അനിലമോള്‍ എങ്ങോട്ടുപോയി?
തുറന്ന ജെയില്‍ മാതിരിയുള്ള ആ കോമ്പൗണ്ടിലെ ജോലികളൊക്കെ കുട്ടികളെ കൊണ്ടു ചെയ്യിക്കുമായിരുന്നു. അതിനു ശേഷം വൈകുന്നേരമാണു മുറിയിലേക്കു കൊണ്ടുപോകുക.
അന്നു പണിയൊക്കെ കഴിഞ്ഞപ്പോള്‍ ബിജു ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.
രാത്രി വൈകി.
ഒന്നരയാള്‍ പൊക്കമുള്ള മരമാണ്. ആ കോമ്പൗണ്ടിനു ചുറ്റും നേരം നന്നേ ഇരുട്ടിയപ്പോള്‍ ആരോരുമറിയാതെ അവന്‍ മതില്‍ വലിഞ്ഞു കയറി പുറത്തേക്കു ചാടി.
തങ്ങളുടെ കുടില്‍ ഇരുന്ന സ്ഥാനത്ത് വെറുമൊരു മണ്‍കൂനമാത്രം.
അതു കണ്ടപ്പോള്‍ ബിജുമോന്റെ നെഞ്ചിടിച്ചു. തങ്ങളുടെ വീടെവിടെ- തന്റെ അനിലമോള്‍ എവിടെ?
അയല്‍ക്കാര്‍ വിവരം പറഞ്ഞുകൊടുത്തു.
അവനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ അന്ന് ഉച്ചയോടെ അനിലമോള്‍ സ്‌കൂളില്‍ നിന്നും തിരിച്ചെത്തി. തന്റെ സഹോദരനെ പോലീസുകാര്‍ പിടിച്ചുകൊണ്ടു പോയതറിഞ്ഞ് അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു.
രാത്രിയില്‍ ഉറങ്ങിയോ എന്നുപോലും സംശയം.
പിറ്റേന്ന് അവള്‍ സ്‌കൂളില്‍ പോയതുമില്ല. രാവിലെയും ഉച്ചയ്‌ക്കുമൊക്കെ അയല്‍ക്കാര്‍ ആരൊക്കെയോ വിളിച്ച് ആഹാരം കൊടുത്തു. അപ്പോഴെല്ലാം അവള്‍ തിരക്കുമായിരുന്നു.
എന്റെ ബിജുച്ചായന്‍ എപ്പോള്‍ തിരിച്ചുവരും?
ആര്‍ക്കും ഉത്തരമില്ലായിരുന്നു.
ആ കുടിലില്‍ ഒറ്റയ്‌ക്ക് അന്തിയുറങ്ങാന്‍ ഭയമായിരുന്നതിനാല്‍ അവള്‍ രാത്രിയാകുമ്പോള്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ അഭയം തേടുമായിരുന്നു. പകല്‍ സമയത്തു തന്റെ കുടിലിലേക്കുതന്നെ അവള്‍ മടങ്ങും.
ഏതാനും ദിവസങ്ങള്‍ കടന്നുപോയി.
അങ്ങനെയിരിക്കെ പെട്ടെന്നൊരു
നാള്‍ അവള്‍ അപ്രത്യക്ഷയായി.
അനിലമോള്‍ എങ്ങോട്ടുപോയി?
ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു.
ആരും അതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചുമില്ല.
പക്ഷേ, ബിജുവിന്റെ ഹൃദയം തകര്‍ന്നുപോയി. തന്റെ കുഞ്ഞനുജത്തി. തന്റെ പ്രിയപ്പെട്ട അനിലമോള്‍. അവള്‍ക്കുവേണ്ടി മാത്രമാണു താന്‍ ജീവിച്ചത്. കഷ്‌ടപ്പാടുകളൊക്കെ സഹിച്ചതും അവള്‍ക്കുവേണ്ടിമാത്രം. പക്ഷേ, ഇന്നവള്‍ക്ക് എന്തുപറ്റി?
