ജെസ്നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം... രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്... ജെസ്നയ്ക്ക് സമാനമായ പെൺകുട്ടിയുടെ ഫോട്ടോ പ്രചാരണം നടത്തിയത് അന്വേഷണം വഴിത്തിരിച്ച് വിടാനോ? സഹോദരിയുടെ ഫോണിലേക്കെത്തിയ അജ്ഞാത കോളിന് പിന്നാലെ അന്വേഷണ സംഘം
മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്‌ന മരിയ (20) യെ കാണാതായ സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും പോലീസില്‍ വിശ്വാസം അര്‍പ്പിച്ച് ജെസ്‌നയുടെ പിതാവും സഹോദരങ്ങളും. കഴിഞ്ഞ് മാര്‍ച്ച് 22 ന് രാവിലെ 9.30 നാണ് വീട്ടില്‍ നിന്നും ബന്ധുവീട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ പെണ്‍കുട്ടിയെ കാണാതാകുന്നത്.
ജെസ്‌നയെന്ന പെണ്‍കുട്ടിയെ കാണാതായിട്ട് അറുപത് ദിവസം പൂര്‍ത്തിയാകുമ്ബോഴും ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുയാണ്. ജെസ്‌നയെ കാണാതായ നാള്‍ മുതല്‍ എന്തെങ്കിലും വിവരം ലഭിച്ചുവോയെന്ന് അന്വേഷിക്കാത്തവര്‍ ഉണ്ടാകില്ല. പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ കാണാതായിട്ട് പോലീസിന് ഒരു വിവരവും കണ്ടെത്താനാവത്തതില്‍ മാതാപിതാക്കളും ആശങ്കയിലാണ്.
ആള്‍ കൂട്ടത്തിനിടയില്‍ ജസ്‌ന ഉണ്ടോയെന്ന് തിരയുന്ന സുഹൃത്തുക്കളുമുണ്ട്. അവളെ കണ്ടെത്തുന്നതിനായി സുഹൃത്തുക്കളുടെയും സഹപാഠികളുടെയും കൂട്ടായ്മകളും സജീവമാണ്. സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൗനജാഥയും, കളക്‌ട്രേറ്റു പടിക്കല്‍ നിരാഹാര സമരവുമൊക്കെ സംഘടിപ്പിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്.
ജെസ്ന മരിയയെ കാണാതായി രണ്ടു മാസത്തിനിടയില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അഞ്ജാത കോളിന്റെ ഉറവിടം തേടി പോലീസ് ബാംഗളുരുവിലേയ്ക്ക് പോയി. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടത്താനായില്ല. പിന്നീട് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് മുണ്ടക്കയത്ത് ഒരുവീട്ടില്‍ പരിശോധന നടത്തിയിട്ടും യാതൊരു തുമ്ബും ലഭിച്ചില്ല. നിരവധി പേരേ പോലീസ് ചോദ്യം ചെയ്തു. വേളാങ്കണ്ണി, തേനി എന്നിവിടങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പോലീസെത്തി പരിശോധിച്ചു.
ജെസ്നയുടേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ചിത്രം സാമ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നീട് ബംഗളുരുവില്‍ ജസ്നയെയും ഒരു ആണ്‍ സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം പരന്നു. പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ തിരിച്ചു മടങ്ങി. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ അവാര്‍ഡ് പോലീസ് പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലും കണ്ടതായി ഫോണ്‍ വിളികളില്‍ അന്വേഷണം നടത്തിയിട്ടും സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha