അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അഭിഭാഷക ദീപ ജോസഫിന് സുപ്രീം കോടതിയുടെ കടുത്ത പ്രഹരം. ഒരു വനിതാ അഭിഭാഷകയിൽ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അതിജീവിതയെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അഡ്വ. ദീപ ജോസഫിനെതിരെ കേരള പോലീസ് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ ജോസഫ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
ഒരു സ്ത്രീക്ക് എങ്ങനെയാണ് മറ്റൊരു സ്ത്രീക്കെതിരെ ഇത്തരത്തിൽ എഴുതാൻ കഴിയുന്നത്?" എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഈ പരാമർശങ്ങൾ നടത്തിയത് ഒരു പുരുഷനായിരുന്നെങ്കിൽ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നുവെന്ന് കോടതി ഓർമ്മിപ്പിച്ചു. പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷക എന്ന നിലയിൽ ഇത്തരം അധിക്ഷേപങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ പ്രതികരിച്ചതെന്ന ദീപയുടെ വാദവും കോടതി തള്ളി. അതിജീവിതയുടെ ഭർത്താവ് പറഞ്ഞ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ദീപയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു.
നിലവിൽ ഹർജി തള്ളിയ സുപ്രീം കോടതി, ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ ദീപ ജോസഫിന് നിർദ്ദേശം നൽകി. ഇതോടെ ദീപ ജോസഫിനെതിരെയുള്ള പോലീസ് നടപടികൾ തുടരാനുള്ള സാധ്യത ഏറിരിക്കുകയാണ്.
https://www.facebook.com/Malayalivartha























