താന്‍ ജീവാംശം പകര്‍ന്നു നല്‍കിയ ശ്രീമാലിക്ക് കണ്‍മണിയുടെ സ്‌നേഹചുംബനം!
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബി ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ വച്ച് ഡോ. കണ്‍മണി കണ്ണന്‍ ശ്രീലങ്കയിലെ ശ്രീമാലി ബാലസൂര്യ എന്ന എട്ടു വയസ്സുകാരിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തില്‍ അത് കണ്ടു നിന്നവരിലേക്കും ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച മനുഷ്യത്വത്തിന്റെ വലിയ ഊര്‍ജം പ്രവഹിച്ചു. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ശ്രീമാലിയുടെ കവിളില്‍ മുത്തം കൊടുത്തപ്പോള്‍ കണ്‍മണിയുടെ കണ്ണില്‍ നിന്നിറ്റുവീണ സന്തോഷാശ്രുവില്‍ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു. ശ്രീലങ്കയില്‍ നിന്നെത്തിയ കുഞ്ഞു ശ്രീമാലിക്കു ഡോ. കണ്‍മണി അദ്ഭുതമായി മാറി.
ദാത്രി രക്തമൂലകോശ റജിസ്ട്രി ഒരുക്കിയ 'സഹജ' എന്ന പരിപാടിയിലാണ് ഡോ. കണ്‍മണി കണ്ണനും ശ്രീമാലി ബാലസൂര്യയും കണ്ടു മുട്ടിയത്. രക്തമൂലകോശം (Blood Stem Cell) ദാനം ചെയ്തയാളും സ്വീകരിച്ചയാളും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്ന വേദിയാണ് സഹജ. രക്തമൂലകോശം ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യ സ്ത്രീയാണു ഡോ. കണ്‍മണി. സ്വീകര്‍ത്താവ് ആരെന്നറിയാതെയാണ് ദാതാവ് കോശം ദാനം ചെയ്യുന്നത്.ദാതാവിന്റേയും സ്വീകര്‍ത്താവിന്റേയും വിവരങ്ങള്‍ ഒരു വര്‍ഷം വരെ ഇരുകൂട്ടരില്‍ നിന്നും മറച്ചുവയ്ക്കും. യോജിക്കുന്ന കോശമുള്ള ആളെ കണ്ടെത്തുന്നതിനുള്ള സാധ്യത പതിനായിരത്തിലൊന്നു മുതല്‍ പത്തു ലക്ഷത്തില്‍ ഒന്നു വരെ മാത്രമാണ്. അതുകൊണ്ടുതന്നെ വളരെ അപൂര്‍വമായ കൂടിക്കാഴ്ചയാണിത്.
ശ്രീലങ്കയിലെ കുറുനേഗലയില്‍ ജയന്‍ധാബ് ബാലസൂര്യയുടെയും നില്‍മിമി ഷാന്തിക്കിന്റെയും മകളാണു ശ്രീമാലി. ജനിച്ചു രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ശ്രീമാലിക്ക്, രക്തത്തിലുണ്ടാകുന്ന താലസീമിയ മേജര്‍ എന്ന അസുഖം കണ്ടെത്തി. പതിനാലു ദിവസം കൂടുമ്പോള്‍ രക്തം മാറ്റിവയ്‌ക്കേണ്ട സ്ഥിതി. ദാരുണമായ അവസ്ഥയില്‍ കൂടി കടന്നുപോയ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും മുന്‍പില്‍ രക്തമൂലകോശം മാറ്റിവയ്ക്കല്‍ മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
ബെംഗളൂരുവിലായിരുന്നു ചികിത്സ. കാത്തിരിപ്പിനൊടുവില്‍ ശ്രീമാലിയുടെ രക്തവുമായി ചേരുന്ന രക്തമൂലകോശവുമായി കേരളത്തില്‍ ഒരാളുണ്ടെന്ന അറിയിപ്പു ലഭിച്ചു. ദാത്രിയുടെ സഹായത്തോടെ ഒരു വര്‍ഷം മുന്‍പ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വന്നു കോശം സ്വീകരിച്ച ശ്രീമാലി ഇന്നു പൂര്‍ണ ആരോഗ്യവതിയാണ്. അമൃതയില്‍ തന്നെ എംബിബിഎസ് പഠിച്ചയാളാണ് ഡോ. കണ്‍മണി. ഡോ. കണ്ണന്റെയും തങ്കമണിയുടെയും മകളാണു തൃച്ചി സ്വദേശിയായ കണ്‍മണി. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അമൃതയില്‍ വച്ചു തന്നെയാണ് കോശം ദാനം ചെയ്യുന്നതിനെക്കുറിച്ചു കേള്‍ക്കുന്നത്. 2013-ല്‍ ദാത്രിയില്‍ റജിസ്റ്റര്‍ ചെയ്തു. 2017 മേയില്‍ തന്റെ രക്തമൂല കോശം ആര്‍ക്കോ ഒരാള്‍ക്കു ചേരുന്നുണ്ടെന്നും അത്യാവശ്യമായി ദാനം ചെയ്യണമെന്ന അറിയിപ്പും ലഭിച്ചു. ഗ്രാജ്വേഷന്‍ ഡേയുടെ തലേന്ന് അഡ്മിറ്റായി. കൂട്ടുകാരൊക്കെ ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ താന്‍ ആശുപത്രി കിടക്കിയിലായിരുന്നെന്ന് കണ്‍മണി ഓര്‍ക്കുന്നു. എന്നാല്‍, ഇന്നു ശ്രീമാലിയെ കണ്ടപ്പോള്‍ മറ്റ് ആഘോഷങ്ങള്‍ക്കു പ്രസക്തിയില്ലായിരുന്നെന്നും കണ്‍മണി പറയുന്നു.
രക്താര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് അവസാന പ്രതീക്ഷയാണ് പലപ്പോഴും രക്തമൂലകോശം മാറ്റിവയ്ക്കല്‍. രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണു രക്തമൂലകോശ ദാനവും. എന്നാല്‍, കേരളത്തില്‍ അറുപതിനായിരത്തോളം ആളുകള്‍ മാത്രമാണ് ദാതാക്കളുടെ പട്ടികയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, ഐഎന്‍എസ് സഞ്ജീവനി കമാന്‍ഡിങ് ഓഫിസര്‍ ഡോ. സുഭാഷ് രഞ്ജന്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. വിശാല്‍ മര്‍വാഹ, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അസോഷ്യേറ്റ് പ്രഫസര്‍ ഡോ. നീരജ് സിദ്ധാര്‍ഥന്‍, ദാത്രി സിഇഒ രഘു രാജഗോപാല്‍, ദാത്രി കേരള ഹെഡ് എബി സാം. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha