പാലക്കാട്, ഇടുക്കി മെഡി. കോളേജുകള്‍ക്ക് പ്രവേശനാനുമതിയില്ല
അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാലക്കാട്, ഇടുക്കി മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞു. പാലക്കാട്ട് നൂറും ഇടുക്കിയില്‍ അന്പതും സീറ്റ് നഷ്ടമാവും. വിദ്യാര്‍ഥികളെ മാറ്റിയത് നിയമവിരുദ്ധമാണെന്നും കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വിലയിരുത്തി. അതുകൊണ്ടു തന്നെ ഇവിടെനിന്നും മറ്റു കോളേജുകളിലേക് മാറ്റിയ വിദ്യാർത്ഥികളെ ഒരാഴ്ചക്കകം തിരികെ എത്തിക്കണം. കഴിഞ്ഞയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അനുമതിക്കുള്ള അപേക്ഷ കൗണ്‍സില്‍ പരിഗണിച്ചെങ്കിലും തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി.
ന്യൂനതകള്‍ പരിഹരിച്ചതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗം അവതരിപ്പിക്കാനാകാത്തതാണ് ഈ കോളേജുകളുടെ അംഗീകാരം നഷ്ടമാകാന്‍ കാരണമെന്ന് കരുതുന്നു.
പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കണമെങ്കില്‍ ഇനി കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിക്കണം. ഇവിടെ നാലാം ബാച്ചിലേക്ക് നൂറുസീറ്റിനാണ് സര്‍ക്കാര്‍ അനുമതി തേടിയത്. ഇവിടെ നടത്തിയ രണ്ട് പരിശോധനയിലും കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചിട്ടില്ലെന്ന് കൌൺസിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇടുക്കി മെഡിക്കല്‍ കോളേജിന് 2015-'16ല്‍ ഉപാധികളോടെയാണ് പ്രവേശനാനുമതി നല്‍കിയത്. എന്നാൽ കഴിഞ്ഞവര്‍ഷം ഇവിടെ വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റുകയാണുണ്ടായത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ആരോഗ്യ സെക്രട്ടറിക്ക് കത്തുനല്കിയെങ്കിലും സർക്കാർ തടിതപ്പുകയായിരുന്നു. 50 സീറ്റുവീതമുള്ള രണ്ട് ബാച്ചിലെ വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ കൗണ്‍സില്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha