ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു
ഓറഞ്ച് പീപ്പിള്‍ എന്നറിയപ്പെട്ടിരുന്ന രജനീഷിന്റെ സംഘടനയില്‍ നിന്നും കണ്ടെടുത്ത ചില രേഖകള്‍ ഭഗവാന്‍ രജനീഷ് എന്ന നിലയില്‍ പ്രശസ്തി നേടിയ ഓഷോയുടെ ഗൂഢരഹസ്യങ്ങള്‍ വെളിവാക്കുന്നു.
സംഘടനയുടെ പക്കല്‍ നിന്നും ഒരാള്‍ വാങ്ങിയ ഒരു പഴയ ഫയലിംഗ് കാബിനറ്റിന്റെ താഴിട്ടു പൂട്ടിയിരുന്ന ലോക്കറിനുള്ളില്‍ നിന്നും അയാളുടെ 14-കാരനായ മകനാണ് രഹസ്യഫയലുകള്‍ കണ്ടെടുത്തത്. രണ്ടാമത്തെ ഡ്രോയറിന്റെ അടിഭാഗത്ത് പശതേച്ച് ഒട്ടിച്ച് വച്ച നിലയിലായിരുന്നു ഫയലുകള്‍ ഉണ്ടായിരുന്നത്. രജനീഷപുരം, വിഷം നല്‍കല്‍, അധികാര ദുര്‍വിനിയോഗം, മയക്കുമരുന്ന് ഉപയോഗം, റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലാത്ത രോഗങ്ങള്‍ എന്നിങ്ങനെയുള്ള തലക്കെട്ടിന് കീഴിലായാണ് വിവിധ വിവരങ്ങള്‍ മനില ഫോള്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫയലുകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.
ഓറിഗണ്‍ സംസ്ഥാനത്തെ ഡെലിസ് പട്ടണത്തെ നശിപ്പിക്കാന്‍ ചൈനീസ് ലോന്‍ഡ്രി എന്ന ഇരട്ടപ്പേരിട്ട് ഒരു താത്ക്കാലിക ലാബ് ഉണ്ടാക്കി സാല്‍മൊണല്ല ബാക്ടീരിയയെ വളര്‍ത്തിയതിന്റെ വിവരങ്ങള്‍ വിശദമായി വിവരിക്കുന്നുണ്ട്. വാസ്‌കോയിലെ രണ്ട് കൗണ്ടിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രജനീഷ് മത്സരിച്ചിരുന്നു. എന്നാല്‍ ജയിക്കാനാവശ്യമായ വോട്ട് ലഭിക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലായപ്പോള്‍ സാല്‍മൊണല്ല ബാക്ടീരിയയെ ഉപയോഗിച്ച് പൊതു ജനത്തെ വിഷബാധിതരാക്കാനാണ് തീരുമാനിച്ചത്. രണ്ട് കൗണ്ടിയിലെ കുടിവെള്ളത്തില്‍ സാല്‍മൊണല്ല ബാക്ടീരിയയെ കലര്‍ത്തുകയും പിന്നീട് എട്ട് റസ്റ്റോറന്റിലെ സാലഡ് ഡ്രെസ്സിംഗുകളിലും സാലഡ് ബാറിലൂടെയും സാല്‍മൊണല്ല ബാക്ടീരിയയെ വ്യാപിപ്പിക്കുകയും ചെയ്തു. 750-ഓളം പേര്‍ക്ക് സാല്‍മൊണല്ല വിഷബാധ ഏറ്റെങ്കിലും ഭാഗ്യത്തിന് ആര്‍ക്കും ജീവാപായം ഉണ്ടായില്ല.തുടര്‍ന്ന് രജനീഷ് അനുയായികളായ മാആനന്ദ് ഷീല, മാ ആനന്ദ് പൂജ, അക ഷീല സില്‍വര്‍മാന്‍, ഡയേന്‍ യോനേ ഒനാങ് എന്നിവര്‍ ജയിലിലായി. ഇവരില്‍ മാ ആനന്ദ് ഷീലയ്ക്ക് മാത്രമാണ് ശിക്ഷയുടെ ഭാഗമായി രണ്ടു വര്‍ഷവും 5 മാസവും ജയിലില്‍ തുടരേണ്ടി വന്നത്.
