വാഗമൺ ഓഫ് റോഡ് റേസ്! ലൈസൻസുമായി ആര്‍ടിഒയുടെമുൻപിൽ ഹാജരാകണമെന്ന് നോട്ടീസ്; നടൻ ജോജു ജോര്‍ജ് ഇന്ന് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കില്ലെന്ന് റിപ്പോർട്ടുകൾ
വാഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കേസെടുത്തത് ദിവസങ്ങൾക്ക് മുൻപാണ്. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയായിരുന്നു കേസ്. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. സംഭവത്തിൽ ജോജു ജോര്‍ജ് ഇന്ന് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ആര്‍ടിഒയുടെ നോട്ടീസ് അയച്ചിരുന്നു. റൈഡില്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചതിന് കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. ഇന്ന് ഹാജരായേക്കുമെന്നാണ് ജോജു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് നടൻ ഹാജരായേക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കളക്ടര്‍ നിരോധിച്ച റൈഡില്‍ പങ്കെടുത്തു എന്നുള്ളതാണ് ജോജു ജോര്‍ജിനും സംഘാടകര്‍ക്കും എതിരെയുള്ള കേസ്. ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയ്‌ല തോട്ടത്തിലാണ് റൈഡ് നടന്നത്. സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജോജു ജോര്‍ജു റൈഡ് നടത്തുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് പരാതി. സംഘടകരുടെ അതിഥിയായാണ് ജോജു എത്തിയത്. ജോജുവിന്റെ പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നായ ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്. ഓഫ്‌റോഡ് മാസ്റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha