സൂപ്പർതാര ചിത്രങ്ങൾക്കെതിരെ സംസാരിച്ചിട്ട് അത്തരം ചിത്രങ്ങളിൽ തന്നെ അവസരം വേണമെന്ന് പറയുന്നത് കാപട്യമല്ലേ ?; നടി പാർവതിയുടെ കാപട്യം തുറന്നുകാട്ടി സംവിധയകാൻ സനൽ കുമാർ ശശിധരൻ
നടി പാർവതിയുടെ കാപട്യം തുറന്നുകാട്ടി സംവിധയകാൻ സനൽ കുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് സനൽ കുമാർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം ഡബ്ല്യൂ സി.സി.വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മലയാള സിനിമയിൽ തന്റെ അവസരങ്ങൾ കുറഞ്ഞു വരുന്നതായി പാർവതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി സനൽ കുമാർ ശശിധരൻ രംഗത്തെത്തിയത്
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള , നിലപാടുള്ള ഒരു ആർട്ടിസ്റ്റിനെ ഉൾപ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതിൽ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോൾ പാർവതിയുടെ പേര് ഉയർന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇൻഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവർ സഹകരിക്കുമോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചു . എന്തിനു മുൻവിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പർ തന്നു. ഞാൻ വിളിച്ചു. പാർവതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പർ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങൾ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല . ഞാൻ പിന്നെ ആ വഴിക്ക് പോയില്ല.
ഒരു പ്രോജക്ട് കേൾക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പർ താര ഫാൻസ് അസോസിയേഷനുകൾക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങൾക്കെതിരെയും പടപൊരുതുന്ന ആളുകൾ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോൾ അവർ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാരസിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും. അങ്ങനെയല്ലെങ്കിൽ അവർ എന്തുകൊണ്ട് ഇൻഡസ്ട്രിയിലെ വമ്പൻ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇൻഡിപെൻഡന്റ് സിനിമകളിൽ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങൾ ആർക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ "പിന്തിരിപ്പൻ" സിനിമകളിൽ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?
https://www.facebook.com/Malayalivartha