രജനീഷ് ആശ്രമത്തിനുള്ളില്‍ ഉള്‍പ്പോര് ഉണ്ടായിരുന്നതായും തന്മൂലമാണ് അവിടെ നടക്കുന്ന കാര്യങ്ങള്‍ രേഖയാക്കി വയ്ക്കണമെന്ന് ഒരു വിഭാഗം തീരുമാനിച്ചതെന്നുമാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. മനില ഫോള്‍ഡര്‍ എന്ന പേരിലാണ് ഈ ഫയലുകള്‍ അറിയപ്പെടുന്നത്. രജനീഷ് ആശ്രമ ഭരണം നടത്തി വന്ന പ്രമുഖരുടെ ദുഷ് ചെയ്തികള്‍ വെളിച്ചത്ത് കൊണ്ടു വരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു എന്നു തന്നെയാണ് അന്നത്തെ പ്രോസിക്യൂട്ടറായിരുന്ന റോബര്‍ട്ട് വീവര്‍ ഉറപ്പിച്ചു പറയുന്നത്. ഇന്നും ഈ വിവരങ്ങള്‍ക്ക് ചിലരെയൊക്കെ അഴിക്കുള്ളിലാക്കാന്‍ ശക്തിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അനുയായികളില്‍ ചിലര്‍ രജനീഷിന്റെ പേഴ്‌സണല്‍ ഡോക്ടറെ അഡ്രിനാലിന്‍ കുത്തി വയ്ച്ച് കൊല്ലാന്‍ ശ്രമം നടത്തിയതിനെ കുറിച്ച് മനില ഫോള്‍ഡറില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അതു പോലെ തന്റെ പക്കല്‍ നിന്നും വാങ്ങിയ 3 ലക്ഷം ഡോളര്‍ തിരികെ നല്‍കുന്നില്ലെന്ന് ആരോപിച്ച് രജനീഷ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണലിനെതിരെ കേസിനു പോയ മുന്‍ അനുയായി ഹെലന്‍ ബൈറോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പരാജയപ്പെട്ട കാര്യവും മനില ഫോള്‍ഡറില്‍ വിവരിക്കുന്നുണ്ട്.
ഓറിഗോണ്‍ സംസ്ഥാനത്തുള്ള രജനീഷ് ആശ്രമത്തിന് ചുറ്റുമുള്ള പട്ടണങ്ങളെ ചേര്‍ത്ത് രജനീഷപുരം എന്ന ടൗണ്‍ഷിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്തിരുന്ന റോസ്‌മേരി മക്ഗ്രിയര്‍ എന്ന വനിതയേയും കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു എന്ന വിവരം മനില ഫോള്‍ഡറിലുണ്ട് എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ല എങ്കിലും ഒന്ന് നടുങ്ങിപ്പോയി എന്നാണ് അവര്‍ പറഞ്ഞത്. കൗണ്ടി തെരഞ്ഞെടുപ്പിന്റെ കാലത്ത് തെരുവോരത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് ആന്റിസൈക്കോട്ടിക് മരുന്നായ ഹാല്‍ഡോള്‍ ബിയറില്‍ ചേര്‍ത്ത് നല്‍കി, വോട്ട് ചെയ്യിക്കാന്‍ എത്തിച്ചതിനെ കുറിച്ചുള്ള വിവരണങ്ങളും അതിലുണ്ട്.
കൈകൊണ്ടെഴുതിയ മനില ഫോള്‍ഡറിന്, ആകെ 13 പേജുകള്‍ മാത്രമാണുള്ളത്. ഇമിഗ്രേഷന്‍ റെയ്ഡ് എന്തെങ്കിലും നടക്കുകയാണെങ്കില്‍ സംഘടനയിലുള്ളവര്‍ക്ക് ദോഷമുണ്ടാകുന്നത് ഒഴിവാക്കാനായി ഓരോ വ്യക്തിയേയും കുറിച്ചുള്ള കൃത്രിമ വിവരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു ബ്ലൂഫയല്‍ സൂക്ഷിച്ചിരുന്നതിനെ കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
1986-ലാണ്, സംഘടനയ്ക്ക് റഫ്രിജറേറ്ററും മറ്റും സപ്ലൈ ചെയ്ത് വന്നിരുന്ന ഒരാള്‍ അവരുടെ പക്കല്‍ നിന്നും ആ പഴയ അലമാര വിലയ്ക്കു വാങ്ങിയത്. അയാളുടെ 14-കാരനായ മകന്‍ പ്രസ്തുത ഫയല്‍ കണ്ടെത്തിയെങ്കിലും തങ്ങള്‍ക്ക് ജീവാപായമുണ്ടായേക്കും എന്നു കരുതി അത് പരസ്യമാക്കാതിരുന്നതാണ്. ആ കൗമാരക്കാരന് ഇന്ന് 45 വയസ്സ് പ്രായമുണ്ട്.
