Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുദ്ധം മുറുകുന്നു

21 NOVEMBER 2012 03:46 AM IST
മലയാളി വാര്‍ത്ത.




അന്നത്തെ യുദ്ധം ഇതിനുമുമ്പുള്ള എല്ലാ ദിവസങ്ങളിലേതിനെയുംകാള്‍ ഘോരമായിരുന്നു. ആദ്യം തന്നെ അര്‍ജുനന്‍, ദുര്‍മര്‍ഷണന്റെ നേതൃത്വത്തില്‍ തന്നെ എതിര്‍ത്ത ആനപ്പടയെ തകര്‍ത്തു. കൗരവര്‍ പിന്തിരിഞ്ഞോടി. അപ്പോള്‍ ദുശ്ശാസനന്‍ തന്നെ അര്‍ജുനനെ വെല്ലുവിളിച്ചുകൊണ്ടു കളത്തിലിറങ്ങി. ദുര്‍മര്‍ഷണനുണ്ടായ അനുഭവം തന്നെ അയാള്‍ക്കുമുണ്ടായി.
ഇതിനിടയില്‍ ദ്രോണരും അര്‍ജുനനും ഒന്നിലധികം തവണ മുഖാമുഖം വന്നെങ്കിലും രണ്ടുപേരും പരസ്‌പരം ഒഴിഞ്ഞുമാറുകയാണുണ്ടായത്‌. അതു കണ്ടു കൃതവര്‍മാവ്‌ അര്‍ജുനനുമായേറ്റുമുട്ടി. അദ്ദേഹത്തെ അമ്പുകള്‍ കൊണ്ടു ബോധം കെടുത്തി വീഴ്‌ത്തുകയേ ചെയ്‌തുള്ളു, പാര്‍ത്ഥന്‍.
കൗരവര്‍ക്കുവേണ്ടി പോരാടാനെത്തിയ ശ്രുതായുധ രാജാവിന്റെ മരണം ഒരു സ്വയം കൃതാനര്‍ത്ഥമായിരുന്നു. അയാള്‍ തപസ്സുചെയ്‌തു വരുണനില്‍ നിന്നൊരു ദിവ്യഗദ നേടിയെടുത്തിരുന്നു. യുദ്ധം ചെയ്യാത്തവര്‍ക്കെതിരെ അതു പ്രയോഗിച്ചാല്‍ അതു തിരികെ വന്നു പ്രയോഗിച്ചവനു തന്നെ ആപത്തുണ്ടാക്കും എന്നൊരു വ്യവസ്ഥയുണ്ടായിരുന്നു. അര്‍ജുനനെതിരെ യുദ്ധം ചെയ്‌തു കേറി വന്ന ശ്രുതായുധന്‍ ആ ഗദ വലിച്ചെടുത്തു ശ്രീകൃഷ്‌ണനെതിരെ പ്രായോഗിച്ചു. അതാവട്ടെ, ശ്രീകൃഷ്‌ണനെ സ്‌പര്‍ശിക്കാതെ തിരിച്ചുവന്നു ശ്രുതായുധന്റെ നെഞ്ചിലേല്‌ക്കുകയും അയാള്‍ തത്‌ക്ഷണം മരിച്ചു വീഴുകയും ചെയ്‌തു.
ശ്രുതായുധന്‍ വീണതു കണ്ടു കാംബോജ രാജാവിന്റെ പുത്രന്‍ സുദക്ഷിണന്‍ അര്‍ജുനനെതിരെ അമ്പുകള്‍ ചൊരിഞ്ഞുപാഞ്ഞുവന്നു. അര്‍ജുനാസ്‌ത്രമേറ്റു കാലപുരി പൂകാനായിരുന്നു അയാളുടെയും വിധി.
