അച്ഛന് വിഷം നല്‍കി കിണട്ടിലെറിഞ്ഞിട്ടും എട്ടുവയസുകാരി ജീവിതത്തിലേക്ക് തിരികെ വന്നു
തൃശൂരിലെ ഒരു കുടുംബത്തിലെ കൂട്ട ആത്മഹത്യയില്‍ രക്ഷപ്പെട്ട എട്ടുവയസുകാരിയുടെ വെളിപ്പെടുത്തലുകള്‍ ആരുടേയും ഹൃദയം തകര്‍ന്നുപോകും. തന്റെ അച്ഛനും അമ്മയും സഹോദരിമാരും മരണമടഞ്ഞപ്പോള്‍ ആയുസിന്റെ ബലം കൊണ്ട് മാത്രം ആ കുട്ടി രക്ഷപ്പെട്ടു. വളരെ വേദനയോടെയാണ് ആ കുട്ടി നടന്ന സംഭവം ഓര്‍ക്കുന്നത്. മോളെ അച്ഛന് ഇഷ്ടമില്ലാഞ്ഞിട്ടല്ല. വേറെ മാര്‍ഗമില്ല, മോളെ തനിച്ചാക്കി പോകാന്‍ അച്ഛന് കഴിയില്ല...തന്നെ കൊല്ലരുതെന്ന് അച്ഛനോട് കാലു പിടിച്ച് പറഞ്ഞ വൈഷ്ണവിയോട് അച്ഛന്‍ സുരേഷ് കുമാര്‍ ഈ മറുപടിയായിരുന്നു പറഞ്ഞത്. പിന്നെ വൈഷ്ണവി കിണറ്റിലെ കയറില്‍ ജീവനായി യാചിച്ച് തൂങ്ങിക്കിടന്നത് നാല് മണിക്കൂറും.
തന്നെ കിണറ്റില്‍ എറിയരുതെന്ന് അച്ഛനോട് കാലുപിടിച്ച് കരഞ്ഞെങ്കിലും മനസലിഞ്ഞില്ല. ഭാര്യയെയും മക്കളെയും കടങ്ങളുടെ ലോകത്ത് തനിച്ചാക്കി പോകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അയാള്‍. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പിഞ്ചോമനയെ പിടിച്ച് കിണറ്റിലേക്ക് എറിയുകയായിരുന്നു. അപ്പോഴാണ് അച്ഛന്‍ കരഞ്ഞു കൊണ്ട് വേറെ മാര്‍ഗ്ഗമില്ലെന്ന് മകളോട് പറഞ്ഞത്. ഭാര്യയോടും മക്കളോടുമുള്ള അതിയായ സ്‌നേഹമാണ് കടക്കെണിയില്‍ പെട്ടു ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സുരേഷ് കുമാറിനെ കൊടുംക്രൂരതയ്ക്ക് നിര്‍ബന്ധിതമാക്കിയത്.
സുരേഷ്‌കുമാര്‍ ടൈല്‍സ് പണിക്കാരനായിരുന്നു. കുറി, പലിശയിടപാടുകളും ലോട്ടറി വില്‍പ്പനയും ഉണ്ടായിരുന്നു. പലിശക്ക് കൊടുത്ത പണം തിരികെ കിട്ടാതായതോടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായി. ഇതു തന്നെയാണ് കുടുംബത്തേയും കൊന്ന് ആത്മഹത്യയ്ക്ക് തീരുമാനിക്കാന്‍ കാരണം. മക്കളെ പൊന്നു പോലെയായിരുന്നു നോക്കിയിരുന്നത്. എന്നും ലോട്ടറി വിറ്റ് വരുമ്പോള്‍ പൊന്നുമക്കള്‍ക്ക് പലഹാരപ്പൊതി സുരേഷ്‌കുമാര്‍ കരുതുമായിരുന്നു.
അതുകൊണ്ട് തന്നെ ഞായറാഴ്ചയും അസ്വാഭാവികതയൊന്നും തോന്നിയില്ല. ഞായറാഴ്ച രാത്രി ഐസ്‌ക്രീമാണ് കൊണ്ടുവന്നത്. ഇതില്‍ ഉറക്കഗുളികകള്‍ വച്ച് കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു. വിരയ്ക്കുള്ള ഗുളികകളാണെന്ന് പറഞ്ഞാണ് കഴിപ്പിച്ചത്. വൈഷ്ണവി ഗുളിക കഴിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഐസ്‌ക്രീമില്‍ പൊടിച്ച് നല്‍കി. അവള്‍ ഉടന്‍ ഛര്‍ദ്ദിച്ചതിനാല്‍ ഗുളികയുടെ മയക്കം ഉണ്ടായില്ല. ഇതിനുശേഷം രാത്രി 12 മണിയോടെയാണ് സുരേഷ് കുട്ടികളെ കിണറ്റില്‍ എറിഞ്ഞത്.
പാതി മയക്കത്തിലായ സഹോദരിമാരെ കിണറ്റില്‍ എറിയുന്നതും അമ്മ ചാടുന്നതും കണ്ട് ഭയന്ന് മൂന്നുതവണ കുതറി വീടിന് ചുറ്റും ഓടിയ വൈഷ്ണവിയെ സുരേഷ് പിടികൂടി കിണറ്റില്‍ എറിയുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ വൈഷ്ണവിക്ക് കിണറിലെ മേട്ടോര്‍ കെട്ടിയിരുന്ന കയറില്‍ പിടിത്തം കിട്ടി. പുലര്‍ച്ചെ നാലു മണിയോടെ നാട്ടുകാര്‍ രക്ഷിക്കുംവരെ കയറില്‍ തൂങ്ങിക്കിടന്ന് കരഞ്ഞു. അതിരാവിലെ നടക്കാനിറങ്ങിയവര്‍ ഈ കരച്ചില്‍ കേട്ടതിനാല്‍ നാല് മണിക്കൂറില്‍ കിണറ്റിലെ ജീവനു വേണ്ടിയുള്ള പോരാട്ടം തീര്‍ന്നു.
പ്രഭാതസവാരിക്ക് വീടിനു മുന്നിലൂടെ പോയ സമീപവാസി കിണറ്റില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് സമീപത്തെ ചായക്കടയില്‍നിന്ന് നാട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ പുറത്തെടുത്തു. അമ്മയും സഹോദരിമാരും വെള്ളത്തിനടിയില്‍ ഉണ്ടെന്ന് കുട്ടിയാണ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് സുരേഷ്‌കുമാറിനെ മാവില്‍ തൂങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയും ചെയ്തു.
അച്ഛന്റെയും അമ്മയുടെയും കൂടപ്പിറപ്പുകളുടെയും മരണം കണ്‍മുന്നില്‍ കണ്ട നടുക്കത്തില്‍ നിന്ന് വൈഷ്ണവി മോചിതയായിട്ടില്ല. അനാഥയാക്കപ്പെട്ട ഈ പൊന്നോമനയെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും.
കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിനുസമീപമാണ് നാടിന് നടുക്കിയ. കൊട്ടിലിപ്പറമ്പില്‍ വേലായുധന്റെ മകന്‍ സുരേഷ്‌കുമാര്‍ (37), ഭാര്യ ധന്യ (32), മക്കളായ വൈഗ (എട്ട്), വൈശാഖി (ആറ്) എന്നിവരാണ് മരിച്ചത്. വൈഷ്ണയാണ് രക്ഷപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നു. വരവൂര്‍ പിലക്കാട് കളരിക്കല്‍ ചന്ദ്രന്റെ മകളാണ് ധന്യ. മരിച്ച വൈഗയും രക്ഷപ്പെട്ട വൈഷ്ണയും ഇരട്ടകളും കടങ്ങോട് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനികളുമാണ്. വൈശാഖി ഇതേ സ്‌കൂളില്‍ ഒന്നാം ക്ലാസിലായിരുന്നു.
https://www.facebook.com/Malayalivartha