വീണ്ടും പഞ്ച് ഡയലോഗുമായി പിണറായി; മാറി നിൽക്ക് അങ്ങോട്ട് !!
എറണാകുളത്ത് പാർട്ടി യോഗത്തിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ചപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ചൂടാകുന്നത് ശരിയാണോ? അപ്പോൾ സ്വാഭാവികമായും ഒരു മറു ചോദ്യം ഉയരാം. മാധ്യമങ്ങളും പരിധി വിടുന്നില്ലേ?
മാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കുന്നതിൽ സ്വാഭാവികമായും മുഖ്യമന്ത്രിക്ക് എതിർപ്പുണ്ട്. കാരണം രമേശ് ചെന്നിത്തല പോലും പിന്തുണക്കുന്ന ഒരു ഭരണമാണ് കേരളത്തിൽ നടക്കുന്നത്. തോമസ് ചാണ്ടി വിഷയം കത്തി നിന്നപ്പോൾ പോലും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള ഒരു കോൺഗ്രസ് നേതാവ് പോലും ഉശിരുള്ള ഒരു പ്രസ്താവന ഇറക്കിയില്ല. തോമസ് ചാണ്ടിയുടെ വണ്ടിക്ക് ചീമുട്ടയെറിഞ്ഞ യൂത്തൻമാരെ കുറ്റം പറയുകയാണ് കോൺഗ്രസുകാർ ചെയ്തത്. തൊട്ടുപിന്നാലെ പടയൊരുക്കത്തിന്റെ ഒരുക്കത്തിനിടയിൽ ചെന്നിത്തല ചാണ്ടിയുടെ റിസോർട്ടിൽ രണ്ടു നാലു ദിവസം സൗജന്യമായി അന്തിയുറങ്ങി എന്ന വാർത്തയും പുറത്തുവന്നു.
മാധ്യമങ്ങൾ നടത്തുന്ന ചോദ്യം ചെയ്യലുകൾ ഒരു ഭരണാധികാരിക്കും ദഹിക്കില്ല. അതിന് ഉമ്മൻ ചാണ്ടിയെന്നോ പിണറായി വിജയനെന്നോ ഉള്ള വ്യത്യാസം ഇല്ല. അതേ സമയം മാധ്യമങ്ങളുടെ ആക്റ്റിവിസം ജുഡീഷ്യൽ ആക്റ്റിവിസത്തെക്കാൾ വർധിക്കുന്നുമുണ്ട്. ഒരു മന്ത്രിയെ താഴെയിറക്കിയതിന്റെ അഹങ്കാരത്തിൽ ഒരു ചാനൽ നടത്തിയ ജല്പനങ്ങൾ അതിരു കവിഞ്ഞിരുന്നു. തോമസ് ചാണ്ടി രാജിവച്ചതിന്റെ തലേന്ന് ചാണ്ടിയെ കുറിച്ച് ഏഷ്യാനെറ്റ് പറഞ്ഞത്, പുഴുത്തിട്ടും പുറത്താക്കുന്നില്ല എന്നാണ്.
കഴിഞ്ഞ യു ഡിഎഫ് സർക്കാരിന്റെ കാലത്ത് കെ എം മാണിയെയും കെ ബാബുവിനെയും ഇങ്ങനെയൊക്കെ തന്നെയാണ് ദ്യശ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്തത്.കേസിൽ പെടുന്ന നേതാക്കളെയെല്ലാം ചവിട്ടി അരയ്ക്കുന്ന മനോഭാവം. ഉമ്മൻ ചാണ്ടിയെ മാനഭംഗക്കാരനെന്നും കെ എം മാണിയെ ബാർക്കോഴക്കാരനെന്നും വിശേഷിപ്പിക്കുമ്പോൾ അൻപത് വർഷത്തിലധികമായി ഇവർ സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ എന്തുകൊണ്ട് ഓർക്കാതെ പോകുന്നു.
ജനോപകാരപ്രദമായ നിയമനിർമ്മാണങ്ങളും പദ്ധതികളുമൊക്കെയായി മുന്നോട്ട് പോകുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോൾ സ്വാഭാവികമായും അതിന് സാരഥ്യമരുളുന്ന മുഖ്യമന്ത്രിക്ക് ദേഷ്യം വരാം. അദ്ദേഹം പൊട്ടിത്തെറിച്ചെന്നും വരാം. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സി പി ഐ മന്ത്രിമാർ ഓഫീസ് മുറിയിലിരിക്കുമ്പോൾ അവർ യഥാർത്ഥത്തിൽ വെല്ലുവിളിച്ചത് ജനാധിപത്യത്തെയാണ്. മുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം അവരുടെ രാജി ആവശ്യപ്പെടുമായിരുന്നു.
ഇനി പിണറായിക്ക് ഒന്നും നോക്കാനില്ല. മാധ്യമങ്ങൾ തന്നെ പിന്തുണക്കില്ലെന്ന് അദ്ദേഹത്തിനറിയാം. അപ്പോൾ അദ്ദേഹം ഇങ്ങനെയൊക്കെ തന്നെ പ്രതികരിക്കും. സർക്കാരിനെ അവഗണിച്ചും എതിർത്തും മാധ്യമങ്ങൾക്ക് അധികനാൾ പോകാനാകില്ല. അതിലൂടെ സാധാരണക്കാരന് നഷ്ടമാകുന്നത് അമൂല്യമായ വാർത്തകളായിരിക്കും. അത്തരമൊരു സ്ഥിതി കാര്യങ്ങളെ കൂടുതൽ വഷളാക്കും.
https://www.facebook.com/Malayalivartha