എന്നാല്‍ അടുത്തിടെ രജനീഷിന്റെ ജീവിതത്തേയും ആശ്രമത്തേയും പ്രമേയമാക്കി നിര്‍മ്മിച്ച നെറ്റ് ഫ്‌ലിക്‌സ് ഡോക്യുമെന്ററി 'വൈല്‍ഡ് വൈല്‍ഡ് കണ്‍ട്രി 'സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് മനില ഫോള്‍ഡറിനെ കുറിച്ച് പുറത്ത് പറയാമെന്ന് അയാള്‍ തീരുമാനിച്ചത്.
ഭഗവാന്‍ ശ്രീ രജനീഷ് എന്ന പേരില്‍ പ്രസിദ്ധനായ രജനീഷ് ഇന്ത്യയില്‍ തന്റെ ആത്മീയ രീതികള്‍ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. നഗ്നരായി ധ്യാനം ചെയ്യല്‍, ഗ്രൂപ്പ് സെക്‌സ്, ഡാന്‍സ് എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ നടത്തിരുന്നത്. 1981-ലാണ് പാശ്ചാത്യ ദേശത്തെ തന്റെ അനുയായികള്‍ക്കായി 64,000 ഏക്കര്‍ സ്ഥലം 5.75 ദശലക്ഷം ഡോളറിന്, ഓറിഗണിലെ ആന്റിലോപ്പില്‍ വാങ്ങിയത്. ആഡംബരജീവിതം നയിച്ചിരുന്ന രജനീഷിന് റോള്‍സ് റോയിസ് കാറുകള്‍ തന്നെ 94 എണ്ണമുണ്ടായിരുന്നുവത്രേ.
പിന്നീട് ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിഞ്ഞതോടെ ആന്റിലോപ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും അവിടത്തെ സമാധാനപ്രീയരായ ജനങ്ങള്‍ക്കും രോഷമായി. തുടര്‍ന്നാണ് 1984-ലെ തെരഞ്ഞെടുപ്പ് ക്രമക്കടുകള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. പ്രഡിഷ്യല്‍ അപ്പോയിന്റീ ആയ ചാള്‍സ് ടേര്‍ണര്‍ രജനീഷ് ആശ്രമത്തിലെ കള്ളക്കടത്തും ഇമിഗ്രേഷന്‍ ഫ്രോഡുമെല്ലാം അന്വേഷിക്കാന്‍ ഉത്തരവാദിത്തമേറ്റതോടെ അദ്ദേഹത്തെ കൊലപ്പെടുത്താനായി രജനീഷും സംഘവും പദ്ധതിയിട്ടു. അതാണ് രജനീഷിന് വിനയായത്. ഇന്ത്യയിലേക്ക് കടന്നു കളയാന്‍ പ്ലെയിന്‍ ചാര്‍ട്ടര്‍ ചെയ്ത് പറന്നെങ്കിലും നോര്‍ത്ത് കരോലിനയില്‍ പ്ലെയിനിന്റെ അറ്റ കുറ്റപ്പണിക്കായി ഇറങ്ങിയപ്പോള്‍ പിടികൂടപ്പെടുകയായിരുന്നു. 1985 ഒക്ടോബര്‍ 28നായിരുന്നു അത്. അമേരിക്കന്‍ പൗരത്വം ലഭിക്കാനായി രജനീഷ് പലരേയും അമേരിക്കന്‍ പൗരന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ സഹായിച്ചതൊക്കെ വ്യാജരേഖയുണ്ടാക്കി ആയിരുന്നു എന്ന കുറ്റം കൂടി അയാളില്‍ ചാര്‍ജു ചെയ്തു.
എന്നാല്‍ അമേരിക്കയില്‍ നിന്ന് വിട്ടു നിന്നുകൊള്ളാം എന്ന ഉറപ്പിന്മേല്‍ അയാള്‍ പുറത്തിറങ്ങി. തിരികെ ഇന്ത്യയിലെത്തി തന്റെ ആശ്രമ ജീവിതം തുടര്‍ന്നു. 58-ാമത്തെ വയസ്സില്‍ 1990-ല്‍ മരിക്കുകയും ചെയ്തു. പഴയ ഓറിഗണ്‍ രജനീഷ് ആശ്രമം ഇന്ന് ഒരു ക്രിസ്ത്യന്‍ ചാരിറ്റി സ്ഥാപനത്തിന്റെ കേന്ദ്രമാണ്.
https://www.facebook.com/Malayalivartha