ശിശുഭവനില്‍നിന്നു കൂട്ടിക്കൊണ്ടുപോയി ഏഴാം ക്ലാസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു
മകള്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ സ്‌കൂള്‍ അവധിക്കാലത്ത് ജനസേവ ശിശുഭവനില്‍നിന്നു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടുക്കി മരിയാപുരം സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. 2014 മാര്‍ച്ചില്‍ നടന്ന സംഭവം ജനസേവ ശിശുഭവനിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ജനസേവ അധികൃതര്‍ എസ്.പിക്കു പരാതി നല്‍കിയത്. ആലങ്ങാട് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഈ സ്‌കൂള്‍ അവധിക്കാലത്ത് കൂട്ടിക്കൊണ്ടുപോകാനായി ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി പിതാവ് എത്തിയെങ്കിലും ഒപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന് കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷം മുമ്പ് ജനസേവയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പിതാവ് രാത്രിയില്‍ മദ്യപിച്ചുവന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും വഴങ്ങാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഒരു ദിവസം രാത്രിയില്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി പീഡിപ്പിച്ചതായും ഒടുവില്‍ കുതറിമാറി കാട്ടിലേക്കോടി രാത്രി മുഴുവന്‍ ഒളിച്ചിരുന്നെന്നും പെണ്‍കുട്ടി ജനസേവ അധികൃതരോടു പറഞ്ഞു.
കിഴക്കമ്പലം പുക്കാട്ടുപടിയിലുള്ള മാസ്റ്റര്‍ ഓഫ് ചാരീറ്റീസ് എന്ന ഓര്‍ഫനേജില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനുജത്തിയെ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ മൂന്നിന് പിതാവ് കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും 24-ന് തിരികെ എത്തിക്കണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യത്തിലും ജനസേവ ആലുവ എസ്.പിക്കു പരാതി നല്‍കി.
https://www.facebook.com/Malayalivartha