ഒടുവില്‍ ഭാസ്‌കറിന്റെ ജ്യൂസ് കടയിലേയ്ക്ക് മമ്മൂട്ടിയെത്തി; കഥ പറയുമ്പോള്‍ സിനിമ പോലെ ഒരു സ്‌നേഹ സംഗമം
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ കടുത്ത ആരാധകനായ, തിരുവനന്തപുരത്ത് ആദ്യമായി മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് തുടങ്ങിയ, മമ്മൂട്ടിയുടെ ഗൂഗിള്‍ എന്നും എന്‍സൈക്ലോപീഡിയയെന്നും സുഹൃത്തുക്കള്‍ വിളിക്കുന്ന ഭാസ്‌കറിന്റെ തിരുവനന്തപുരത്തെ ജ്യൂസ് കടയിലേയ്ക്ക് ഒടുവില്‍ മമ്മൂട്ടിയെത്തി. ആറ്റുകാല്‍ പൊങ്കാല ആഘോഷങ്ങള്‍ക്ക് ഉദ്ഘാടകനായെത്തിയ ശേഷം പിന്നീട് പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ജ്യൂസ് വേള്‍ഡ് എന്ന കടയിലേയ്ക്ക് എത്തി.
ഭാസ്‌ക്കറിന്റെ മമ്മൂട്ടി പ്രേമം അറിയാത്തവര്‍ക്കൊക്കെ കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളില്‍ ഒന്നായിരുന്നു. എന്നാല്‍ ഭാസ്‌ക്കറിനെ അറിയുന്നവര്‍ക്ക് അതില്‍ പുതുമകളൊന്നുമില്ല താനും. 'കട തുടങ്ങുന്ന സമയത്ത് ഞാന്‍ വീട്ടില്‍ പോയി മമ്മൂട്ടിയെ ക്ഷണിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല, ഇനി തിരുവനന്തപുരത്ത് വരുമ്പോള്‍ തീര്‍ച്ചയായും വരാം എന്ന് വാക്ക് പറഞ്ഞിരുന്നു,' ജ്യൂസ് കടയിലേക്കുള്ള മമ്മൂട്ടിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഭാസ്‌ക്കര്‍ പറയുന്നു. ഭാസ്‌ക്കറിനോടും കുടുംബത്തിനോടും സംസാരിച്ചതിനു ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. 'ഞാനിവിടെ കടയിലായിരുന്നു. അദ്ദേഹത്തിന് കടയിലേക്കുള്ള വഴി കാണിച്ച് മുന്നിലും പിന്നിലുമായി പൈലറ്റ് വന്നത് ഞങ്ങളുടെ ഫാന്‍സ് അസോസിയേഷനിലെ വളരെ സജീവമായ ആറേഴു സുഹൃത്തുക്കളാണ്,' ഭാസ്‌കര്‍ പറഞ്ഞു.
മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനയുടെയും സ്‌നേഹബന്ധത്തിന്റെയും കഥയാണ് ഭാസ്‌ക്കറിനു മമ്മൂട്ടിയെ കുറിച്ച് പറയാനുള്ളത്. 'ഒരു വടക്കന്‍ വീരഗാഥ' (1989) കാലത്താണ് ഭാസ്‌ക്കര്‍ മമ്മൂട്ടിയെ ആദ്യം കാണുന്നത്. 'മമ്മൂക്കയുടെ അഭിനയം ഇഷ്ടപ്പെടുന്ന ഒരു ആരാധകന്‍ ആയിരുന്നു ഞാന്‍. അന്നൊക്കെ തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് ഭയങ്കര കൂവലും ബഹളവുമൊക്കെയായിരുന്നു. മോഹന്‍ലാലിനായിരുന്നു തിരുവനന്തപുരത്ത് അന്ന് പിന്തുണ കിട്ടിയിരുന്നത്. തിയേറ്ററിലെ ഈ കൂവലും ബഹളവുമൊക്കെ കണ്ടപ്പോഴാണ് മമ്മൂട്ടിയ്ക്കും തിരുവനന്തപുരത്ത് ആരാധകരുണ്ടാകണം എന്നൊരു നിര്‍ബന്ധബുദ്ധി എനിക്ക് തോന്നിയത്. അങ്ങനെ സുഹൃത്ത് അശോകനുമായി പ്ലാന്‍ ചെയ്ത് കുറേപ്പേരെ കൂട്ടി ഞങ്ങളൊരു ഫാന്‍സ് കൂട്ടായ്മ ഉണ്ടാക്കി.' മമ്മൂട്ടിയുമായുള്ള ബന്ധം തുടങ്ങിയതിനെ കുറിച്ച് ഭാസ്‌ക്കര്‍ പറയുന്നതിങ്ങനെ.
