വിവാഹത്തിന് മുമ്പ് തന്റെ വീട് ഒരു ക്ലബ്ബായിരുന്നു... അത് ഇല്ലാതായി: ഇപ്പോൾ ഭാര്യ മദ്യപിക്കും, ഞാൻ നോക്കി ഇരിക്കും - ധ്യാൻ ശ്രീനിവാസൻ
വിവാഹ ദിവസത്തെ സംഭവങ്ങളെക്കുറിച്ച് വാചാലനായി ധ്യാൻ ശ്രീനിവാസൻ. വിവാഹത്തിന് മുമ്പ് തന്റെ വീട് ഒരു ക്ലബ്ബായിരുന്നുവെന്നും വിവാഹശേഷം ആ ക്ലബ്ബ് ഇല്ലാതായിയെന്നും തന്റെ ദുശ്ശീലങ്ങൾ വിവാഹ ശേഷം നിർത്തിയെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറയുന്നു. ഇതുവരെ സംഭവിക്കാത്ത കഥയൊന്നും ഞാൻ പറഞ്ഞിട്ടില്ല. നുണ കഥകൾ പറയാറില്ല. ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്. കല്യാണം കഴിഞ്ഞ ശേഷം നിരവധി ശീലങ്ങൾ നിർത്തേണ്ടി വന്നിരുന്നു. എന്റെ വീട് എനിക്ക് ഒരു ക്ലബ്ബ് പോലെയായിരുന്നു ഞാൻ കൊണ്ടുനടന്നിരുന്നത്. ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് എന്നൊക്കെ പറയുംമ്പോലെ. പിന്നീട് അതൊരു വീടായി... റൂമായി മാറി.
കാരണം എന്റെ ബാത്ത് റൂമിൽ വെച്ചായിരുന്നു എന്റെ മദ്യപാനവും ചീട്ടുകളിയുമെല്ലാം. കൂട്ടുകാരും വരുമായിരുന്നു. വിവാഹത്തോടെ ക്ലബ്ബ് പൂട്ടി. ചീട്ടുകളിയായിരുന്നു മെയിൻ. ഇപ്പോൾ ഭാര്യയ്ക്കൊപ്പമാണ് കളി. മദ്യപാനം വരെ നിർത്തി. കല്യാണത്തിന് ശേഷം ഭാര്യ മദ്യപിക്കും ഞാൻ നോക്കി ഇരിക്കും. കുറെ ശീലങ്ങൾ നിർത്തി. ബാത്ത് റൂം പഴയപോലെ ബാത്ത് റൂമായി നിലനിർത്തി. സ്വർഗമായിരുന്നു ആ ബാത്ത് റൂം. എന്റെ കല്യാണം കണ്ണൂരിൽ വെച്ചായിരുന്നു. കല്യാണത്തിന് ശേഷം ആറ്, ഏഴ് വർഷമായി മദ്യപാനം ഇല്ല. കല്യാണത്തിന് തലേദിവസം ഞാൻ റൂമിലിരുന്ന് ചീട്ടുകളിക്കുകയാണ്. രണ്ടെണ്ണം അടിച്ചിട്ടുമുണ്ടായിരുന്നു. ഞാൻ കൊച്ചയിലിരിക്കുന്നതേയുള്ളു.
മാത്രമല്ല വീട്ടുകാരോ ബന്ധുക്കളോ ഒന്നും നീ കല്യാണത്തിന് വരുന്നില്ലേയെന്ന് പോലും ചോദിക്കുന്നില്ല. ഏഴ് മണിക്കൂറോളം യാത്ര ചെയ്ത് വേണം കണ്ണൂരെത്താൻ. രാത്രിയായി... രാവിലെ പോയാൽ കൃത്യസമയത്ത് എത്തുകയുമില്ല. ഞാൻ വീട്ടിൽ നിന്നും ഇറങ്ങാതെ കൂട്ടുകാർക്കൊപ്പം തകർത്ത് ചീട്ട് കളിക്കുകയാണ്. അവസാനം കളിയിൽ ഞാൻ തോറ്റു. അപ്പോഴാണ് ഞാൻ എന്നാൽ കല്യാണത്തിന് പോയേക്കാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഏപ്രിൽ മാസത്തിലായിരുന്നു കല്യാണം. പോകുന്ന വഴിക്ക് മഴയും പെയ്തു. എന്റെ വിവാഹത്തിന് മൊത്തം തടസങ്ങളായിരുന്നു.
പ്രകൃതിക്ക് പോലും ഞാൻ വിവാഹം കഴിക്കുന്നത് ഇഷ്ടമല്ല എന്നാണ് എനിക്ക് തോന്നിയത്. ലാസ്റ്റ് മിനിറ്റ് എങ്ങനെയെങ്കിലും ഞാൻ കല്യാണ മണ്ഡപത്തിൽ എത്തുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് തോന്നുന്നു അമ്മയോ അച്ഛനോ ആരും പുറപ്പെട്ടോന്ന് പോലും ചോദിച്ച് വിളിച്ചില്ല. എന്റെ കല്യാണ തലേന്ന് സ്റ്റേജ് വരെ മഴയും കാറ്റും കൊണ്ട് പൊളിഞ്ഞ് വീണുവെന്ന് ധ്യാൻ പറയുന്നു.
കുമ്പാരീസ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം വീകം ഡിസംബര്‍ 9നാണ് തീയേറ്ററുകളിൽ എത്തുന്നത്. തീര്‍ത്തുമൊരു പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഡോക്ടറായിട്ടാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു സിനിമയിൽ ഡോക്ടർ വേഷം ധ്യാൻ ശ്രീനിവാസൻ ചെയ്യുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരു മോതിരവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്.
https://www.facebook.com/Malayalivartha