എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ; അമ്മ ആവശ്യപ്പെട്ടിട്ടില്ല രാജി നൽകിയത്: മോഹൻലാലിൻറെ വാദങ്ങൾ തള്ളി ദിലീപ് രംഗത്ത്
അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് താന്‍ രാജികത്ത് നല്‍കിയതെന്ന് നടന്‍ ദിലീപ്. രാജി കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണെന്നും പുറത്താക്കലല്ലെന്നും ദിലീപ് പറഞ്ഞു.തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാനാണ് ശ്രമം. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജിവെച്ചതെന്ന് ദിലീപ് പറഞ്ഞു.
”അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.”-ദിലീപ് പറഞ്ഞു.
ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് പറഞ്ഞു. വേട്ടയാടപ്പെടുന്നത് മനസ്സറിയാത്ത കുറ്റത്തിനാണെന്നും ദിലീപ് രാജിക്കത്തില്‍ പറയുന്നു.
അതേസമയം, കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം അമ്മ ഭാരവാഹികൾ മാധ്യമപ്രവർത്തകരോടു പറഞ്ഞതിനു വിരുദ്ധമാണിത്. അമ്മയിൽനിന്നു ദിലീപ് രാജി വച്ചതായി പ്രസിഡന്റ് മോഹൻലാലാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ച് ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha