രണ്ടാം ഭൂപരിഷ്‌കാരം കേരളം വന്‍ വിപ്ലവത്തിന്... സംസ്ഥാനത്ത് തോട്ടം ഭൂമി പിടിക്കാന്‍ ശ്രീലങ്കന്‍ മാതൃകയിലുള്ള നിയമനിര്‍മ്മാണം, തോട്ടമുടമകള്‍ക്ക് കോടതിയില്‍ പോകാനാകില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യമുള്ള ഒരു രാഷ്ട്രീയ തീരുമാനം കേരളത്തെ മാറ്റി മറിക്കാന്‍ പോകുന്നു. വന്‍കിട തോട്ടം മുതലാളിമാരുടെ കൈയ്യില്‍ നിന്ന് അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
സംസ്ഥാനത്ത് വീണ്ടുമൊരു വിമോചന സമരം തന്നെ ക്ഷണിച്ചു വരുത്താവുന്ന പുതിയ ഭൂപരിഷ്‌കരണ നിയമ നിര്‍മ്മാണത്തിന് ഇടതു സര്‍ക്കാര്‍ നീക്കം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. വന്‍കിട തോട്ടം മുതലാളിമാരുടെ പക്കലുള്ള അഞ്ചു ലക്ഷത്തിലധികം ഏക്കര്‍ തോട്ട ഭൂമി തിരിച്ചു പിടിക്കുന്നതിന് ശ്രീലങ്കന്‍ മാതൃകയില്‍ നിയമ നിര്‍മ്മാണം നടത്താനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. റവന്യൂ വകുപ്പ് ആദ്യം രൂപം നല്‍കിയ കരട് നിയമത്തിന്റെ മാതൃക തള്ളിക്കളഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍.
റവന്യൂ വകുപ്പ് ആദ്യം രൂപം നല്‍കിയ നിയമ പ്രകാരം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ , അതിനെ നിഷ്പ്രയാസം കോടതിയില്‍ ചോദ്യം ചെയ്യാനും അട്ടിമറിക്കാനും തോട്ടഭൂമി ഉടമകള്‍ക്ക് കഴിയും. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന, സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പുതിയ നിയമത്തിന് രൂപം നല്‍കാന്‍ റവന്യൂ വകുപ്പ് ആദ്യം ചുമതല നല്‍കിയത്. ഇദ്ദേഹം എഴുതിയ ആദ്യ ഡ്രാഫ്ട് ആന്ധ്രാപ്രദേശില്‍ നിലവിലുള്ള ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സി.പി.ഐയ്ക്ക് പൊതുവെ ആന്ധ്രാ മോഡല്‍ നിയമത്തോടാണ് താത്പര്യം. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോഴുള്ള നിയമത്തെക്കാള്‍ തുളകളുള്ളതാണ് പുതിയതെന്ന് പരിശോധനയില്‍ മനസിലാക്കിയ മുഖ്യമന്ത്രി, ശ്രീലങ്കന്‍ മാതൃകയില്‍ പുതിയ നിയമം വേണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. 1957ല്‍ പാസാക്കിയ ഭൂസംരക്ഷണ നിയമത്തിന്റെ ന്യൂനതകളെല്ലാം ആന്ധ്ര മോഡല്‍ നിയമത്തിനുണ്ടെന്നും ഈ നിയമം മൂലം ഭൂമി ഏറ്റെടുത്താല്‍ എളുപ്പത്തില്‍ കോടതി തള്ളിക്കളയുമെന്നുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശം.
തോട്ടം ഭൂമി തിരിച്ചു പിടിക്കുന്നതു സംബന്ധിച്ച കേസില്‍ നന്നായി വാദിച്ചുകൊണ്ടിരുന്ന അഭിഭാഷകയെ മാറ്റുകയും പകരക്കാരന്‍ വന്നതോടെ കേസില്‍ നിരന്തരമായ തിരിച്ചടികള്‍ നേരിടുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി പ്രശ്‌നത്തിലിടപെട്ടതും നിയമനിര്‍മ്മാണത്തിന് മുന്‍കൈയെടുത്തതും. വില്ലേജാഫീസ് രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കാന്‍ കഴിയില്ലെന്നാണ് ആന്ധ്ര മോഡല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിനെതിരെയുള്ള കേസില്‍ സുപ്രീം കോടതി പറഞ്ഞിരുന്നത്.
ആന്ധ്രപ്രദേശ് സര്‍ക്കാരും തുമ്മന കൃഷ്ണറാവുവും തമ്മിലുള്ള കേസിലാണ് 1982ല്‍ സുപ്രീംകോടതി വിധി. കേരള ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുത്ത കേസിലും സ്വകാര്യ വ്യക്തികള്‍ക്കനുകൂലമായി കീഴക്കോടതികള്‍ വിധിച്ചു കൊണ്ടിരിക്കുന്നതും ഈ വിധിയുടെ അടിസ്ഥാനത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് 1972ലെ ശ്രീലങ്കന്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ചുവട് പിടിച്ച് നിയമനിര്‍മ്മാണം വേണമെന്ന അഭിപ്രായമുയര്‍ന്നത്. ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തിയ സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഇതിനായി പ്രത്യേകം നിയമനിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാരിന് ജൂണില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, മുളയിലേ തോട്ടം മുതലാളിമാരെ സഹായിക്കാന്‍ നടന്ന നീക്കമാണ് പൊളിഞ്ഞത്. ഇത്രയും ഭൂമി തിരിച്ചു പിടിച്ചാല്‍ കേരളത്തിലെ ഭൂരഹിതര്‍ക്കെല്ലാം പാട്ടത്തിന് കൃഷിഭൂമി നല്‍കാന്‍ കഴിയും. പക്ഷേ, തോട്ടമുടമകളും അവരെ സഹായിക്കുന്ന സമൂഹവും വെറുതേ ഇരിക്കില്ല. വിമോചന മുദ്രാവാക്യം അവര്‍ പൊടിതട്ടിയെടുക്കാന്‍ സാദ്ധ്യതയുണ്ട്.
അന്യാധീനപ്പെട്ട അഞ്ചു ലക്ഷത്തിലധികം ഏക്കര്‍ തോട്ട ഭൂമിയാണ് തിരിച്ചു പിടിക്കാനുള്ളത്. ഏക്കറിന് 10 ലക്ഷം വിലയിട്ടാലും ഇതിന് 50,000 കോടി രൂപ വില വരും. വിദേശ കമ്ബനികളുടെയും അവര്‍ കൈമാറ്റം ചെയ്തവരുടെയും കൈവശമാണ് അഞ്ചു ലക്ഷത്തിലധികം ഏക്കര്‍ തോട്ടഭൂമി ഇപ്പോഴുള്ളത്.ചുരുക്കിപ്പറഞ്ഞാല്‍ തിരിച്ചു പിടിക്കാനുള്ളത് 50,000 കോടിയുടെ ഭൂമിയാണ്.
https://www.facebook.com/Malayalivartha