ലിഗയുടെ മരണം കൊലപാതകമോ? മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ചെരിപ്പ് ആരുടേത്? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കാത്ത് അന്വേഷണ സംഘം
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിദേശ വനിത ലിഗയുടെ പഴകിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നാണ് മരണം ശ്വാസംമുട്ടിയാകാം എന്ന പ്രാഥമിക നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നത്. എന്നാൽ ഒൗദ്യോഗികമായി അവർ ഇക്കാര്യം സ്ഥിരീകരിക്കുകയോ അന്വേഷണ സംഘത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല.
ഇന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ മെഡിക്കൽ സംഘം എത്തൂ. ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തിനായി അന്വേഷണ സംഘവും കാത്തിരിക്കുകയാണ്.
അതിനിടെ കൂടുതൽ ദുരൂഹത ഉയർത്തി വ്യത്യസ്തമായ മൊഴികളും പോലീസിന് ലഭിക്കുന്നുണ്ട്. ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്നും കണ്ടില്ലെന്നും അന്വേഷണ സംഘത്തിന് മൊഴികൾ ലഭിച്ചു. മൊഴി നൽകിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്രദേശത്ത് മീൻപിടിക്കാൻ എത്തിയ മൂന്ന് യുവാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. തങ്ങൾക്ക് ഇക്കാര്യം കേട്ടറിവ് മാത്രമേയുള്ളൂ എന്നും നേരിൽ കണ്ടിട്ടില്ലെന്നും യുവാക്കൾ പോലീസിനോട് പറഞ്ഞു.
യുവാക്കൾ പേര് പറഞ്ഞതനുസരിച്ച് സത്രീയോട് പോലീസ് ഇക്കാര്യം ചോദിച്ചപ്പോൾ താൻ കണ്ടിട്ടില്ലെന്നും യുവാക്കളോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് സ്ത്രീ മൊഴി നൽകിയത്. പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തത വരുത്താൻ പോലീസ് യുവാക്കളെയും സ്ത്രീയെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയ പ്രദേശം കേന്ദ്രമാക്കി ചീട്ടുകളിയും മദ്യപാനവും നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ചീട്ടുകളി സംഘത്തിലെ ചിലർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
കേസിൽ വഴിത്തിരിവാകുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചില നിർണായക നിഗമനങ്ങളിൽ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. ലിഗയുടെ മൃതദേഹം മുൻപ് തന്നെ പ്രദേശത്ത് കിടക്കുന്നത് ആരെങ്കിലുമൊക്കെ കണ്ടിരിക്കാം എന്നാണ് പോലീസ് അനുമാനിക്കുന്നത്. ഭയം മൂലം ഇവർ വിവരം പുറത്തുപറയാതെ വന്നതോടെയാണ് മൃതദേഹം സ്ഥലത്ത് കിടന്ന് അഴുകിയത്. ഇക്കാര്യം പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha