സൽമാൻഖാനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപണം!! അയൽവാസിക്കെതിരെ പരാതിയുമായി താരം രംഗത്ത്

ബോളിവുഡ് താരം സൽമാൻഖാനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് അയൽവാസിക്കെതിരെ പരാതിയുമായി താരം രംഗത്ത്.
നടന്റെ പരാതിയിൽ അയല്‍വാസി കേതന്‍ കകാഡിനെതിരെ പൊലീസ് കേസെടുത്തു. ഭൂമി വില്‍പന ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേതന്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു സൽമാൻഖാൻ ആരോപണം ഉന്നയിച്ചത്.
എന്നാല്‍ ഖാന്റെ പന്‍വേല്‍ ഫാംഹൗസിന് സമീപം കേതന്‍ കകാഡിന് വസ്തു ഉണ്ടെന്ന് പിടിഐ റിപോര്‍ട് ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
യൂട്യൂബ് അഭിമുഖത്തിലാണ് കേതന്‍ നടനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്നും നടനെക്കുറിച്ച് മറ്റ് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് കകാഡിനെ തടയണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുകയുണ്ടായി.
എന്നാല്‍, ഈ ആവശ്യം നിരസിച്ച മുംബൈ സിറ്റി സിവില്‍ കോടതി ഇടക്കാല നിരോധന ഉത്തരവൊന്നും പുറപ്പെടുവിച്ചുമില്ല. കേസ് ജനുവരി 21 ന് വാദം കേള്‍ക്കാന്‍ മാറ്റിവെച്ചതായി ജഡ്ജി അനില്‍ എച് ലദാദ് അറിയിച്ചു. സംഭവത്തില്‍ അന്ന് കകാഡിനോട് കോടതിയില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേതന്‍ കകാഡിനെ കൂടാതെ അഭിമുഖത്തില്‍ പങ്കാളികളായ മറ്റുരണ്ട് പേര്‍ക്കെതിരെയും നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. അഭിമുഖം നീക്കം ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടതിനാല്‍ ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റെര്‍ എന്നിവയെയും കേസില്‍ കക്ഷി ചേർത്തിരിക്കുകയാണ്.
അതേസമയം, വ്യാഴാഴ്ചയാണ് തങ്ങളുടെ കക്ഷിക്ക് പരാതി സംബന്ധിച്ച രേഖകള്‍ ലഭിച്ചതെന്നും അതുകൊണ്ടുതന്നെ അവ പരിശോധിച്ച് മറുപടി നല്‍കാന്‍ മതിയായ സമയം നല്‍കണമെന്നും കകാഡിന്റെ അഭിഭാഷകര്‍ വാദമുന്നയിച്ചു. കേതന്‍ കകാഡിന്റെ പന്‍വേലിലെ ഭൂമി ഇടപാട് റദ്ദാക്കിയതിന് പിന്നില്‍ നടനാണെന്നാരോപിച്ചാണ് ഖാനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍, തന്റെ ഫാം ഹൗസിനോട് ചേര്‍ന്ന് കേതന്‍ ഒരു സ്ഥലം വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് അധികൃതരാണ് ആ ഇടപാട് റദ്ദാക്കിയതെന്നും ഖാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സംഭവത്തില്‍ വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തുന്നത് നടനെയും കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നും അഭിഭാഷകര്‍ കോടതിയിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha