Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

തൊഴിലിന്റെ മഹത്വം നോക്കിയല്ല സൗഹൃദത്തിന്റെ അളവുകോൽ നിശ്ചയിക്കേണ്ടത് .. അഞ്ജു ബോബിയുടെ കുറിപ്പിന് നൂറിൽ നൂറു മാർക്ക്

01 DECEMBER 2018 05:36 PM IST
മലയാളി വാര്‍ത്ത

അഞ്ജു ബോബി എന്ന അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റ് ഇന്നിന്റെ കപട ജാഡയുടെ മുഖം മൂടി വലിച്ചു താഴെയിടുന്നു. പഴയ "കോളപ്ര പിള്ളേ'രുടെ സ്നേഹവും ആത്മാർത്ഥതയും വിളിച്ചോതുന്ന വാക്കുകൾ ബാല്യത്തിന്റെ നിഷ്ക്കളങ്കതയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകും .."ഡോക്ടറും എഞ്ചിനീറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും തെങ്ങിൽ കേറാനും മീൻ കൊണ്ട് തരാനും പിള്ളേരെ പഠിപ്പിക്കാനും കേടായ ടീവി നന്നാക്കാനും ഒക്കെ ഇവിടെ ആള് വേണം. " പരീക്ഷയിൽ കിട്ടുന്ന മാർക്കിനും അപ്പുറം ജീവിതത്തിൽ നൂറിൽ നൂറും മേടിച്ചു പാസ്സായ അവരെ ഒക്കെ അഭിമാനത്തോടെയും സ്നേഹത്തോടെയും വേണ്ടേ നോക്കാൻ....എന്ന് അഞ്ജു ബോബി പറയുമ്പോൾ അവരിലെ അദ്ധ്യാപികയെ മനസാ നമസ്ക്കരിച്ചു പോകുന്നു .. അഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

 

കോളപ്ര ഗവണ്മെന്റ് സ്കൂളിലാണ് ഞാൻ ഏഴ് വർഷത്തോളം പഠിച്ചത്. അവിടെ കൃഷിക്കാരുടേം കൂലിപ്പണിക്കാരുടേം മീൻ കച്ചോടക്കാരുടേം തടിപ്പണിക്കാരുടേം ഒക്കെ മക്കൾ ആയിരുന്നു കൂടുതലും. പത്തു കഴിഞ്ഞു ആൺകുട്ടികളിൽ കുറച്ചു പേരൊക്കെ അപ്രത്യക്ഷരായി. ഡിഗ്രിക്കും PGക്കും ഒക്കെ പോകുന്ന സമയത്തു അവരൊക്കെ ചായക്കടകളിലും റബ്ബർ തോട്ടങ്ങളിലും തടി മില്ലിലും മീൻചരുവങ്ങളുടെ പുറകിലും ഒക്കെ പ്രത്യക്ഷപ്പെട്ടു. അവരിൽ ചിലര് എന്നെ കണ്ടു ഓടി വന്നു സ്നേഹത്തോടെ സംസാരിച്ചു. ചുരുക്കം ചിലര് ജാഡയിട്ടു തിരിഞ്ഞു നിന്നു. അങ്ങനെ നിന്നവരുടെ അടുത്തോട്ടു ഓടി ചെന്ന് വയറിനിട്ടു ഒരു കുത്തും താടക്ക് ഒരു തേമ്പും കൊടുത്തു അവരെ ഒക്കെ ഞാൻ പഴയ "കോളപ്ര പിള്ളേർ "ആക്കും. കിട്ടേണ്ടത് കിട്ടി കഴിയുമ്പോൾ അവന്മാരുടെ ജാഡ പോകും. എന്നെ കണ്ടു മിണ്ടാഞ്ഞതിന്റ കാരണം ചോദിക്കുമ്പോൾ അവന്മാര് ഒരു മങ്ങിയ ചിരിയോടെ "നീ കോളേജിൽ ഒക്കെ പോകുന്നതല്ലേ, വന്നു മിണ്ടിയാൽ നീ മൈൻഡ് ചെയ്തില്ലെങ്കിലൊന്നു ഓർത്താണെന്നു പറയും. എനിക്ക് ചിരി വരും.

