സ്ത്രീ സുരക്ഷക്കായി ഇതാ ഒരു കണ്ടുപിടുത്തം
സ്ത്രീ സുരക്ഷാ ഏറെ ശ്രദ്ധിക്കപ്പെടുന്ന അല്ലെങ്കിൽ വിവാദം സൃഷ്ടിക്കുന്ന കാലഘട്ടമാണല്ലോ ഇത്. ഇന്ന് സ്ത്രീകൾ സുരക്ഷിതരാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ലെന്നോ പറയാൻ വയ്യാത്ത അവസ്ഥയാണ്. ഒരു കാര്യം ഉറപ്പാണ്. സ്ത്രീക്ക് സുരക്ഷ ഏത് കാലത്തും ആവശ്യമുള്ള ഒന്നാണ്. നിലവിൽ നിരവധി സംരംഭങ്ങൾ ഉണ്ട് സ്ത്രീ സുരക്ഷക്ക്. ഇവിടെ പുതിയൊരു കണ്ടുപിടുത്തവുമായി വിപണിയിലെത്തുകയാണ് അമേരിക്കൻ മലയാളികളായ ഹാറൂണ്‍ റഷീദും, ഹെന്നയും, ഹാരിസ് വാക്കയിലും. ഇവർ മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളാണ്.
സ്ത്രീകളുടെ സുരക്ഷയ്ക്ക് മാലയിൽ ഘടിപ്പിക്കാവുന്ന ഒരു സ്മാർട്ട് പെൻഡന്റാണ് ഇവർ വിപണിയിലെത്തിക്കുന്നത്. അപകടത്തില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ ലോക്കറ്റിലെ ബട്ടണിലമര്‍ത്തുകയോ ശബ്ദ പാസ് വേർഡ് നല്‍കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറാന്‍ ഈ പെന്‍ഡന്റിനു കഴിയും. മാത്രമല്ല ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയാവുന്നത് അപകടം നടക്കുന്ന കൃത്യമായ സ്ഥലവും വിവരവും നല്‍കാന്‍ ഈ പെൻഡന്റിനു കഴിയും എന്നതാണ്. ഒരു പക്ഷെ ബട്ടൺ കേടായാൽ യാന്ത്രികമായി അപായസൂചന നല്‍കാനും ഇതില്‍ സംവിധാനമുണ്ട്.
മൊബൈൽ വഴി അത്യാവശ്യ നമ്പറുകൾ പെൻഡന്റുമായി ലിങ്ക് ചെയ്യുന്നു. അതുകൊണ്ടു തന്നെ ഒരേസമയം ഒന്നിലധികം നമ്പറുകളിലേക്ക് അപായ സൂചന നല്കാൻ കഴിയുന്നു. 'ഗാർഡിനം' എന്നാണ് ഈ ഉപകരണത്തിന്റെ പേര്. 'ഗാര്‍ഡിനം' എന്ന പേരിൽ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി അമേരിക്കയിലെ സിയാറ്റയില്‍ നടത്തിവരികയാണ് ഇവർ. ഇന്ത്യയില്‍ സ്ത്രീസുരക്ഷ പ്രശ്‌നമായിമാറിയ സാഹചര്യത്തിലാണ് ഉപകരണം വികസിപ്പിച്ചതെന്ന് ഹാറൂണ്‍ അഭിപ്രായപ്പെടുന്നു. ആറുമാസത്തിനകം ഇത് വിപണിയിൽ എത്തിക്കാൻ കഴിയും എന്നാണ് ഇവർ കരുതുന്നത്.
https://www.facebook.com/Malayalivartha