ആ വര്‍ഷം ഏപ്രില്‍ 14 നായിരുന്നു 'വടക്കന്‍ വീരഗാഥ'യുടെ റിലീസ്. അതിനോട് അനുബന്ധിച്ച് ഞങ്ങളൊരു ഫാന്‍സ് കൂട്ടായ്മ ഉണ്ടാക്കി. തിരുവനന്തപുരം കൃപയിലായിരുന്നു റിലീസ്. ഇപ്പോഴത്തെ ഫ്‌ളക്‌സ് ഒന്നുമില്ല? അന്ന്, ബാനറാണ് ഉള്ളത്. മൂന്നു മീറ്റര്‍ നീളമുള്ള ഒരു ബാനര്‍ കൃപ തിയേറ്ററില്‍ കെട്ടികൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്. പിന്നീട് ചിത്രത്തിന്റെ നൂറാം ദിവസവും തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഞങ്ങള്‍ ആഘോഷിച്ചു.
ആ സമയം മമ്മൂക്ക തിരുവനന്തപുരത്തുണ്ട്, 'ജാഗ്രത' എന്ന പടത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ലൊക്കേഷനില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു, ഒരു ഫാന്‍സ് കൂട്ടായ്മ തുടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. അങ്ങനെ പരിചയപ്പെട്ടു. ഡാന്‍സര്‍ തമ്പിയാണ് മമ്മൂക്കയെ പരിചയപ്പെടാന്‍ അവസരമൊരുക്കിയത്. അതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആണ് അറിയുന്നത് 'കാര്‍ണിവല്‍', 'അര്‍ത്ഥം' എന്നിങ്ങനെ രണ്ടു പടങ്ങള്‍ രണ്ടു ദിവസത്തെ ഗ്യാപ്പില്‍ റിലീസിനൊരുങ്ങുന്നു എന്ന്. വീണ്ടും തമ്പി മമ്മൂക്കയുമായി കാണാന്‍ ഒരു അവസരമൊരുക്കി തന്നു. തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിലാണ് അന്ന് മമ്മൂക്ക സ്ഥിരമായി താമസിക്കുന്നത്. തമ്പിയുടെ പരിചയം പറഞ്ഞ് ഞങ്ങള്‍ ആറേഴുപേര്‍ മമ്മൂക്കയെ ഹോട്ടലില്‍ പോയി കണ്ടു. റൂമില്‍ വെച്ച് മമ്മൂക്ക ഞങ്ങളെ പരിചയപ്പെട്ടു. കുറേ സംസാരിച്ചു.
'രണ്ടു പടങ്ങള്‍ അടുപ്പിച്ച് വേണ്ട, മാറ്റിയാല്‍ കൊള്ളാം എന്നൊക്കെ ഞങ്ങള്‍ സ്‌നേഹത്തോടെ പറഞ്ഞു. പക്ഷേ റിലീസ് എല്ലാം ഫിക്‌സ് ചെയ്തതു കൊണ്ട് മാറ്റാന്‍ കഴിയില്ലായിരുന്നു. അങ്ങനെയാണ് ബന്ധം തുടങ്ങുന്നത്. പിന്നെ ഫോണ്‍ വിളിയായി. ഫാന്‍സ് ആണ്, ഭാസ്‌ക്കര്‍ ആണെന്ന് പറഞ്ഞാണ് ഞാന്‍ ഫോണില്‍ വിളിക്കുക. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞു. ഫാന്‍സ് ആണെന്ന് പറയേണ്ട, എനിക്ക് ആളെ മനസ്സിലായി, ഭാസ്‌ക്കര്‍ എന്നു പറഞ്ഞാല്‍ മതിയെന്ന്. അന്ന് മൊബൈലൊന്നും ഇല്ല, ലാന്‍ഡ് ഫോണിലാണ് വിളിയെല്ലാം, ഭാസ്‌ക്കര്‍ പറഞ്ഞു.
'ഭൂതക്കണ്ണാടി'യുടെ ഷൂട്ടിംഗ് ജയിലില്‍ നടക്കുമ്പോള്‍ ഞങ്ങള്‍ മമ്മൂക്കയെ ഒരു മീറ്റിംഗിനു വിളിച്ചു. ഞാന്‍ വരണോ എന്നൊക്കെ ചോദിച്ച് ആദ്യം മമ്മൂക്ക മടിച്ചു. അവസാനം ഷൂട്ടിംഗ് കുറച്ചുനേരത്തേക്ക് നിര്‍ത്തി വെച്ച് അദ്ദേഹം മീറ്റിംഗിനെത്തി. 'കോട്ടയം കുഞ്ഞച്ചന്‍' സിനിമയുടെയൊക്കെ സംവിധായകനായ ടി എസ് സുരേഷ് ബാബു, പരേതനായ തിരക്കഥാകൃത്ത് ടി ദാമോദരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. '90 കളില്‍ ആണത്. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു മലയാളത്തില്‍ നിന്ന് ഒരു നടന്‍ ഫാന്‍സ് മീറ്റിംഗില്‍ പങ്കെടുക്കുന്നത്,' ഭാസ്‌ക്കര്‍ ഓര്‍ക്കുന്നു.
സിനിമാതാരങ്ങള്‍ ജ്വല്ലറിയും ടെക്‌സ്‌റ്റൈയില്‍സും അപ്പാര്‍ട്ട് സമുച്ചയങ്ങളും ഒക്കെ ഉദ്ഘാടനം ചെയ്യുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ ഒരു സ്‌കൂട്ടര്‍ ഉദ്ഘാടനം ചെയ്ത ഏകതാരം എന്ന കൗതുകം മമ്മൂട്ടിയുടെ പേരില്‍ എഴുതിചേര്‍ക്കപ്പെടാന്‍ നിമിത്തമായതും ഭാസ്‌ക്കറാണ്. 16 വര്‍ഷം മുന്‍പു നടന്ന ആ സംഭവം ചിരിയോടെ ഭാസ്‌ക്കര്‍ ഓര്‍ത്തെടുക്കുന്നു.
ഞാന്‍ സൂര്യ ടിവിയില്‍ ജോലിയ്ക്ക് കയറിയ സമയമാണ്. ഒരു പുതിയ സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിച്ചു. മമ്മൂക്ക അദ്ദേഹത്തിന്റെ മെഗാബൈറ്റ് സ്റ്റുഡിയോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ട്. ഞാനപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു, ഒരു വണ്ടി ഉദ്ഘാടനം ചെയ്തു തരാവോ? മമ്മൂക്ക വിചാരിച്ചത് വല്ല കാറുമായിരിക്കുമെന്നാണ്. സ്‌കൂട്ടറാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയ്ക്ക് ആവേശമായി. ആരും സ്‌കൂട്ടര്‍ ഒന്നും ഉദ്ഘാടനം ചെയ്യാറില്ലല്ലോ. പിറ്റേ ദിവസം മദ്രാസ്സിലേക്ക് പോവാന്‍ മമ്മൂക്ക ടിക്കറ്റെടുത്തിരിക്കുകയായിരുന്നു, അതൊക്കെ അപ്പോള്‍ തന്നെ ക്യാന്‍സല്‍ ചെയ്തു.
