വേദനിക്കാതെ മരിക്കാൻ ഒരു വേറിട്ട യന്ത്രം; പ്രദർശനം നടത്തിയതോടെ വിമർശനങ്ങളുടെ കൂമ്പാരം
ജനിച്ചാൽ ഒരിക്കൽ മരിക്കണം. എന്നാൽ വേദനിച്ചു മരിക്കാൻ ആർക്കും ആഗ്രഹം കാണില്ല. അത്തരത്തിലുള്ളവർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സംഭവം എന്താണെന്നല്ലേ ?...
ശാന്തമായി ജീവിതമവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഒരു യന്ത്രം അവതരിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഗവേഷകനും ഡോക്ടറുമായ ഫിലിപ്പ് നിറ്റ്‌ഷ്‌കേ. ' സാര്‍കോ ' എന്നാണ് ഈ പുത്തൻ മെഷീനിനു ഇവർ പേര് നല്കിയിയിരിക്കുന്നത്. ആംസ്റ്റര്‍ഡാം ഫ്യൂണറല്‍ ഫെയറിലാണ് സാര്‍കോയെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
യന്ത്രം ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വെബ്‌സൈറ്റ് വഴി സ്വയം പ്രഖ്യാപിക്കണം. ഇതോടെ ഇരുപത്തിനാല് മണിക്കൂര്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രഹസ്യ കോഡ് ലഭിക്കും. തുടര്‍ന്ന് യന്ത്രത്തിനുള്ളില്‍ കയറി വെര്‍ച്വല്‍ റിയാലിറ്റി കണ്ണടകള്‍ ഉപയോഗിച്ച് ഇഷ്ടമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ട് പതിയെ കോഡു നമ്പർ അമര്‍ത്തുക. അല്പം കഴിയുന്നതോടെ കാഴ്ചകള്‍ മങ്ങിമങ്ങി പതിയെ മരണത്തിന്റെ ലോകത്തിലേക്ക് എത്തും. എന്നാൽ ഒരു നിശ്ചിത ഫീസ് ഈടാക്കിയ ശേഷമായിരിക്കും സുഖമരണത്തിന് മെഷീൻ നൽകുക.
പലരും ഭീകരമായി മരണത്തെ വരിക്കുന്നതു കണ്ട് ഞെട്ടിയാണത്രേ ഫിലിപ്പ് ഇത്തരത്തിലൊരു യന്ത്രം നിര്‍മ്മിച്ചത്. പക്ഷേ, പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചതോടെ സംഗതി പുകിലായി. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ആത്മഹത്യ കുറ്റമായാണ് കണക്കാക്കുന്നത്. അതിനാല്‍ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് യന്ത്രമെന്നാണ് വിമര്‍ശനം.
ഫിലിപ്പിനെ ജയിലിലടയ്ക്കണമെന്നും യന്ത്രത്തിന് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം യന്ത്രത്തിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. ഒന്നു പരീക്ഷിച്ചുനോക്കാനാവുമോ എന്ന് അന്വേഷിച്ചെത്തുന്നവരും ഉണ്ട്.
https://www.facebook.com/Malayalivartha