ഈ അവസരത്തില്‍ യുദ്ധക്കളത്തിന്റെ മറ്റൊരു ഭാഗത്തു ധൃഷ്‌ടദ്യുമ്‌നന്‍ ദ്രോണരുമായി ഏറ്റുമുട്ടി. അയാള്‍ ദ്രോണരുടെ രഥത്തില്‍ ചാടിക്കയറുക വരെ ചെയ്‌തു. പക്ഷേ, അയാളുടെ ഉയര്‍ത്തിയവാള്‍ ദ്രോണരുടെ അസ്‌ത്രങ്ങളേറ്റു പലതായി മുറിച്ചു കളഞ്ഞു. ആയുധമില്ലാതെ വിഷണ്ണനായി നിന്ന ധൃഷ്‌ടദ്യുമ്‌നനെ, ഓടിയെത്തിയ സാത്യകി രഥത്തില്‍ കയറ്റി രക്ഷിച്ചുകൊണ്ടുപോയി.
മധ്യാഹ്നമായപ്പോഴേക്കും കൗരവസൈന്യം പലവിധത്തില്‍ പരവശരായി. അതു കണ്ടു ദുര്യോധനന്‍ തന്നെ അവര്‍ക്കാവേശം നല്‌കിക്കൊണ്ടു രംഗത്തു വന്നു. അതു നോക്കി നിന്ന കൃഷ്‌ണന്‍ അയാളെ വധിക്കാന്‍ അര്‍ജുനനോടു പറഞ്ഞു. അപ്പോള്‍ നെഞ്ചുവിരിച്ചു കൊണ്ടു പടത്തലയ്‌ക്കല്‍ നിന്ന ദുര്യോധനന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: പാര്‍ത്ഥാ, ധൈര്യമുണ്ടെങ്കില്‍ എന്നോടു നേരിട്ടു പൊരുതുക. നീ പാണ്ഡുവിനു പിറന്നവനാണെങ്കില്‍ നിന്റെ ഗാണ്ഡീവമെടുക്ക്‌. പരാക്രമം കാണിക്ക്‌. വെറുതെ വിടുവാക്കുകള്‍ പറഞ്ഞു നടന്നിട്ടു കാര്യമില്ല. നിന്റെയും കേശവന്റെയും പൗരുഷം ഞാനൊന്നു കാണട്ടെ.
അര്‍ജുനന്റെ ഗാണ്ഡീവത്തില്‍ നിന്നു തുരുതുരാ ബാണങ്ങള്‍ പാഞ്ഞു. പക്ഷേ, എല്ലാം ദുര്യോധനന്‍ ധരിച്ചിരുന്ന ദിവ്യകവചത്തില്‍ തട്ടി താഴെ വീണു. അതു കണ്ടു ക്രൂദ്ധനായ പാര്‍ത്ഥന്‍ ദുര്യോധനന്റെ രഥം തകര്‍ത്തുകളഞ്ഞു. അപ്പോള്‍ കര്‍ണനും അശ്വത്ഥാമാവും ദുര്യോധന ദുശ്ശാസനന്മാരും ശല്യരും ചേര്‍ന്ന്‌ അര്‍ജുനനെ എതിരിട്ടു. പക്ഷേ, അര്‍ജുന-ശ്രീകൃഷ്‌ണന്മാര്‍ക്കെതിരെ അവരുടെ അടവുകളൊന്നും ഫലം കണ്ടില്ല.
കൗരവര്‍ക്കുവേണ്ടി പോരിനിറങ്ങിയ രാക്ഷസരാജാവ്‌ അലംബുഷന്‍ ഘടോല്‍കചനുമായുണ്ടായ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു.
യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ പോര്‍ക്കളത്തിന്റെ മറ്റൊരു ഭാഗത്തുനിന്നു ശ്രീകൃഷ്‌ണന്റെ ശംഖ്‌ പാഞ്ചജന്യം ഉച്ചത്തില്‍ മുഴങ്ങി. പെട്ടെന്നു ഗാണ്ഡീവം നിശ്ശബ്‌ദമായതായും തോന്നി. ഇതു ശ്രദ്ധിച്ച യുധിഷ്‌ഠിരന്‍ ഉത്‌കണ്‌ഠാകുലനായി. അര്‍ജുനനെന്തെങ്കിലും സംഭവിച്ചോ എന്നദ്ദേഹം ഭയപ്പെട്ടു. തന്നെ സംരക്ഷിച്ചു കൊണ്ടു നില്‌ക്കുന്ന സാത്യകിയോട്‌ ഉടന്‍ തന്നെ അര്‍ജുനനെ അന്വേഷിച്ചുപോകാന്‍ ആവശ്യപ്പെട്ടു.
പക്ഷേ, സാത്യകിക്ക്‌ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. അതൊക്കെ അവരുടെ യുദ്ധതന്ത്രങ്ങളുടെ ഭാഗമാണെന്ന്‌ അദ്ദേഹത്തിനുറപ്പായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം യുധിഷ്‌ഠിരനോടു പറഞ്ഞു: യുധിഷ്‌ഠിരാ, അതിന്റെ ആവശ്യമില്ല. അവര്‍ക്കെന്റെ സഹായം ആവശ്യമേയില്ല. അര്‍ജുനന്‍ പറഞ്ഞേല്‌പിച്ചിരിക്കുന്നത്‌ അങ്ങയുടെ സംരക്ഷണമാണ്‌. അതില്‍ ഞാന്‍ വീഴ്‌ചവരുത്തില്ല. ജയദ്രഥനെ വധിക്കുന്നതുവരെ ഇക്കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌. അതു ഞാന്‍ തെറ്റിക്കില്ല.
അതു സാരമില്ല സാത്യകീ, യുധിഷ്‌ഠിരന്‍ പറഞ്ഞു. ഇവിടെ ഭീമനും ധൃഷ്‌ടദ്യുമ്‌നനുമുണ്ടല്ലൊ. അവരെന്റെ കാര്യം നോക്കിക്കൊള്ളും. താങ്കള്‍ വേഗം പാര്‍ത്ഥനെ അന്വേഷിക്കുക. ഗാണ്ഡീവത്തിന്റെ ഇടിനാദം കേള്‍ക്കാതായിട്ടു കുറച്ചു സമയമായി. വേഗം പോകൂ.
സാത്യകി അര്‍ധമനസ്സോടെ സമ്മതിച്ചു. തേരു പാഞ്ചജന്യനാദം കേട്ടിടത്തേക്കു തിരിച്ചു. ഭീമസേനനെ വിളിച്ചു ധര്‍മപുത്രരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന്‌ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു കൊണ്ടദ്ദേഹം പാഞ്ഞുപോയി. പോകും വഴി അദ്ദേഹം ദ്രോണരുമായും കൃതവര്‍മാവുമായും ഏറ്റുമുട്ടി. ത്രിഗര്‍ത്ത രാജാവു ജലസന്ധനെ വധിച്ചു. ഇടയില്‍ എതിര്‍ത്തുവന്ന ദുര്യോധനനെയും സാത്യകി വെറുതെ വിട്ടില്ല. വീണ്ടും ഏറ്റുമുട്ടിയ ദ്രോണരുടെ തേരാളിയെ എയ്‌തു വീഴ്‌ത്തി. ദ്രോണര്‍ പെട്ടെന്നു പിന്‍വാങ്ങി. ജയദ്രഥനെ രക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധവച്ചു.
