വിഐപിയ്ക്ക് പിന്നാലെ മാഡം! ആലുവ പോലീസ് ക്ലബിലെ ക്രൈംബ്രാഞ്ച് നാടകത്തില്‍ ദുരൂഹത... പിന്നിൽ വലിയ കളികളോ?
നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. മാഡം എന്ന വ്യക്തിയെക്കുറിച്ച് സൂചനകൾ പുറത്ത് വരുന്നതല്ലാതെ കൃത്യമായി ആരാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപ് വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും മാഡം കാണാമറയത്ത് തന്നെയാണ്. ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമായ നടിയെ ആക്രമിച്ച കേസിലെ വിഐപി എന്ന് ക്രൈംബ്രാഞ്ച് പറയുന്ന ശരത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തതോടെ ക്രൈംബ്രാഞ്ചിന്റെ അടുത്ത ലക്ഷ്യം മാഡത്തെയായിരിക്കുമോ എന്ന സംശയത്തിലാണ്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്. എന്നാൽ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ വിട്ടയച്ച ക്രൈംബ്രാഞ്ചിന്റെ നടപടി ഒരുപാട് ദുരൂഹതകള്‍ ഉളവാക്കുകയാണ്. ശരത്തിന്റെ അറസ്റ്റ് തികച്ചും നാടകീയമായിരുന്നു. ശരത്തിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതോടെ കേസില്‍ ഒത്തുതീര്‍പ്പുകളുണ്ടായിട്ടുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്. ശരത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. എന്നാല്‍ ചുമത്തിയ വകുപ്പുകളില്‍ അത് പ്രകടവുമല്ല. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവ രണ്ടും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്‌തേക്കാമെന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്. ഈ കേസില്‍ കാവ്യയെ പ്രതിയാക്കിയാലും അറസ്റ്റ് ചെയ്ത ഉടന്‍ ജാമ്യത്തില്‍ വിടുന്ന അവസ്ഥ തന്നെയാവും ഉണ്ടാവുകയെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയ ശരത്തിനെ രാത്രി എട്ട് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ വിട്ടയയ്ക്കുകയും ചെയ്തു.
ദിലീപിനെതിരെ ഉയര്‍ത്തിയ പല ആരോപണങ്ങള്‍ക്കും കോടതിയില്‍ തെളിവ് നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ വധഗൂഢാലോചന കേസ് തന്നെ ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നുയര്‍ന്നതാണ്. ബാലചന്ദ്രകുമാറിന്റെ പല ആരോപണങ്ങള്‍ക്കും വസ്തുനിഷ്ഠമായ തെളിവുകള്‍ ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതെല്ലാം ദിലീപിന് അനുകൂലമായി മാറിയേക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. വെറും ഊഹാപോഹങ്ങളുടെ പുകമറയില്‍ ഉയര്‍ന്നുവന്ന വധഗൂഢാലോചന കേസ് പൊളിഞ്ഞാല്‍ നടിയെ ആക്രമിച്ച കേസ് ഒന്നുമില്ലാതാകും എന്ന ആശങ്കയും ഉയരുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ വലയുകയാണ്. മാത്രമല്ല ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് ചോദിക്കുമ്പോള്‍ പൊതുജനങ്ങള്‍ ആക്ഷേപമുന്നയിച്ചു, ആരോപിച്ചു എന്നെല്ലാം പറഞ്ഞ് തടിയൂരുകയാണ് ചെയ്തത്.
സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ കുടുക്കിയാല്‍ ദിലീപിനെ അകത്താക്കമെന്ന ചിന്തയില്‍ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തി. എന്നാല്‍ അതില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല ദിലീപ് കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ശരവയ്ക്കുന്നതുപോലെ ആയിത്തീരുകയും ചെയ്തു. എന്തായാലും ഇനി വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടിരുന്നു മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളു. ഈ മാസം ആണ് പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതുകൊണ്ട് തന്നെ അതിനു മുൻപ് എന്തും സംഭവിക്കാം.
https://www.facebook.com/Malayalivartha