സ്‌കൂട്ടര്‍ എങ്ങനെ ഹോട്ടലിലേക്ക് കൊണ്ടുവരും എന്നു ചോദിച്ചു. മരക്കാര്‍ മോട്ടേഴ്‌സില്‍ നിന്ന് അധിക ദൂരമില്ലല്ലോ, ഞാനിങ്ങോട്ട് ഉരുട്ടി കൊണ്ടുവരാം എന്നു പറഞ്ഞു. അന്ന് തന്നെ ഞാനോടി ഷോറൂമില്‍ ചെന്നു, എന്തുവന്നാലും അടുത്തദിവസം എനിക്ക് രാവിലെ സ്‌കൂട്ടര്‍ കിട്ടണം, മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്നു പറഞ്ഞു. അവരാദ്യം കരുതിയത്, ഞാന്‍ കള്ളം പറയുകയാണെന്നാണ്. പിന്നെ കാര്യം അറിഞ്ഞപ്പോള്‍ ഞെട്ടി. പിറ്റേന്ന് തന്നെ ഞാന്‍ സ്‌കൂട്ടര്‍ ഉരുട്ടി ഹോട്ടലിലെത്തി. മമ്മൂക്ക ഇറങ്ങി വന്ന് കിക്കര്‍ അടിച്ച് ഉദ്ഘാടനം ചെയ്തു. ഹോട്ടലിന്റെ കോമ്പൗണ്ടില്‍ വണ്ടി ഓടിച്ചു നോക്കുകയും ചെയ്തു. 2002 ജൂണ്‍ 19 നായിരുന്നു ആ അസുലഭമുഹൂര്‍ത്തം,' ഭാസ്‌ക്കര്‍ പറഞ്ഞു.
തിയേറ്റര്‍ പ്രതികരണവും സിനിമകള്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്നുമൊക്കെ മനസ്സിലാക്കാന്‍ ഇന്നത്തെ സംവിധാനങ്ങളുമൊന്നുമില്ലാതിരുന്ന അക്കാലത്ത് റിലീസിനെത്തുന്ന ചിത്രങ്ങളുടെ കൃത്യമായ ഫീഡ്ബാക്ക് മമ്മൂട്ടിയെ അറിയിച്ചു കൊടുക്കുന്ന വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു ഭാസ്‌ക്കര്‍. മമ്മൂക്കയെ കാണാന്‍ പലവട്ടം മദ്രാസിലെ വീട്ടിലും 'ദളപതി' റിലീസ് കാലത്ത് ആദ്യഷോ കാണാന്‍ നാഗര്‍കോവിലിലുമൊക്കെ പോയിട്ടുള്ള വ്യക്തിയാണ് ഭാസ്‌ക്കര്‍. എവിടെ പോയിട്ടാണെങ്കിലും മമ്മൂട്ടി സിനിമകള്‍ കാണണമെന്ന ഭാസ്‌ക്കറിന്റെ തീവ്രമായ ആഗ്രഹമായിരുന്നു ആ യാത്രകള്‍ക്കെല്ലാം പിറകില്‍.
എന്റെ വിവാഹത്തിനും മമ്മൂക്ക വന്നിരുന്നു, ഭാസ്‌ക്കര്‍ ഓര്‍ക്കുന്നു. മമ്മൂക്കയോടുള്ള ഇഷ്ടം മകന്‍ ദുല്‍ഖറിനോടും ഭാസ്‌ക്കറിനുണ്ട്. കുഞ്ഞായപ്പോള്‍ മുതല്‍ കാണുന്നതല്ലെ ദുല്‍ഖറിനെയും. സുറുമിയുടെയും ദുല്‍ഖറിന്റെയും വിവാഹത്തിനും ഞാന്‍ പോയിരുന്നു, ഭാസ്‌ക്കര്‍ പറയുന്നു.
https://www.facebook.com/Malayalivartha