അപ്പോള്‍ സാത്വത രാജാവു സുദര്‍ശനന്‍ സാത്യകിയെ വെല്ലുവിളിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സാത്യകിയുടെ കൂര്‍ത്തുമൂര്‍ത്ത ബാണങ്ങളേറ്റു സുദര്‍ശനന്‍ പരലോകപ്രാപ്‌തനായി. പിന്നെയും കുതിച്ചു പാഞ്ഞ സാത്യകി നിരവധി കാംബോജരെയും മ്‌ളേച്ഛരെയും കൂട്ടക്കൊല ചെയ്‌തു. വീണ്ടും ചെറുത്തു വന്ന ദുര്യോധനനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ദുര്യോധനന്റെ തേരാളി വധിക്കപ്പെടുകയും രഥം തകര്‍ക്കപ്പെടുകയും ചെയ്‌തു. ഗത്യന്തരമില്ലാതെ ദുര്യോധനന്‍ തിരിഞ്ഞോടി. ജ്യേഷ്‌ഠന്റെ പിന്നാലെ ദുശ്ശാസനനും സേനകളും പാഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ദുശ്ശാസനന്‍ വീണ്ടും തിരിച്ചുവന്നു സാത്യകിയോടേറ്റുമുട്ടി. കലികൊണ്ട സാത്യകി അമ്പുകള്‍ കൊണ്ടു ദുശ്ശാസനനെയും സൈന്യത്തെയും മൂടിക്കളഞ്ഞു. ദുശ്ശാസനന്റെ തേരാളി കൊല്ലപ്പെട്ടു. രഥം തകര്‍ന്നുടഞ്ഞു. പെട്ടെന്നു ദുശ്ശാസനനും സൈന്യവും പിന്‍വാങ്ങി രക്ഷപെട്ടു.
ഇത്രയുമായപ്പോള്‍ യുധിഷ്‌ഠിരനു പിന്നെയും ഉത്‌കണ്‌ഠയായി. സാത്യകി പോയിട്ടും വിവരമൊന്നും ലഭിക്കുന്നില്ലല്ലൊ. അദ്ദേഹം ഭീമനെ വിളിച്ചു പറഞ്ഞു: ഭീമസേനാ, സാത്യകി പോയിട്ടു നേരം കുറെയായല്ലൊ. പാഞ്ചജന്യവും ദേവദത്തവും മുഴങ്ങുന്നില്ല. ഗാണ്ഡീവത്തിന്റെ ഞാണൊലികള്‍ കേള്‍ക്കുന്നുമില്ല. നീയും കൂടി അങ്ങോട്ടു ചെല്ലൂ. ഇവിടെ എന്നെ ധൃഷ്‌ടദ്യുമ്‌നന്‍ നോക്കിക്കൊള്ളും, വേഗമാകട്ടെ.
ജ്യേഷ്‌ഠന്റെ നിര്‍ബന്ധത്തിനു വഴങ്ങി, ധൃഷ്‌ടദ്യുമ്‌നന്റെ സമ്മതത്തോടെ ഭീമന്‍ തേരില്‍ കയറി പാഞ്ഞുപോയി. പോകും വഴി ദുര്യോധനനും സഹോദരന്മാരും അദ്ദേഹത്തെ തടഞ്ഞു. ദുര്യോധനാനുജന്മാര്‍ പതിനൊന്നുപേരാണു പടക്കളത്തില്‍ പിടഞ്ഞുവീണു മരിച്ചത്‌. അതോടെ കൗരവസേന പലായനം ചെയ്‌തു. നേരേ പാഞ്ഞുചെന്ന ഭീമന്‍, അര്‍ജുനനും ശ്രീകൃഷ്‌ണനും സാത്യകിയും സുരക്ഷിതരായിരിക്കുന്നതു കണ്ടു സന്തുഷ്‌ടനായി. ആഹ്ലാദാതിരേകത്തില്‍ സിംഹനാദം മുഴക്കി. അതങ്ങകലെ കേട്ട യുധിഷ്‌ഠിരന്‍ ആശ്വാസനിശ്വാസമുതിര്‍ത്തു. എല്ലാവരും സുരക്ഷിതര്‍.
