കാത്തു കാത്തിരുന്ന ബിഗ് ബ്രദർ പ്രേക്ഷകരെ നിരാശരാക്കി; മോഹൻലാലിന്റെ ആരാധകർ സംവിധായകൻ സിദ്ധിഖിനെതിരെ തിരിയുന്നു; മോഹൻലാൽ കഷ്ടപ്പെട്ടതിന്റെ ഒരു ശതമാനം പോലും സംവിധായകനും തിരക്കഥാകൃത്തും കഷ്ടപ്പെട്ടില്ലെന്ന് ആരാധകരുടെ പരാതി
മോഹൻലാലിന്റെ ആരാധകർ സംവിധായകൻ സിദ്ധിഖിനെതിരെ തിരിയുന്നു. ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ആരാധകർ രംഗത്തെത്തിയതു പോലെയാണ് സിദ്ധിഖിനെതിരെയും തിരിഞ്ഞിരിക്കുന്നത്. കാത്തു കാത്തിരുന്ന ബിഗ് ബ്രദർ പ്രേക്ഷകരെ നിരാശരാക്കിയതിലുള്ള പ്രതിഷേധമാണ് കാരണം.
25 കൊല്ലത്തിന് മുമ്പ് ഇറങ്ങേണ്ടിയിരുന്ന സിനിമയാണ് ബിഗ് ബ്രദർ എന്ന് മോഹൻലാലിന്റെ ആരാധകർ വിമർശിക്കുന്നു. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ പ്രിയപ്പെട്ട നടൻ അനശ്വരമാക്കാൻ ശ്രമിച്ചതായി ആരാധകർ പറയുന്നു. എന്നാൽ മോഹൻലാൽ കഷ്ടപ്പെട്ടതിന്റെ ഒരു ശതമാനം പോലും സംവിധായകനും തിരക്കഥാകൃത്തും കഷ്ടപ്പെട്ടില്ലെന്നാണ് ആരാധകരുടെ പരാതി. ചിത്രം കാണുന്ന ഒരാൾക്ക് മാജിക്ക് കണ്ട അനുഭവമാണ് ഉണ്ടാകുന്നതെന്ന് പ്രേക്ഷകർ പറയുന്നു. മാജിക്കിൽ ജീവിതമില്ല. അതുപോലെ സിനിമയിലും ജീവിതമില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിലെ പ്രണയ രംഗം പരിഹാസ്യമായതായി അരാധകർ വിമർശിക്കുന്നു. സിനിമയിലെ എല്ലാ രംഗങ്ങളും മുമ്പ് പല ചിത്രങ്ങളിലും കണ്ടതാണെന്നും അവർ വിമർശിക്കുന്നു. ആകെ നന്നായിരിക്കുന്നത് ചിത്രത്തിലെ സംഘടന രംഗങ്ങൾ മാത്രമാണെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ വിഷ്ണു ഉണ്ണിക്യഷ്ണന്റെ അഭിനയം മാത്രമാണ് സഹിക്കാൻ കഴിയുന്നതെന്നും പ്രേക്ഷകർ ആരോപിക്കുന്നു.
സിദ്ധിഖിനെയാണ് പ്രേക്ഷകർ കല്ലെറിയുന്നത്. ഒരു കാലഘട്ടം കഴിഞ്ഞാൽ പിന്നെ സിനിമയെടുക്കാൻ നിൽക്കരുതെന്നാണ് പ്രേക്ഷകർ നൽകുന്ന മുന്നറിയിപ്പ്. അഞ്ച് മാർക്കിൽ ഒന്നര പോലും നേടാതെയാണ് ബിഗ്ബ്രദർ പ്രേക്ഷകരെ നിരാശരാക്കിയത്.
ഒരു ചിത്രം പരാജയപ്പെട്ടാൽ പ്രേക്ഷകർ സംവിധായകനെ പൂർണമായി തളളിപറയുന്ന പ്രവണത മലയാള സിനിമയിൽ കൂടി വരുന്നുണ്ട്. ശ്രീകുമാർ മേനോന് സംഭവിച്ചത് അതാണ്. അദ്ദേഹത്തിന്റെ കരിയർ തന്നെ ഒടിയനോടുകൂടി ഇല്ലാതായി. അദ്ദേഹം കേസിൽ പ്രതിയായി. മലയാളത്തിന് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സിദ്ധിഖിനെ പ്രേക്ഷകർ തള്ളി കളഞ്ഞാൽ അത് തീർത്തും ദുഃഖകരമായിരിക്കും.
ഒടിയൻ പോലെ ബിഗ് ബ്രദറിനും വല്ലാത്ത ഹൈപ്പാണ് ഉണ്ടായത്. വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ നിരാശപ്പെടുതുന്നത് പതിവായി മാറിയിരിക്കുന്നു. അതേ സമയം നിശബ്ദമായി കടന്നുവന്ന അഞ്ചാം പാതിര സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. അതാണ് ആരാധകരെ കൂടുതൽ വേദനിപ്പിക്കുന്നത്.
ഡയലോഗുകളിൽ പഞ്ചില്ലെന്ന പരാതിയും പ്രേക്ഷകർ പറയുന്നു. ഇത് പോയി വല്ല പിള്ളാരോടും പറ സാറേ എന്ന ഡയലോഗ് മാത്രമാണ് ഒരൽപ്പമെങ്കിലും സമാധാനം നൽകുന്നത്. ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. നാനൂറോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
തങ്ങളുടെ പരാതി മോഹൻ ലാലിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഫാൻസ് അസോസിയേഷൻ പറയുന്നത്. ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന മുന്നറിയിപ്പാണ് ഫാൻസ് മോഹൻലാലിന് നൽകുന്നത്. എന്നാൽ ചിത്രത്തിന് എന്തെങ്കിലും പ്രശ്നമുള്ളതായി മോഹൻലാലുമായി ബന്ധപ്പെട്ടവർ പറയുന്നില്ല. സിദ്ധിഖും നിശബ്ദനാണ്.
https://www.facebook.com/Malayalivartha