ഭൂമിയ്ക്കടിയില്‍ നൂറു മൈലിനപ്പുറം പോകാന്‍ കഴിഞ്ഞാല്‍, ഇവിടെയുള്ള'നിധി'സ്വന്തമാക്കാം, ഒരു ക്വാഡ്രില്യണ്‍ ടണ്ണിലേറെയുണ്ട് അത്...ഒന്നു കഴിഞ്ഞ് 15 പൂജ്യം വരുന്നതാണ് ക്വാഡ്രില്യണ്‍!
ശതകോടിക്കണക്കിനു രൂപ വില വരുന്ന നിധിയില്‍ ചവിട്ടിയാണ് നാം ദിവസവും നടക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇത് യഥാര്‍ത്ഥ്യമാണ്. ഭൂമിയ്ക്കടിയില്‍ നൂറു മൈലിലേറെ താഴെയാണു കണ്ണഞ്ചിപ്പിക്കുന്ന നിധി ഒളിച്ചിരിക്കുന്നത്. ഏകദേശം 90 മുതല്‍ 150 വരെ മൈല്‍ താഴെയായാണ് ഈ വജ്രഖനി കണ്ടെത്തിയത്. ഇതിന്റെ മൂല്യം കേട്ടു ഞെട്ടരുത്. ഒരു ക്വാഡ്രില്യണ്‍ ടണ്ണിലേറെ വരും. (ഒന്നു കഴിഞ്ഞ് 15 പൂജ്യം വരുന്നതാണ് ക്വാഡ്രില്യണ്‍ (അമേരിക്കന്‍ കണക്ക്).
പക്ഷേ എന്തു ചെയ്യാനാണ്? അത്രയും ആഴത്തില്‍ പോയി കഠിനമായ പാറ തുരന്നു വജ്രം കുഴിച്ചെടുക്കാന്‍ ശക്തിയുള്ള ഡ്രില്ലിങ് സംവിധാനങ്ങളൊന്നും നിലവില്‍ ലോകത്ത് എവിടെയുമില്ല. അത് അടുത്ത കാലത്തൊന്നും നിര്‍മിച്ചെടുക്കാനും സാധിക്കില്ല. ഭൂമിക്കടിയിലെ അത്രയേറെ സങ്കീര്‍ണമായ പ്രദേശത്താണ് ഈ വജ്രഖനിയുള്ളത്.
ഭൂമിയുടെ അന്തര്‍ഭാഗത്തെ രഹസ്യങ്ങളെപ്പറ്റി പഠിക്കാന്‍ മാസച്യുസറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എര്‍ത്ത്, അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് പ്ലാനറ്ററി സയന്‍സസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ രാജ്യാന്തര ഗവേഷണത്തിലാണ് ഈ അപൂര്‍വനിധിയെപ്പറ്റിയുള്ള കണ്ടെത്തലുണ്ടായത്.
ഭൂമിയ്ക്കടിയിലെ ഏറ്റവും പഴക്കമുള്ള മേഖലകളില്‍ ഒന്നിലാണ് വജ്രശേഖരത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏകദേശം നൂറു മൈല്‍ താഴെയുള്ള ഈ ഭാഗം അറിയപ്പെടുന്നത് 'റൂട്ട്‌സ് ഓഫ് ക്രേറ്റണ്‍സ്' എന്നാണ്. ശുദ്ധമായ കാര്‍ബണിനാലാണ് വജ്രങ്ങള്‍ രൂപപ്പെടുന്നത്. അതീവശക്തമായ ചൂടും സമ്മര്‍ദ്ദവുമേറ്റ് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളെടുത്തു രൂപപ്പെടുന്നതാണ് ഓരോ വജ്രവും.
ഇത്തരത്തില്‍ രൂപപ്പെട്ട വജ്രമാണ് ക്രേറ്റണിക് റൂട്ട്‌സില്‍ ചിതറിക്കിടക്കുന്നത്. ഭൂമിയുടെ ആരംഭകാലത്തു രൂപപ്പെട്ട പാറക്കൂട്ടങ്ങളില്‍ രണ്ടു ശതമാനം വരുന്നതാണ് ക്രേറ്റണിക് റൂട്ട്‌സിലുള്ളത്. ഇതിന്റെ അസാധാരണമായ വലുപ്പം കൊണ്ടുതന്നെയാണ് ഭൂമിക്കടിയില്‍ ക്വാഡ്രില്യണ്‍ ടണ്ണിലേറെ വജ്രം പ്രതീക്ഷിക്കുന്നത്.
ഈ പാറക്കൂട്ടങ്ങളെ അനക്കാന്‍ പോലും സാധിക്കില്ല. അത്രയേറെ കാഠിന്യമേറിതാണ് ടെക്ടോണിക് ഫലകങ്ങള്‍ക്കു താഴെയായി കാണപ്പെടുന്ന ഇവ. തല കീഴായി കിടക്കുന്ന മലനിരകളെപ്പോലെയുള്ള ആകൃതിയാണ് ക്രേറ്റണുകളുടെ പ്രത്യേകത. ഭൂമിയുടെ ഏറ്റവും ആഴത്തിലേക്കു വരെ ഇവയ്‌ക്കെത്താന്‍ സാധിക്കും. ഇവയുടെ ഏറ്റവും താഴെയുള്ള ഭാഗമാണ് 'റൂട്ട്‌സ്' എന്നറിയപ്പെടുന്നത്. ഇതാകട്ടെ ഭൂമിക്കു താഴെ ഏകദേശം 200 മൈല്‍ വരെയെത്തും.
എംഐടിയുടെ നേതൃത്വത്തില്‍ രാജ്യാന്തര ഗവേഷകരുടെ സംഘമാണ് പഠനം നടത്തുന്നത്. ഭൂകമ്പങ്ങളെക്കുറിച്ചു പഠിക്കാനായി ശേഖരിച്ച ഡേറ്റയില്‍ നിന്നാണ് ഈ നിര്‍ണായക കണ്ടെത്തലിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഭൂമിക്കടിയിലെ ഫലകങ്ങളിലുണ്ടാകുന്ന ചലനങ്ങളാണ് ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കുന്നത്. ടെക്ടോണിക് ഫലകങ്ങള്‍ നീങ്ങുന്നതോടെ ആഴത്തില്‍ വന്‍മാറ്റങ്ങളുമുണ്ടാകുന്നു. ഈ ഡേറ്റ കാലങ്ങളായി യുഎസ് ജിയോളജിക്കല്‍ സൊസൈറ്റിയും മറ്റു ഗവേഷക കൂട്ടായ്മകളും ശേഖരിക്കുന്നുണ്ട്. ഇതുപയോഗിച്ച് ഭൂമിയുടെ അന്തര്‍ഭാഗത്തെ ഏകദേശ ഘടന എംഐടിയുടെ നേതൃത്വത്തില്‍ ഡിസൈന്‍ ചെയ്‌തെടുക്കുകയായിരുന്നു.
ശബ്ദതരംഗങ്ങള്‍ ഓരോ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയും സഞ്ചരിക്കുമ്പോള്‍ അതിനനുസരിച്ച് അവയുടെ വേഗത്തില്‍ വ്യത്യാസം വരാറുണ്ട്. ഇങ്ങനെയാണ് ഭൂമിക്കടിയിലെ പാറകളുടെ ഘടന ഗവേഷകര്‍ തയാറാക്കിയെടുത്തത്. ഭൂമിയുടെ പാളികളായ ക്രെസ്റ്റിന്റെയും മാന്റിലിന്റെയുമെല്ലാം ഘടന മനസ്സിലാക്കിയെടുത്തത് ഇങ്ങനെയാണ്.ഇപ്പോള്‍ അവയ്ക്കും താഴെ മനുഷ്യനു കടന്നു ചെല്ലാന്‍ പോലും പറ്റാത്തത്ര ആഴത്തിലെ രഹസ്യങ്ങളെ നമുക്കു മുന്നിലെത്തിച്ചതും ഭൂകമ്പം വഴിയുണ്ടായ ഈ ശബ്ദതരംഗങ്ങളാണ്.
ക്രേറ്റണ്‍സ് റൂട്ട്‌സിലെത്തുന്ന ശബ്ദതരംഗങ്ങള്‍ക്ക് പെട്ടെന്നു വേഗം കൂടുന്നതായാണ് കണ്ടെത്തിയത്. ക്രേറ്റണിലെ താപനില കുറഞ്ഞത് ആയിരിക്കും കാരണമെന്നാണ് ആദ്യം കരുതിയത്. അതുവഴി ശബ്ദതരംഗങ്ങളുടെ വേഗത കൂടിയേക്കാം. എന്നാല്‍ ശബ്ദതരംഗ വേഗത്തിലെ(വെലോസിറ്റി) വ്യത്യാസവും താപനിലയും തമ്മില്‍ ഇവിടെ ചേര്‍ന്നില്ല. 'അവിടെ എന്തോ അസാധാരണ സംഭവമുണ്ടല്ലോ' എന്ന തോന്നലില്‍ നിന്നായിരുന്നു വജ്രഖനി കണ്ടെത്തുന്ന ഗവേഷണത്തിന്റെ തുടക്കം. തുടര്‍ന്ന് ഭൂമിക്കടിയിലെ ഘടനയുടെ ത്രിമാന ചിത്രം തയാറാക്കി നടത്തിയ പഠനത്തില്‍ ക്രേറ്റണില്‍ത്തന്നെയുള്ള ചില പ്രത്യേക ഭാഗത്താണ് ശബ്ദതരംഗത്തിനു വേഗം കൂടിയതെന്നു കണ്ടെത്തി. അവയില്‍ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വജ്രം ഉണ്ടെന്നും മനസ്സിലാക്കാനായി. ഈ വജ്രങ്ങളാണ് ശബ്ദതരംഗത്തിന്റെ വേഗം കൂടാന്‍ കാരണമായത്. അങ്ങനെ ലോകത്തെ 'കൊതിപ്പിക്കുന്ന' ഒരു വലിയ കണ്ടെത്തലിലേക്ക് ഭൂകമ്പ തരംഗങ്ങളിലൂടെയാണ് ഗവേഷകരും എത്തിയത്.
https://www.facebook.com/Malayalivartha