പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസിൽ ദമ്പതിമാരിൽ നിന്നും 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്... നടന്റെ പ്രശസ്തി നശിപ്പിച്ചതിന് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസ്..

പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസിൽ ദമ്പതിമാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് നടൻ ധനുഷ്. പത്ത് കോടി രൂപയാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റേയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകൻ അഡ്വ. എസ് ഹാജ മൊയ്തീനാണ് നോട്ടീസ് അയച്ചത്. പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.
തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാർ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകൾക്ക് പണം നൽകാൻ താരം വിസമ്മതിക്കുകയാണെന്ന് അവർ അവകാശപ്പെട്ടു. നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാൻ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ധനുഷിൽ നിന്ന് ലഭ്യമാക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് അവർ കോടതിയിൽ നൽകിയ പ്രാഥമിക അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
ഹൈക്കോടതിയുടെ മധുര ബെഞ്ച് സമൻസ് അയച്ചതിനെ തുടർന്നാണ് നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ധനുഷിന്റെ ഐഡന്റിറ്റി മാർക്ക് മെഡിക്കൽ വെരിഫിക്കേഷനും ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടർന്ന് ഏപ്രിൽ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