അവന്‍ ഉത്‌കണ്‌ഠാകുലമായ മനസ്സോടെ തിരിച്ചുനടന്നു.
അന്തിയുറങ്ങുവാന്‍ ഇനി വീടുപോലുമില്ല. ഓലക്കുടില്‍ ഉണ്ടായിരുന്നതു കാറ്റിലും മഴയിലും തകര്‍ന്നു കിടക്കുന്നു.
അനിലമോള്‍ ഇല്ലാതെ. അവളെകണ്ടെത്താതെ, ഇനി തനിക്കു സമാധാനമായി ഒരിടത്തും അന്തിയുറങ്ങുവാന്‍ ആവില്ല.
വിശപ്പില്ല-ദാഹമില്ല. അനിലമോളെ കണ്ടെത്തണമെന്നുള്ള ഒരൊറ്റ ആഗ്രഹം മാത്രം.
സ്‌കൂള്‍ പിരിയുന്ന നേരത്ത് അവന്‍ തന്റെ മാതൃവിദ്യാലയത്തിനു മുമ്പില്‍ പോയി നിന്നു. നിരനിരയായി സ്‌കൂളില്‍ നിന്നും ഇറങ്ങിവരുന്ന കുട്ടികളുടെ കൂട്ടത്തിലെങ്ങാനും തന്റെ അനിലമോളുണ്ടാവുമോ?
ഇല്ല, പുസ്‌തകക്കെട്ടുമായി വരുന്ന കുട്ടികളുടെ കൂട്ടത്തിലൊന്നും തന്റെ കൊച്ചനുജത്തിയില്ല.
ബിജുവിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.
തന്റെ സഹോദരിയെ പഠിപ്പിച്ച് മിടുക്കിയാക്കുവാന്‍ എന്തൊരാശയായിരുന്നു. അതിനുവേണ്ടി എന്തു കഷ്‌ടപ്പാടു സഹിക്കുവാനും താന്‍ തയ്യാറായിരുന്നു. ഒരു ചെറിയ മോഷണം നടത്തുവാന്‍ പോലും തുനിഞ്ഞത് അതിനുവേണ്ടിമാത്രമാണ്.
എല്ലാം വിഫലമായി.
അവന്‍ നിരാശയോടെ വീണ്ടും മുന്നോട്ടു നടന്നു.
എങ്ങോട്ട്? അവനുതന്നെ അറിഞ്ഞുകൂടാ എങ്കിലും നടക്കുവാന്‍ ഏറെ ദൂരമുണ്ട്. തെരയുവാന്‍ ഏറെ ഇടമുണ്ട്. എങ്ങനെയും തന്റെ കുഞ്ഞനുജത്തിയെ കണ്ടെത്തണം.
വയറ്റില്‍ വിശപ്പു കത്തിക്കാളുമ്പോഴും അനിലമോളെ തിരയുന്ന കണ്ണുകളുമായി അവന്‍ നടന്നു.
രാത്രിയായി.
പൈപ്പുവെള്ളം കുടിച്ചു വയറു നിറച്ചിട്ട് ഒരു കടത്തിണ്ണയില്‍ അവന്‍ ഉറങ്ങാന്‍ കിടന്നു.
നല്ല തണുപ്പുള്ള രാത്രി.
വെളുപ്പിനു തന്നെ അവന്‍ ഉറക്കമുണര്‍ന്നു.
പൈപ്പുവെള്ളം കുടിച്ചിട്ടു വീണ്ടും യാത്ര.
സമയം പത്തുമണിയായിക്കാണും. തെരുവീഥികളില്‍ തിരക്കേറിത്തുടങ്ങി. ഒരു നീലനിറത്തിലുള്ള മാരുതിക്കാര്‍ അവന്റെ മുന്നിലൂടെ അതിവേഗത്തില്‍ കടന്നുപോയി.
ആ കാറിന്റെ പിന്‍സീറ്റില്‍ പരിചയമുള്ള ഒരു മുഖം.
അതു തന്റെ അനിലമോളായിരുന്നുവോ?
https://www.facebook.com/Malayalivartha