ഹയര്‍സെക്കന്‍ഡറിയിൽ സീനിയോറിറ്റി നിയമനം കാറ്റിൽ പറത്തുന്നു
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന്ഇനി പുതിയ മാനദണ്ഡം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി അവസാനിപ്പിക്കുന്നു. സ്‌കൂള്‍ മാനേജരും പ്രിന്‍സിപ്പലും സര്‍ക്കാര്‍ പ്രതിനിധിയുമടങ്ങുന്ന കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിമുതല്‍ സ്ഥാനക്കയറ്റം.
സീനിയര്‍ അധ്യാപകതസ്തികയില്‍ ഒഴിവു വരുമ്പോൾ നിലവിലെ ഏറ്റവും മുതിര്‍ന്ന ജൂനിയര്‍ അധ്യാപകന് സീനിയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ഒഴിവുവരുന്ന ജൂനിയര്‍ തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കുകയുമാണ് പതിവ്.
പരിഷ്കരിച്ച ഈ രീതി നടപ്പിൽ വരുത്തിയാൽ സീനിയോറിറ്റിപ്രകാരം ലഭിക്കേണ്ട സ്ഥാനക്കയറ്റം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. അഭിമുഖത്തില്‍ ജൂനിയര്‍ അധ്യാപകന്‍ പരാജയപ്പെട്ടാല്‍ പുറത്തുനിന്ന് നിയമനം നടത്തുമോയെന്നും ഒന്നിലധികം ജൂനിയര്‍ അധ്യാപകരുണ്ടെങ്കില്‍ സീനിയോറിറ്റി നോക്കാതെ തിരഞ്ഞെടുപ്പ് നടത്തുമോയെന്നും വ്യക്തമായ ധാരണയില്ല.
കഴിഞ്ഞമാസം ഇറക്കിയ ഉത്തരവില്‍പോലും സ്ഥാനക്കയറ്റം സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കിയിരുന്നു. അതിനുശേഷം തൃശ്ശൂര്‍ അതിരൂപതയുടെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സ്ഥാനക്കയറ്റത്തിനായി നല്‍കിയ ഫയല്‍ ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടിഡയറക്ടര്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ശുപാര്‍ശയില്ലെന്നുപറഞ്ഞ് തിരിച്ചയച്ചിരുന്നു. സ്‌കൂളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുക, സീനിയര്‍ അധ്യാപകര്‍ വിരമിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് സീനിയര്‍ അധ്യാപകതസ്തികയില്‍ ഒഴിവുവരിക.
17 വര്‍ഷമായി നിലനില്‍ക്കുന്ന സ്‌പെഷ്യല്‍ റൂള്‍ അട്ടിമറിച്ച് സ്ഥാനക്കയറ്റത്തിന് പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നത് അധ്യാപകരെ വഞ്ചിക്കലാണെന്ന് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. മനോജ് അഭിപ്രായപ്പെട്ടു. പുതുക്കിയ മാനദണ്ഡത്തിൽ കൂടുതല്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha