കരിക്കിലെ ഉഴപ്പനല്ല; കുടുംബത്തെ മുഴുവൻ തോളിലേറ്റിയ പോരാളിയാണ് ഈ ജോർജ് ; കഷ്ടപ്പെട്ടു വിജയിച്ച ജേതാവും
കരിക്ക് എന്ന് കേൾക്കുമ്പോൾ പണ്ട് തെങ്ങിലേയ്ക്ക് നോക്കിയിരുന്ന മലയാളികൾ ഇപ്പോൾ ഫോണിലേക്കാണ് നോക്കുന്നത്. അത്രയേറെ രുചിയുള്ള കരിക്ക് കുടിപ്പിച്ച് ഒരു സംഘം യുവാക്കൾ ഇന്ന് തരംഗമായി കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വളർന്ന് ഇന്ന് സിനിമയിലേയ്ക്ക് വരെ ഇവർ എത്തി. കരിക്ക് സംഘത്തിൽ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ജോർജ്. അനു കെ അനിയൻ എന്ന ജോർജ് ഇതിനകം താരമായി കഴിഞ്ഞു. കരിക്കിന്റെ തേരാപാരയിൽ ജോലി ഇല്ലാതെ നടക്കുന്ന ഉഴപ്പാണ് ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ അനു അംഗനയെ അല്ല. ശെരിക്കും ആണ് കഴ്ട്ടപെട്ടു കുടുംബം നോക്കുന്ന വ്യക്തിയാണെന്ന് പറയുകയാണ് അനുവിന്റെ സുഹൃത്ത്. അനുവിനെ പ്രശംസിച്ച് സുഹൃത്ത് ഹരിലാൽ എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
കുറിപ്പ് വായിക്കാം:
ഇത് അനു. അനു കെ അനിയന്‍. കരിക്കിലെ ജോര്‍ജ്. മാര്‍ച്ച് 22ന് അവന്റെ, അവന്റെ അച്ഛന്റെ, അമ്മയുടെ ഒരു വലിയ സ്വപ്നം പൂവണിയുകയാണ്. അനുവിന്റെ ആദ്യ സിനിമാ റിലീസ്. നാളെ നടക്കേണ്ടിയിരുന്ന റിലീസ് മാര്‍ച്ച് 22 ലേക്ക് മാറ്റിയതായി ഇപ്പോള്‍ അറിയുന്നു. ഇന്ന് കാണുന്ന താര പരിവേഷവും സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടും ഒക്കെ വരും മുന്‍പെ അനു ഉണ്ട്. സ്വപ്നങ്ങളുടെ പുറകെ ദൂരവും സമയവും നോക്കാതെ അവനൊപ്പം നടന്ന ഒരു അമ്മയുടെ കഷ്ടപ്പാട് ഉണ്ട്. യുവജനോത്സവ വേദികളില്‍ അവനെയും കൂട്ടി വരുന്ന അമ്മ, ഇന്നും എന്റെ കണ്ണുകളില്‍ മറയതെ നില്‍പ്പുണ്ട്.
കോപ്പാറേത്തു സ്‌കൂളില്‍ എന്റെ ജൂനിയര്‍ ആയിരുന്നു അനു. സീനിയേഴ്‌സിന്റെ മരം ചുറ്റി ലൈന്‍ അടിക്ക് പാര വയ്ക്കുന്ന ജൂനിയര്‍ ആയിരുന്നില്ല അവന്‍. കട്ട സപ്പോര്‍ട്ട് ചെയുന്ന മോട്ടിവേറ്റര്‍ ആയിരുന്നു. ചേച്ചിമാരുടെ ‘പെറ്റ് ബേബി’ ആയതുകൊണ്ട് തന്നെ കാര്യങ്ങള്‍ അവതരിപ്പിക്കാനും ഓപ്പറേറ്റ് ചെയ്യാനും അവന്‍ മിടുക്കന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ സീനിയേഴ്‌സിന്റെ പ്രിയങ്കരനായ കുഞ്ഞനിയനായി അവന്‍ മാറി.
പഠിത്തത്തില്‍ മിടുക്കന്‍. 1 മുതല്‍ 10 വരെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ചുവന്ന ബാഡ്ജ് അനുവിന് തന്നെ ആയിരുന്നു എന്നാണ് എന്റെ ഓര്‍മ. കല ശാസ്ത്ര സാഹിത്യ മേളകളില്‍ എല്ലാം നിറ സാന്നിദ്ധ്യം ആയിരുന്നു അനു. എങ്കിലും അവന്റെ മാസ്റ്റര്‍പീസ് മോണോ ആക്ടും ലളിത ഗാനവും ആയിരുന്നു. പല തവണ സംസ്ഥാന കലോത്സവത്തില്‍ അവന്‍ ഒന്നാമന്‍ ആയി. പിന്നീട് കായംകുളം ബോയ്‌സില്‍ വന്നപ്പോള്‍ കായംകുളം ജലോത്സവത്തിന് ഞങ്ങള്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടിന്റ ലീഡും അനു ആയിരുന്നു.
അതിനിടയില്‍ മോണോ ആക്റ്റ് പ്രാക്ടീസ് ചെയ്യാന്‍ ഒരു മൈക്രോ ഫോണ്‍ വേണം, സ്‌കൂളിലെ മൈക്ക് എപ്പോഴും ഉപയോഗിക്കാന്‍ കിട്ടില്ല. ഹരി അണ്ണന്‍ ഹെല്‍പ് ചെയ്യണം എന്ന് അനു ഒരു ദിവസം എന്നോട് പറഞ്ഞു. അന്ന് അതിനൊരു മാര്‍ഗം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ഇന്ന് അത് ഓര്‍ക്കുമ്പോള്‍ എനിക്കും അഭിമാനിക്കാം.
ആ തവണയും അവനു സംസ്ഥാനകലോത്സവത്തില്‍ മോണോ ആക്ടിന് എ ഗ്രേഡ് ഉണ്ടായിരുന്നു. പുതിയ വീട്. സന്തോഷത്തിന്റെ ദിനങ്ങള്‍. അതിനിടയില്‍ അച്ഛന്റെ ആകസ്മികമായ വേര്‍പാട് ആ കുടുംബത്തെ ഒരുപാട് ഉലച്ചു. എന്നാലും ആ അമ്മയുടെ മനക്കരുത്തില്‍ അനു പഠിച്ചു ഉയര്‍ന്ന മാര്‍ക്കോടെ എന്‍ജിനീയറായി. ഇന്ന് എറണാകുളത്ത് അവന്‍ ജോലിനോക്കുന്നു.
കരിക്കിലെ പണിയില്ലാത്ത ഒഴപ്പന്‍ ജോര്‍ജ് അല്ല അനു. അമ്മയും അനിയത്തിയും അടങ്ങിയ ഒരു കുടുംബത്തെ നോക്കുന്ന ഗൃഹനാഥനാണ് ഇന്നവന്‍. ഇതൊക്കെ ഒരു ഹൈപ്പിനുവേണ്ടി പറയുന്നതല്ല. അവനെ അറിയാവുന്ന ഇത് വായിക്കുന്ന ഓരോത്തര്‍ക്കും അത് മനസിലാവും. വിധിയെയും പരീക്ഷണങ്ങളെയും അതിജീവിച്ച എന്റെ കുഞ്ഞ് അനിയന്, സ്വപ്നതുല്യമായ ഈ ദിനത്തില്‍ ഒരായിരം നന്മകള്‍ നേരുന്നു. തളരാതെ മുന്‍പോട്ട് പോവാന്‍ സര്‍വേശ്വരന്‍ ഇനിയും നിന്നെ അനുഗ്രഹിക്കട്ടെ.
https://www.facebook.com/Malayalivartha