അപ്പോള്‍ കര്‍ണന്‍ യുദ്ധക്കളത്തില്‍ പാഞ്ഞെത്തി. ഭീമസേനനുമായി ഏറ്റുമുട്ടി. അവര്‍ തമ്മിലുണ്ടായ ഘോരയുദ്ധത്തില്‍ കര്‍ണന്റെ തേരാളി കൊല്ലപ്പെട്ടു. വില്ലുകള്‍ പലതും മുറിക്കപ്പെട്ടു. തേരു തകര്‍ന്നു. കുതിരകളും ചത്തു. പക്ഷേ, വീണ്ടും പുതിയരഥം വരുത്തി കര്‍ണന്‍ ഭീമനെ എതിരിട്ടു. കര്‍ണനെ സഹായിക്കാന്‍ ദുര്യോധനന്‍ അനുജനായ ദുര്‍ജയനെ പറഞ്ഞയച്ചു. ഭീമന്റെ ഗദാപ്രഹരമേറ്റ്‌ അയാളും കാലപുരി പൂകി. കര്‍ണന്‍ വീണ്ടുമെത്തി. ഇത്തവണയും തേരും തേരാളിയും കുതിരകളും കര്‍ണനു നഷ്‌ടപ്പെട്ടു. സഹായത്തിനെത്തിയ ധൃതരാഷ്‌ട്ര പുത്രന്‍ ദുര്‍മുഖനെയും ഭീമന്‍ വധിച്ചു. അടുത്ത ഘട്ടത്തില്‍ ദുര്യോധനന്റെ അഞ്ചനുജന്മാര്‍ ഒരുമിച്ചു ഭീമനെതിരെ വന്നു. തീ പാറിയ യുദ്ധത്തില്‍ അവരഞ്ചുപേരും കഥാവശേഷരായി.
ഭീമകര്‍ണയുദ്ധം പിന്നെയും തുടര്‍ന്നു. ഇത്തവണ ചിത്രന്‍, വിചിത്രന്‍ എന്നീ ദുര്യോധന സഹോദരന്മാരാണു കര്‍ണസഹായത്തിനെത്തിയത്‌. അവരും താമസമില്ലാതെ ഭീമന്റെ ഗദാപ്രഹരമേറ്റു കാലപുരിക്കുപോയി.
യുദ്ധം പിന്നെയും നീണ്ടു. ദുര്യോധനന്‍ തന്റെ ഏഴു സഹോദരന്മാരെക്കൂടി കര്‍ണനെ സഹായിക്കാന്‍ അയച്ചു. ശത്രുഞ്‌ജയന്‍, വികര്‍ണന്‍ തുടങ്ങിയവര്‍. ഒന്നൊഴിയാതെ ഏഴുപേരും ഭീമപ്രഹരങ്ങളേറ്റു യുദ്ധക്കളത്തില്‍ വീണു മരിച്ചു.
പലതവണ കര്‍ണന്‍ ഭീമനോടു പരാജയപ്പെട്ടു. ഓരോ തവണയും കര്‍ണനിഗ്രഹത്തിനൊരുങ്ങിയ ഭീമന്‍ അര്‍ജുനശപഥമോര്‍ത്തു പിന്‍വാങ്ങി. കര്‍ണനെ വധിക്കുമെന്നു പാര്‍ത്ഥന്‍ പ്രതിജ്ഞ ചെയ്‌തിരിക്കുന്നതു താനായിട്ടു തെറ്റിക്കാന്‍ പാടില്ലെന്നു ഭീമന്‍ കരുതി. അനുജനു നേര്‍ന്നുവച്ചിരിക്കുന്ന ഇര താന്‍ തട്ടിയെടുത്താല്‍ അനുജനു ദുര്യശസ്സാകുമല്ലൊ.
