ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്

ഇരുപത്തിനാലാം വയസ്സിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നതെന്ന് നടി മംമ്ത മോഹന്‍ദാസ്. കാന്‍സര്‍ ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മാരകമായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഭാവിയിലെ മാതൃത്വത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്ന് മംമ്ത ആരോപിക്കുന്നു. ചികിത്സയുടെ ഭാഗമായുള്ള ട്രാന്‍സ്പ്ലാന്റ് നടപടികള്‍ക്ക് മുന്‍പ് അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് ആരും തന്നോട് സംസാരിച്ചില്ലെന്ന് മംമ്ത വെളിപ്പെടുത്തി.
തുടര്‍ന്ന് 28ാം വയസ്സില്‍ ട്രാന്‍സ്പ്ലാന്റ് നടപടികളിലേക്ക് കടന്നു. ഇതിനുശേഷമാണ് അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് താന്‍ ഡോക്ടറോട് ചോദിച്ചതെന്ന് മംമ്ത പറയുന്നു. രോഗാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇത്തരം ഗൗരവകരമായ കാര്യങ്ങളില്‍ വിദഗ്‌ധോപദേശം നല്‍കേണ്ടത് വൈദ്യശാസ്ത്ര മേഖലയുടെ ഉത്തരവാദിത്തമാണെന്നും മംമ്ത ചൂണ്ടിക്കാട്ടി. ലോക കാന്‍സര്‍ ദിവസത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
''എനിക്ക് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചത് 24 വയസിലാണ്. 2728 വയസ്സിലാണ് ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. എന്റെ അണ്ഡം ശീതീകരിച്ചു വയ്ക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡോക്ടര്‍മാര്‍ക്ക് ഇതേകുറിച്ച് അറിയാം. പക്ഷേ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാന്‍ അതിനെപ്പറ്റി പോയി ചോദിക്കുന്നത്. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങള്‍ അതേപ്പറ്റി ചോദിച്ചില്ല എന്ന മുടന്തന്‍ ന്യായമാണ്. നമുക്ക് ഇതേപ്പറ്റി എങ്ങനെ അറിയാന്‍ ആണ്. അന്നൊക്കെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഈ ഡോക്ടര്‍മാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. ഞാന്‍ അവരെ കുറ്റം പറയുന്നില്ല, പക്ഷേ നമ്മുടെ വൈദ്യശാസ്ത്ര മേഖല കൃത്യമായൊരു ഘടനയില്ലാതെയാണ് മുന്നോട്ട് പോകുന്നത്.
അന്നത്തെ കാലത്ത് സ്റ്റിഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാന്‍ പറ്റുമോ. സ്വന്തം മാതാപിതാക്കള്‍ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്. എനിക്ക് സപ്പോര്‍ട്ട് ആയി ആ സമയത്ത് വന്നവരുണ്ട്, എനിക്കൊപ്പം ഇരുന്ന് തമാശ പറഞ്ഞിട്ടുണ്ട്. സപ്പോര്‍ട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആള്‍ക്കാര്‍ക്ക് സിംപതിയാണ്. അത് രോഗിക്ക് ടോക്‌സിക്കാണ്.
പലപ്പോഴും എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ ഞാന്‍ ഷൂട്ടിങിന് പോയിട്ടുണ്ട്. എന്റെ വര്‍ക്കില്‍ ഞാന്‍ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാന്‍ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോര്‍ട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബില്‍ഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവര്‍ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫൈറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല.
ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെന്‍സ് ഓഫ് ഹ്യൂമറുള്ള ആള്‍ക്കാരാണ്. ഒന്ന് ചിരിച്ച് ലൈറ്റ് ആക്കുക. അത് രോഗിയെ ഒരുപാട് സഹായിക്കും. കാന്‍സര്‍ വരുന്നതെങ്കില്‍ നിങ്ങളുടെ കാന്‍സറിനെക്കുറിച്ച് അറിയാനും സമ്മര്‍ദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുക. ജീവിത ശൈലിയില്‍ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം. കാന്‍സറിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാന്‍ പറ്റില്ല. നല്ല ജീവിത ശൈലിയായിര!ുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും എനിക്ക് കാന്‍സര്‍ വന്നു.''- മംമ്ത മോഹന്‍ദാസ് പറയുന്നു.
https://www.facebook.com/Malayalivartha






