ഞാനിവിടെ ലിറ്റററി തിയറിക്കും ക്രിട്ടിസിസത്തിനും ഇടയിൽപ്പെട്ടു ചതഞ്ഞു അരഞ്ഞു കിടക്കുവാണെന്ന് ഇവർക്കൊന്നും അറിഞ്ഞൂടല്ലോ. "പഠിക്കാൻ മിടുക്കി ആയോണ്ടല്ല, അപ്പന്റെ കയ്യിൽ കെട്ടിച്ചു വിടാൻ കാശില്ലാത്തോണ്ടാ ഞാനിങ്ങനെ PG, B Ed എന്നൊക്കെ പറഞ്ഞു ഓരോ കോളേജിൽകൂടെ നടക്കുന്നതെന്ന് ഈ മറുതായോടു ആരേലും ഒന്ന് പറഞ്ഞു കൊടുക്കോ" എന്ന ട്യൂണിൽ വായിക്കണം.

 അപ്പൻ കൃത്യം ST പൈസ മാത്രമേ തരുമായിരുന്നുള്ളു. ഇവന്മാർ ആരെങ്കിലും പണി ഒക്കെ കഴിഞ്ഞു വൈകിട്ട് കടയിൽ നിൽകുമ്പോൾ ഞാൻ ഓടി ചെല്ലും. മിട്ടായി വേണോ പലഹാരം വേണോ എന്നൊക്കെ ചോദ്യം വരുന്നേനു മുൻപേ ഞാൻ കൈ നീട്ടും "എന്തേലും മേടിച്ചു താടാ" എന്ന് പറയുംപോലെ. "നിനക്ക് വല്ല പണിക്കും പൊക്കൂടെ ഇങ്ങനെ പഠിക്കാൻ പോവാണ്ട് " എന്ന് പറഞ്ഞിട്ടേ സാധനം കയ്യിലേക്ക് കിട്ടൂ. നാണംകെട്ട ഞാൻ അതും മേടിച്ചു തിന്നോണ്ട് പോകും. 

 വീട് ഒരു വല്യ മല മുകളിൽ ആണ്. അപൂർവം ചിലരെ മീനും കൊണ്ടു കയറി വരൂ. ഒരു ഞായറാഴ്ച തിണ്ണയിൽ ഇരിക്കുമ്പോൾ പത്തിൽ കൂടെ പഠിച്ച സലിം മീനും കൊണ്ടു വന്നു. എന്നെക്കണ്ടു, വലിയ ചരുവം തലേൽ വച്ചു അവൻ മുറ്റത്തു സംശയിച്ചു നിന്നു. ഞാൻ ഓടി ചെന്നു, അമ്മ ചട്ടിയുമായിട്ട് പുറകേ. "ഇത് നിന്റെ വീടാണോ" അവന് അതിശയം. മീൻ പെറുക്കി ഇടുന്നതിനു ഇടയിൽ അവൻ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അവന്റെ കല്യാണം കഴിഞ്ഞെന്നു !!! ഞാൻ പോരുകോഴിയെ പോലെ അമ്മെയെ നോക്കി. എന്നെ ഇനി എന്ന് കെട്ടിക്കാനാ.

അമ്മ ജന്മനാ കണ്ണും കാണില്ല ചെവിയും കേൾക്കില്ലന്നുള്ള മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. അവൻ നിന്ന് ചിരിക്കുന്നു. ആരോട് പറയാൻ, ആര് കേൾക്കാൻ...


സലീമിനെ പോലെ പലരും പിന്നീടും വീട്ടിൽ വന്നു. ആഞ്ഞിലിടെ ചവറു വെട്ടാൻ വിനു, റബറിനു പ്ലാസ്റ്റിക് ഇടാൻ ഉണ്ണി, കപ്പവാട്ടിന് കുഞ്ഞനും അമ്മേം അങ്ങനെ പലരും. വിനു ആഞ്ഞിലിടെ തുഞ്ചത്തു ഇരുന്നു എന്നെ വിളിച്ചു "ഒന്നിങ്ങു വാടി ". ഞാൻ ഓടി ചെന്നു. "ഇനി നീ ഞാൻ പണിക്കുള്ളപ്പോ അടുക്കളേൽ കേറുവോ കറി വക്കുവോ ചെയ്യരുത് ". ഉച്ചക്ക് ഞാൻ ഉണ്ടാക്കിയ കറി കൂട്ടിയതിന്റെ നന്ദി ആണ്. വൃത്തികെട്ടവൻ.  "ഉണ്ടാക്കിയാൽ..?? "ഞാൻ വിപ്ലവകാരി ആയി. "ഉണ്ടാക്കിയാൽ നിന്റെ നെറുകംതലേല് ഞാൻ ആഞ്ഞിലി കൊമ്പ് വെട്ടിയിടും ". അവന്റെ ഭീഷണിയിൽ എന്റെ വിപ്ലവ വീര്യം ഒലിച്ചു പോയി. ചെയ്യുംന്നു പറഞ്ഞാൽ അവൻ ചെയ്യും. കീഴടങ്ങുന്നതാണ് ബുദ്ധി.


ഞാൻ PG കഴിഞ്ഞു മാനത്തും നോക്കി ഇരിക്കുമ്പോളാണ് വിനൂന്റെ കല്യാണം. ഓഡിറ്റോറിയത്തിൽ ചെന്നപ്പോൾ ആൺ-പെൺ സൈഡിലെ ബാക്ക് ബെഞ്ചേഴ്‌സ് എല്ലാം ഉണ്ട്. പഠിപ്പികൾ ആരുമില്ല. നന്നായി. അവറ്റകളെ കാണുന്നതേ എനിക്ക് വെറുപ്പാണ്. കാണുമ്പോളെ ചോദിക്കും, JRF കിട്ടിയോ HSA ലിസ്റ്റിൽ വന്നോ. നാശം. JRF കിട്ടിയില്ലെങ്കിൽ എന്താ ആകാശം ഇടിഞ്ഞു വീഴുവോ.


സ്റ്റേജിൽ കയറി ഫോട്ടോ എടുക്കാൻ നിന്നപ്പോൾ കൂട്ടത്തിലാരോ "ഇവള് മാത്രമേ നമ്മുടെ കൂടെ പഠിച്ചിട്ടു രക്ഷപ്പെടാതെ പോയുള്ളു "എന്ന് കല്യാണപെണ്ണിനോട്‌. പെണ്ണ് സഹതാപത്തോടെ എന്ത് ചെയ്യുന്നു എന്ന് എന്നോട്. ഞാൻ ശബ്ദം താഴ്ത്തി കോളേജിൽ പഠിപ്പിക്കുവാണെന്നു പറഞ്ഞപ്പോൾ കൂട്ടച്ചിരി ആയി. " അവള് വല്യ ടീച്ചർ. ഇന്നാളും കൂടെ ഇവക്ക് ഞാൻ ബേക്കറിൽ കേറ്റി ചായ മേടിച്ചു കൊടുത്താ "എന്ന് വിനു. അവന് ഇതിപ്പോ ഇവിടെ പറയണ്ട വല്ല കാര്യോം ഉണ്ടോ. സ്വന്തം കല്യാണം ആണെന്നുള്ള ഒരു ബോധോം ഇല്ലാതെ അവൻ എന്റെ തലക്കിട്ടു കൊട്ടുവേം മുടിയേൽ പിടിച്ചു വലിക്കുവേം കൈ തിരിക്കുവേം ഒക്കെ ചെയ്യുന്നു. ജാള്യത മറയ്ക്കാൻ "സ്നേഹം കൊണ്ടാ "എന്ന് ഞാൻ അവന്റെ ഭാര്യയോട് പറഞ്ഞു. പണ്ട് കൂടെ പഠിച്ച സ്നേഹം ഇത്ര ആണെങ്കിൽ ഇന്ന് രാത്രി തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഓർത്തു ആ പെണ്ണ് അപ്പൊത്തന്നെ ബോധം കെട്ടു വീണെന്നൊക്കയാണ് അസൂയക്കാര് പറയുന്നത്. 


എന്റെ കല്യാണം ഒക്കെ കഴിഞ്ഞു മോൻ ഉണ്ടായതിനു ശേഷം കുടയത്തൂര് നിന്ന് അറക്കുളത്തെ വീട്ടിലേക്കു ആ പ്രാവശ്യം വന്നത് അക്കരെ സ്കൂളിൽ കൂടെ പഠിച്ച സാജുന്റെ ഓട്ടോക്ക് ആണ്. അവൻ മാത്രം എന്നെ എപ്പോ കണ്ടാലും മുഖം തിരിക്കും. ഓടിച്ചെന്നു വിളിച്ചാലും ഒരു മൂളലിൽ മറുപടി ഒതുക്കും. സാജു ഓട്ടോ ഗേറ്റിനുള്ളിലേക്കു കയറ്റി നിർത്തി. ഞാൻ മോനേം എടുത്തു ഇറങ്ങിയിട്ട് വീട്ടിൽ കേറാൻ അവനെ ക്ഷണിച്ചു. വേണ്ട നീ കാശ് താ, ഞാൻ പോട്ടെ എന്ന് അവൻ. ഞാൻ ഒറ്റച്ചാട്ടത്തിനു ഗേറ്റ് അടച്ചു. ഇനി ഇവൻ എങ്ങനെ പോകും. വീട്ടിൽ കേറിയില്ലേൽ കാശ് തരില്ലന്നുള്ള എന്റെ ഭീഷണി ആയി അടുത്തത്. അവൻ കെണിയിൽ വീണ എലിയെ പോലെ നിന്ന് പരുങ്ങി. നീ ഗേറ്റ് തുറക്കെടി, പോട്ടെ എന്ന് ദുർബലമായി പ്രതിഷേധിച്ചു. ഞാൻ അനങ്ങാപ്പാറ പോലെ നിന്നു. അവൻ ഗത്യന്തരമില്ലാതെ വീടിനുള്ളില്ലേക്ക്‌ കേറി വന്നു.


ചായ കുടിക്കുന്നതിനു ഇടയിൽ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. ഇത്രേം നാൾ കാണുമ്പോൾ മിണ്ടാതെ ഇരുന്നത് എന്താണെന്ന് ഞാൻ ചോദിച്ചു. "നിനക്കൊക്കെ മിണ്ടാനും കൂട്ടുകാരനാണ് എന്ന് പറയാനും നാണക്കേടുണ്ടാവുംന്നു ഓർത്തിട്ടാണെന്ന് മറുപടി വന്നു.


കാരണം ഉണ്ട്. അവൻ ഏതോ ഒരു വല്യ വീട്ടിൽ ഓട്ടം പോയി. ചെന്നപ്പോൾ മുറ്റത്തു സ്കൂളിൽ എന്റേം അവന്റെം ഒക്കെ ഉറ്റ കൂട്ടുകാരി ആയിരുന്നവൾ ഭർത്താവിന്റെ കൂടെ നിൽക്കുന്നു. ഓടിച്ചെന്നു ഓർക്കുന്നില്ലേടി അക്കരെ സ്കൂളിൽ ഒന്നിച്ചു പഠിച്ചതാ എന്ന് പറഞ്ഞപ്പോളെ മുഖമടച്ചുള്ള മറുപടി കിട്ടി. "പണ്ട് കൂടെ പഠിച്ച എത്ര പേര് ഇവിടെ പണിയാൻ വരുന്നു എത്ര പേര് എവിടെല്ലാം ഓട്ടോ ഓടിക്കുന്നു, അതൊക്കെ ഓർത്ത് വക്കാൻ പറ്റുവോ? "എന്ന്. "തിരിച്ചു ഓട്ടോ ഓടിക്കുമ്പോൾ കണ്ണ് നിറഞ്ഞിട്ട് വഴിയൊന്നും കാണത്തില്ലാരുന്നു" എന്ന് പറഞ്ഞു വിഷമിച്ച അവന്റെ കയ്യിലിരുന്നു ചായ തണുത്തു. എന്റേം നാവിറങ്ങി പോയി. ഒന്നും പറയാൻ തോന്നിയില്ല.


എനിക്കപ്പോൾ ഒരു കല്യാണ ഹാൾ ഓർമ വന്നു. കൂടെ പഠിച്ച ഒരാൾ -ഇപ്പൊ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് -അഞ്ജു ഇപ്പൊ എന്താ ചെയ്യുന്നേ എന്ന് ചോദിച്ചു. ഒരു അൺ എയ്ഡഡ് സ്കൂളിൽ ആണെന്ന് പറഞ്ഞപ്പോൾ "ഓ ചുമ്മാ തട്ടിക്കൂട്ടല്ലേ, എന്ത് കിട്ടും അയ്യായിരമോ ആറായിരമോ "എന്ന് പുച്ഛിച്ചു ചിരിച്ചതും കുറെ പേര് ആ ചിരി ഏറ്റു പിടിച്ചതും ഞാൻ കണ്ണീരുപ്പ് കൂട്ടി ചോറ് വാരിയുണ്ടതും ഒക്കെ ഓർമ വന്നു.

മൂലമറ്റത്തുള്ള ഒരു കടയിൽ ചെരുപ്പ് വാങ്ങാൻ ചെന്നപ്പോൾ "ജോലീം കൂലീം യോഗ്യതേം ഇല്ലാത്ത പെണ്ണുങ്ങളാ അൺ എയ്ഡഡിൽ മൊത്തം പഠിപ്പിക്കുന്നത്, ഇവറ്റകൾ ഒക്കെ പഠിപ്പിച്ചാൽ പിള്ളേർക്ക് സ്റ്റാൻഡേർഡ് ഉണ്ടാവില്ല എന്ന് പരിഹസിച്ചു. ഞാൻ അന്ന് ഒരു അൺ എയ്‌ഡഡ്‌ കോളേജിൽ ആണ്. എനിക്ക് അപ്പൊ എന്റെ ഫൈനൽ ഇയർ ക്ലാസ്സ് ഓർമ വന്നു. പഠിക്കാൻ പിന്നോക്കം നിൽക്കുന്ന ഉഴപ്പന്മാരെ ക്യാന്റീനിൽ പോയി പിടിച്ചോണ്ട് വന്നു സ്പെഷ്യൽ ക്ലാസ്സ്‌ വച്ചതും പരീക്ഷ കഴിഞ്ഞു വന്നു "മിസ്സ്‌ പഠിപ്പിച്ചത് ഒക്കേം എഴുതി "എന്ന് പറഞ്ഞു വിടർന്നു ചിരിച്ചതും റിസൾട്ട്‌ വന്നപ്പോ "കണ്ടാ ഞങ്ങൾ ജയിച്ചത് കണ്ടാ "എന്ന് പറഞ്ഞു ഓടി വന്നതും ഒക്കെ.


ചെരുപ്പുകടക്കാരന്റ പരിഹാസം സഹിക്കാതെ തേഞ്ഞു പോയ ചെരുപ്പ് തന്നെ വാശിക്ക് വീണ്ടും തള്ളിക്കയറ്റി ഇട്ടോണ്ട് ഇറങ്ങി പോന്നു.


ചെയ്യുന്ന ജോലിയുടെ പേരിൽ മാറ്റിനിർത്തപ്പെടുന്ന, നാലാള് കൂടുന്നിടത്തു അപമാനിക്കപ്പെടുന്ന, രണ്ടാംതരക്കാരായി പോകുന്ന വേദന എത്രയെന്നു ആരും പറയാതെ തന്നെ അറിയാം. നാളെ രാവിലെ ചെല്ലുമ്പോൾ "ടീച്ചർക്ക് പകരം പുതിയ ആള് വന്നു, പൊക്കോ "എന്ന് പറഞ്ഞാൽ പോരേണ്ടി വരുമെന്ന് അറിയാമായിട്ടും അധ്യാപനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നത് അതിനോടുള്ള ഭ്രാന്തമായ ഇഷ്ട്ടം കൊണ്ടാണ്.

ഒരു തൊഴിലിനോടുള്ള ഇഷ്ടം കൊണ്ടോ, വേറെ ഒന്നും കിട്ടാത്തത് കൊണ്ടോ, ചിലപ്പോൾ ഗതികേട് കൊണ്ടോ ഒക്കെയാവാം നിങ്ങളുടെ പഴയ കൂട്ടുകാർ ഓരോരോ തൊഴിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന കൂട്ടുകാരെ കാണുമ്പോൾ ഓടിച്ചെന്നു മിണ്ടുന്ന അതേ താല്പര്യത്തോടെ കേബിൾ പൈസ പിരിക്കാൻ വരുന്ന പഴയ കൂട്ടുകാരെ കാണുമ്പോൾ ഒന്നിറങ്ങി ചെല്ലാനും, പെട്രോൾ പമ്പിൽ നില്കുന്നവനെ കാണുമ്പോൾ ഗ്ലാസ് താഴ്ത്തി ഒന്ന് മിണ്ടാനും, മീൻ വില്കുന്നവനെ കാണുമ്പോൾ തോളത്തൊന്നു തട്ടാനും ഒക്കെ ഒരു മടിയും വിചാരിക്കരുത്.


ഉയർന്ന നിലയിൽ എത്തിയെന്നു എപ്പോളെങ്കിലും നിങ്ങള്ക്ക് തോന്നിയാൽ ആ നിലയിൽ നിന്നോണ്ട് താഴെ ഉള്ളവനെ പിടിച്ചു കയറ്റാൻ പറ്റിയില്ലെങ്കിലും വേണ്ട, അവനെ കണ്ടൊന്നു നിറഞ്ഞു ചിരിക്കാനെങ്കിലും ശ്രമിക്കണം. പരീക്ഷ കഴിഞ്ഞു ആൻസർ ഷീറ്റിൽ മാർക്കുമായി ചെല്ലുമ്പോൾ ക്ലാസ്സുകളിൽ പറയുന്നതേ ഇവിടേം പറയാനുള്ളൂ ; "ഡോക്ടറും എഞ്ചിനീറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും തെങ്ങിൽ കേറാനും മീൻ കൊണ്ട് തരാനും പിള്ളേരെ പഠിപ്പിക്കാനും കേടായ ടീവി നന്നാക്കാനും ഒക്കെ ഇവിടെ ആള് വേണം. " പരീക്ഷയിൽ കിട്ടുന്ന മാർക്കിനും അപ്പുറം ജീവിതത്തിൽ നൂറിൽ നൂറും മേടിച്ചു പാസ്സായ അവരെ ഒക്കെ അഭിമാനത്തോടെയും സ്നേഹത്തോടെയും വേണ്ടേ നോക്കാൻ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (5 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (5 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (9 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (9 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (9 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (11 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (11 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (11 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (11 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (11 hours ago)

Malayali Vartha Recommends