എങ്കിലും ഒരു തവണ കര്‍ണനോടു തോല്‌ക്കേണ്ടി വന്നു ഭീമനും. അപ്പോള്‍ കുന്തിക്കു താന്‍ നല്‌കിയ വാക്കോര്‍മിച്ചു കര്‍ണനും പിന്‍വാങ്ങി. അര്‍ജുനനെയല്ലാതെ മറ്റാരെയും വധിക്കില്ലെന്നാണല്ലൊ അമ്മയ്‌ക്കു നല്‌കിയ വാഗ്‌ദാനം. അതോര്‍ത്തു ഭീമനെ കര്‍ണന്‍ വല്ലാതെ പരിഹസിച്ചുകളഞ്ഞു. ഹേ, ഊശാംതാടിക്കാരാ, വിഡ്‌ഢീ, തീറ്റിപ്പണ്ടമേ, അസ്‌ത്രവിദ്യാശൂന്യാ നീ തീറ്റയ്‌ക്കല്ലാതെ പോരിനുപറ്റിയ ആളല്ലെന്ന്‌ ഇപ്പോള്‍ മനസ്സിലായില്ലേ? കാട്ടിലായാലും നാട്ടിലായാലും നിന്നെ തിന്നാനല്ലാതെ യുദ്ധത്തിനു കൊള്ളുകയില്ല. അത്‌ ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതാണ്‌. നീ പോയി വല്ലയിടത്തും കുത്തിയിരുന്നു തപസ്സു ചെയ്യ്‌. യുദ്ധത്തിനിറങ്ങിയാല്‍ ഇതായിരിക്കും അനുഭവം. അതല്ല, യുദ്ധം ചെയ്യണമെന്നു നിര്‍ബന്ധമാണെങ്കില്‍ പോയി വല്ല പീറപ്പിള്ളേരോടും വഴക്കുണ്ടാക്ക്‌. എന്നോടും കൗരവവീരന്മാരോടും ഇനി ഇടയരുത്‌.
അതിനു മറുപടിയായി ഭീമന്‍ ഇങ്ങനെ തിരിച്ചടിച്ചു: എടാ, ദുഷ്‌ടാ, പൊങ്ങച്ചക്കാരാ, നീ എന്നോട്‌ എത്രവട്ടം തോറ്റതാണ്‌. അപ്പോളൊക്കെ നിന്റെ ഈ വീരസ്യം എവിടെയൊളിച്ചിരുന്നു? ഓരോ തവണയും വാലും താഴ്‌ത്തിയുള്ള നിന്റെ ഓട്ടം കണ്ടു ഞാന്‍ കുറെ ചിരിച്ചതാണ്‌. നാണമില്ലല്ലൊ ഇപ്പോള്‍ വിഡ്‌ഢിത്തരം വിളമ്പാന്‍. നീ അര്‍ജുനന്റെ അമ്പുകളില്‍ ഒടുങ്ങേണ്ടവനാണ്‌. അല്ലായിരുന്നെങ്കില്‍ കീചകനെപ്പോലെ നിന്നെയും ഞാന്‍ തവിടുപൊടിയാക്കുമായിരുന്നു.
ഇത്രയും പറഞ്ഞു കൊണ്ടു ഭീമന്‍ ചാടിയേല്‌ക്കുന്നതിനിടയില്‍ ഗാണ്ഡീവത്തില്‍ നിന്നു ചീറിപ്പാഞ്ഞ ഒരു കൂരമ്പു കര്‍ണന്റെ നേര്‍ക്കെത്തി. പെട്ടെന്ന്‌ അശ്വത്ഥാമാവ്‌ അമ്പെയ്‌ത്‌ അതു രണ്ടായിമുറിച്ചു കളഞ്ഞു കര്‍ണനെ രക്ഷിച്ചു. തുടര്‍ന്നു നടന്ന കൂട്ടപ്പൊരിച്ചിലിനിടയില്‍ അശ്വത്ഥാമാവു കര്‍ണനെ രക്ഷിച്ചു കൊണ്ടു സേനകള്‍ക്കിടയിലൂടെ കടന്നുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (14 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (36 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (48 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

Malayali Vartha Recommends