നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ, ചോദ്യക്കടലാസിന്റെ രഹസ്യസ്വഭാവമുള്ള പ്രവൃത്തിയിൽ പങ്കെടുത്തവരെല്ലാം സുരക്ഷിതകേന്ദ്രങ്ങളിൽ

നീറ്റ് യു.ജി. പുനഃപരീക്ഷയ്ക്ക് വൻ സുരക്ഷാസന്നാഹങ്ങൾ. ചോദ്യക്കടലാസ് തയ്യാറാക്കുന്നവരെ ‘ലോക്ഡൗണിൽ’ പാർപ്പിക്കുന്നതടക്കം കർശന നിയന്ത്രണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകളുള്ളത്.
നാണക്കേടിനുപുറമേ വിമർശനങ്ങളും പ്രതിഷേധങ്ങളും കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കിയിരിക്കേയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ.) പഴുതടച്ച നടപടികൾ.
ചോദ്യക്കടലാസിന്റെ രഹസ്യസ്വഭാവമുള്ള പ്രവൃത്തിയിൽ പങ്കെടുത്തവരെല്ലാം സുരക്ഷിതകേന്ദ്രങ്ങളിലാണ്. ഇവർക്ക് മൊബൈൽ, ലാപ്‌ടോപ്പ് ഉപയോഗത്തിനും പുറത്ത് ആളുകളുമായി ബന്ധപ്പെടുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലത്തുനിന്നുള്ള യാത്രകൾ നിരീക്ഷിക്കും.
ഔദ്യോഗികമായി ചുമതലപ്പെടുത്തിയവർക്കുമാത്രമേ കേന്ദ്രങ്ങളിൽ പ്രവേശിക്കാനാകൂ. പരീക്ഷ നടക്കുന്ന ജൂൺ 21 വരെ ഇവർ അജ്ഞാതകേന്ദ്രങ്ങളിലായിരിക്കും.
ചോദ്യക്കടലാസ് സുരക്ഷിതമായി കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും വ്യോമസേന സഹായിക്കും. രാജ്യത്ത് വിവിധയിടങ്ങളിലായി 18 സ്ഥലങ്ങളിലേക്ക് വ്യോമസേന ചോദ്യക്കടലാസ് എത്തിക്കും. അവിടെ നിന്ന് ചോദ്യക്കടലാസുകൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ചോദ്യച്ചോർച്ച സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ നടപടിയെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























