സുല്‍ത്താനയ്ക്ക് കല തന്നെ ജീവിതം; ഉറ്റവര്‍ക്ക് കൈത്താങ്ങും
കല കൊണ്ട് ഇന്നത്തെക്കാലത്തു ജീവിക്കാന്‍ പറ്റുമോ എന്ന് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി സുല്‍ത്താന നജീബിനോടു ചോദിച്ചാല്‍, എന്തുകൊണ്ടു പറ്റില്ല എന്നായിരിക്കും മറുപടി. മൂന്നരവയസ്സു മുതല്‍ ഒപ്പം കൊണ്ടുനടക്കുന്ന കല കൊണ്ടാണു സുല്‍ത്താന, ഉമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്.
കേരള സര്‍വകലാശാല യുവജനോല്‍സവത്തില്‍ കഥകളിയിലും ഭരതനാട്യത്തിലുമൊക്കെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയ സുല്‍ത്താന കലയ്ക്കു ജാതിയുടെ വേര്‍തിരിവുകളില്ലെന്നു കൂടിയാണു തെളിയിക്കുന്നത്.
സുല്‍ത്താനയ്ക്കു മൂന്നരവയസ്സുള്ളപ്പോഴാണ് കഴക്കൂട്ടത്തെ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള അര്‍ജുന കലാക്ഷേത്രയില്‍ എത്തുന്നത്. അന്നുതൊട്ട് നൃത്തവും കഥകളിയും സുല്‍ത്താനയുടെ ജീവശ്വാസമായി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ നാലുവര്‍ഷത്തോളം എ ഗ്രേഡ് നേടി മികവു തെളിയിച്ച സുല്‍ത്താനയുടെ ജീവിതത്തില്‍ ഇരുട്ടുപടര്‍ന്നത് നജീബിന്റെ ആകസ്മികമായ മരണത്തോടെയാണ്.
സ്വന്തമായി വീടോ സമ്പാദ്യങ്ങളോ ഇല്ലാതിരുന്ന കുടുംബത്തിന്റെ ചുമതല സുല്‍ത്താനയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു. അര്‍ജുനയിലെ എഴുപതോളം കുട്ടികളുടെ നൃത്താധ്യാപികയായി സുല്‍ത്താന. ബാലസുബ്രഹ്മണ്യനോടൊപ്പം കഥകളി വേദികളിലും നൃത്തവേദികളിലും പതിവുസാന്നിധ്യമായി.
ഈ വരുമാനം കൊണ്ടാണ് ഉമ്മ സജ്‌നിയും സഹോദരി റിയാലയും അടങ്ങുന്ന കുടുംബം മുന്നോട്ടുപോകുന്നത്. താമസം ചാവടിമുക്കിലെ വാടകവീട്ടില്‍. കലോല്‍സവത്തില്‍ പങ്കെടുക്കാനുള്ള ചെലവ് അര്‍ജുന കലാക്ഷേത്രം തന്നെയാണു വഹിക്കുന്നത്.
നൃത്തം പഠിപ്പിക്കുന്നതിനൊപ്പം കലാര്‍പ്പണ വിഷ്ണുവിന്റെ കീഴില്‍ സുല്‍ത്താന ഇപ്പോഴും പഠനം തുടരുന്നുമുണ്ട്. സര്‍വകലാശാല കലോല്‍സവത്തില്‍ സെന്റ് സേവ്യേഴ്‌സ് കോളജിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണു സുല്‍ത്താന. കഥകളിയില്‍ മൂന്നാംസ്ഥാനം നേടിയ സുല്‍ത്താന നാടോടിനൃത്തം, കേരളനടനം, കുച്ചിപ്പുടി എന്നിവയിലും മല്‍സരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha