പ്രായപൂര്‍ത്തിയാകാത്തവരെ മുന്നില്‍ നിര്‍ത്തി യഥാര്‍ത്ഥ വില്ലന്‍മാര്‍ രക്ഷപ്പെടുന്നോ?പിടികൂടിയ വാട്‌സ് ആപ് അഡ്മിന്മാരില്‍ പതിനഞ്ച് വയസുകാരനും; അക്രമത്തില്‍ പിടിയിലായവരില്‍ 15 പേരും സ്‌കൂള്‍ കുട്ടികള്‍; കലാപമുണ്ടാക്കാന്‍ പ്രായപൂര്‍ത്തിയാകാത്തവരെ നിയോഗിച്ചോ എന്ന് സംശയം
വാട്‌സാപ് ഗ്രൂപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയവരില്‍ പ്രായപൂര്‍ത്തിയാകത്തവര്‍ ഉള്ളത് പോലീസിനെ വലയ്ക്കുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗ്രൂപ്പ് അഡ്മിനായതിന് പിന്നിലും അന്വേഷണം നടക്കുന്നു. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയെന്നാരോപിച്ചു പൊലീസ് 15 വയസുകാരന്റെ ഫോണ്‍ പിടിച്ചെടുത്തു. ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി. അതിനിടെ കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വോയ്‌സ് ഓഫ് യൂത്ത് എന്ന പേരിലുള്ള നാലു വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനമാണു സംസ്ഥാനത്ത് കലാപമായി മാറിയത്.
ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണു തിരൂരിലെ പതിനഞ്ചുകാരന്‍. ഇത് ആരോ ബോധപൂര്‍വ്വം ചെയ്തതാണെന്ന സംശയം പൊലീസിനുണ്ട്. മറ്റൊരു അഡ്മിന്‍ വിദേശത്താണ്. വിദ്യാര്‍ത്ഥി സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു മേഖലയില്‍ 16 കുട്ടികള്‍ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്. ഇവരെല്ലാം വിവിധ ഗ്രൂപ്പുകളുടെ അഡ്മിനാണ്. പൊലീസ് ഇവരെ പിടികൂടിയെങ്കിലും വലിയ ശിക്ഷ കിട്ടില്ല. ജുവനൈല്‍ നിയമത്തിന്റെ ആനുകൂലമാണ് ഇതിന് കാരണം. ഇതിലൂടെ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടും. ഈ സാഹചര്യത്തില്‍ കള്ളക്കളികള്‍ പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തേയും കുട്ടികളെ മറയാക്കി കുറ്റകൃത്യം ചെയ്യുന്ന മാതൃകകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം ജഡ്ജിയെ വഴിയില്‍ തടയുകയും മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ചെറിയമുണ്ടം സ്വദേശി ഷെഫീഖിനെ (25) തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസ് സ്‌റ്റേഷന്‍ അക്രമിച്ച കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഹര്‍ത്താല്‍ദിനം തിരൂര്‍ കോടതിയിലേക്കു വരികയായിരുന്ന ജഡ്ജിയുടെ വാഹനം പയ്യനങ്ങാടിയില്‍ തടഞ്ഞിട്ടതിനാണു കേസെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനും സാമുദായിക വിദ്വേഷം സൃഷ്ടിക്കും വിധം പ്രസ്താവനകള്‍ നടത്തിയതിനും 42 പേര്‍ക്കെതിരെയാണ് പൊലീസ് ഇതുവരെ കേസെടുത്തത്.
ഇതുസംബന്ധിച്ച അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. ഇത്തരത്തില്‍ സന്ദേശം കൈമാറിയതിനും മറ്റുമായി വിവിധ സ്‌റ്റേഷനുകളില്‍ ഗ്രൂപ്പ് അഡ്മിന്മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. ചില ഗ്രൂപ്പുകളില്‍ മതവിദ്വേഷം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ പൊലീസ് കണ്ടെത്തി. നടക്കാവ് സ്‌റ്റേഷനിലും ചില ഗ്രൂപ്പ് അഡ്മിന്മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പൊലീസും രഹസ്യാന്വേഷണ വിഭാഗവുമാണ് വാട്‌സാപ് നിരീക്ഷിക്കുന്നത്. അതിനിടെ പാലക്കാട് പുതുനഗരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടു പേര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി.
പുതുനഗരം സ്വദേശികളായ മുഹമ്മദ് അന്‍സാരി, സുള്‍ഫിക്കര്‍ അലി, ഫിറോസ് ഖാന്‍, സിക്കന്ദര്‍ ബാഷ, കാജ ഹുസൈന്‍, നജിമുദ്ദീന്‍, സിറാജുദ്ദീന്‍, മുഹമ്മദാലി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 16നു നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി പ്രതികള്‍ കണ്ടാലറിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്നു വഴി തടഞ്ഞെന്നും ബിജെപിയുടെ കൊടി നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കേസുണ്ട്. നിയമ വിരുദ്ധം എന്നറിഞ്ഞുകൊണ്ടു പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്നു, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, മതസ്പര്‍ധ വളര്‍ത്തി തുടങ്ങിയവ വകുപ്പുകളിലാണു കേസ്.
https://www.facebook.com/Malayalivartha