നടി റിയ കുമാരിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭർത്താവ്...? മൊഴിയിൽ പൊരുത്തക്കേട്:- ഭർത്താവ് അറസ്റ്റിൽ
ജാർഖണ്ഡ് നടി റിയ കുമാരി എന്ന ഇഷ ആലിയ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും സിനിമ നിർമ്മാതാവുമായ പ്രകാശ് കുമാർ അറസ്റ്റിൽ. കവർച്ചാശ്രമം തടയുന്നതിനിടെ റിയ വെടിയേറ്റുമരിച്ചുവെന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. പ്രകാശ് കുമാർ മാത്രമായിരുന്നു സംഭവത്തിലെ ദൃക്‌സാക്ഷി. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം റിയയുടെ വലത് ചെവിക്ക് സമീപം വെടിയേറ്റതാണ് മരണകാരണം.
റിയയും പ്രകാശ് കുമാറും മകളും കൊൽക്കത്തയിലേയ്ക്കുള്ള യാത്രയ്‌ക്കിടെ അക്രമിക്കപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച കാർ ബഗ്‌നാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. അക്രമികളുടെ മർദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിയയ്‌ക്ക് വെടിയേറ്റൽക്കുകയായിരുന്നെന്നാണ് വാദം. പിന്നാലെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സഹായം തേടി മൂന്ന് കിലോമീറ്ററോളം പ്രകാശ് സഞ്ചരിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെ റിയാകുമാരിയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ഫോറസിക് വിദഗ്ദർ നടത്തിയ പരിശോധനയിൽ കാറിന്റെ പിൻസീറ്റിലായി സാധാരണയിലധികം അളവിൽ രക്തവും ബുള്ളറ്റ് ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് കുമാറിനെ അറസ്റ്റ് ചെയ്തത്. മകൾ കൊല്ലപ്പെട്ടതാണെന്ന് കാണിച്ച് റിയയുടെ മാതാപിതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു.
റിയ പ്രകാശിനേക്കാൾ കൂടുതൽ സമ്പാദിക്കുന്നതിനെച്ചൊല്ലിയും കൂടുതൽ പ്രശസ്തയാണെന്നതിന്റെ പേരിലും ഭർത്താവിൽ നിന്ന് ശാരീരിക- മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. റിയയെ മാനസികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രകാശിനും മുൻ ഭാര്യയ്ക്കും രണ്ട് സഹോദരന്മാർക്കുമെതിരെ റിയ കുമാരിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ലഭിച്ച വിവരം അനുസരിച്ച്, മരിച്ച റിയ കുമാരിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയെ തുടർന്ന് പ്രകാശ് സിംഗിനെ അറസ്റ്റ് ചെയ്തതായി ഹൗറ റൂറൽ പോലീസ് സൂപ്രണ്ട് സ്വാതി ഭംഗലിയ പറഞ്ഞു. ഇയാൾക്കെതിരെ വേറെയും നിരവധി കേസുകളുണ്ട്. വൈകാതെ മുഴുവൻ കേസും കൂടുതൽ വിശദമായി അന്വേഷിക്കും. ജനപ്രിയ യൂട്യൂബറും, നടിയുമായിരുന്നു റിയ കുമാരി. ചലച്ചിത്ര സംവിധായകനാണ് റിയ കുമാരിയുടെ ഭർത്താവ് പ്രകാശ് കുമാർ. നിരവധി ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും പ്രകാശ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഖനികളുടെ ഒരു ബിസിനസ്സും പ്രകാശിനുണ്ട്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് പ്രകാശ്കുമാറിനെ എത്തിച്ച് അപകടം പുനരാവിഷ്‌ക്കരിക്കുമെന്നും പോലീസ് പറഞ്ഞു.
റിയയുടെ ഭർത്താവിന്റെ മൊഴിയിൽ സംശയാസ്പദമായ പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പ്രകാശ് തെറ്റായ മൊഴി നൽകിയതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. റിയയുടെ ഭർത്താവ് പ്രകാശ് 100 ഡയൽ ചെയ്ത് പോലീസിനെ വിളിച്ചത് എന്തിനാണ്? 100 മീറ്റർ അകലെ ഒരു ട്രാഫിക് ഗാർഡ് പോസ്‌റ്റ് പോലും ഉണ്ടായിരുന്നു.
എന്നിട്ടും പോലീസിൽ വിവരമറിയിച്ച ശേഷം റിയയെ നേരിട്ട് ആശുപത്രിയിലെത്തിച്ചു. പ്രകാശിന്റെ ഈ പ്രവർത്തിയിൽ ദുരൂഹത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. മഹിശ്രേഖ പാലത്തില്‍ കാര്‍ നിര്‍ത്തി പ്രകാശ് പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ രക്ഷിക്കാന്‍ റിയ ഇടപെടുന്നതിനിടെ അക്രമിസംഘം വെടിയുതിര്‍ത്ത് രക്ഷപ്പെട്ടുവെന്നാണ് പ്രകാശ് പൊലീസിനോടു പറഞ്ഞത്.
പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണു പ്രകാശ് പൊലീസിനോടു പറഞ്ഞത്. കാര്‍ നിര്‍ത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും പൊലീസിനു ദുരൂഹത തോന്നി. മോഷ്ടാക്കള്‍ കാറിനെ പിന്തുടര്‍ന്നതായും സൂചനയില്ല. ഒരുപാട് യാദൃച്ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് വിശദീകരിച്ചു.
https://www.facebook.com/Malayalivartha