നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിച്ചതിൽ അത്ഭുതമില്ല! അന്വേഷണ സംഘത്തിന് എവിടെ നിന്നും പിന്തുണയില്ല... ദീർഘനാളായി കേസിന് പിന്നാലെയാണ് അന്വേഷണ സംഘം... എന്നാൽ ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാൻ കോടതിയോ ഭരണപക്ഷമോ അന്വേഷണ സംഘത്തിനാെപ്പമില്ലെന്ന് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ അധിക കുറ്റപത്രം ഈ മാസം 30 ന് കോടതിയിൽ സമർപ്പിക്കാനാണ് ക്രെെം ബ്രാഞ്ച് തീരുമാനം. തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കില്ല. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണവും നിർത്തും. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇത് അപൂർണമായിരുന്നു. പല ചോദ്യങ്ങൾക്കും കാവ്യ കൃത്യമായ മറുപടി നൽകിയിരുന്നില്ല. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിച്ചതിൽ അത്ഭുതമില്ലെന്ന് തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അന്വേഷണ സംഘത്തിന് എവിടെ നിന്നും പിന്തുണയില്ല. ദീർഘനാളായി കേസിന് പിന്നാലെയാണ് അന്വേഷണ സംഘം. എന്നാൽ ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാൻ കോടതിയോ ഭരണപക്ഷമോ അന്വേഷണ സംഘത്തിനാെപ്പമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതിപക്ഷം കേസിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. എനിക്ക് ഇതിൽ അത്ഭുതം തോന്നുന്നില്ല. കാരണം സഹായിക്കേണ്ട പ്രധാന ഭാഗങ്ങളിൽ നിന്നൊന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സഹായം കിട്ടുന്നില്ല. അത് കിട്ടാത്തിടത്തോളം എങ്ങനെയാണ് അവർ അന്വേഷണവുമായി മുന്നോട്ട് പോവേണ്ടത്. കോടതിയാണെങ്കിൽ എന്തെല്ലാം കൊണ്ട് കൊടുത്താലും വിശപ്പ് മാറുന്നില്ല. അടുത്തത് കൊണ്ട് വാ എന്ന് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാൻ ആരും ഇല്ല. നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ അവരെത്ര കാലമാണ് ഇത് ചെയ്യുന്നത്. സമൂഹം മനസ്സിലാക്കേണ്ട കാര്യമാണിത്. നമുക്കൊരു പ്രതിസന്ധി വരുമ്പോൾ നമുക്കൊപ്പം കോടതി പോലും നിൽക്കില്ല. പണമുള്ളവർ മാത്രം കോടതിയിലേക്ക് വന്നാൽ മതിയെന്ന് ഒരു ബോർഡ് വെക്കുന്നത് നന്നായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രതിപക്ഷം ഇതുവരെ ഇതിനെക്കുറിച്ച് ഒരക്ഷരം അവർ മിണ്ടിയിട്ടില്ല. കേസ് തളർന്നിരിക്കുന്ന ഘട്ടത്തിലാണ് ബാലചന്ദ്രകുമാറും സായ്ശങ്കറുമുൾപ്പെടെയുള്ളവർ അതി ശക്തമായ തെളിവുകളുമായെത്തിയത്. അതൊന്നും പോരാ എന്ന് കോടതി പറയുന്നതിനിടയ്ക്കാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. നിങ്ങൾ ധൈര്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോവൂ എന്ന് പറയാൻ ആരും തന്നെ ഇല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ കോടതിയോ ആരും അന്വേഷണ സംഘത്തോടൊപ്പം നിൽക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.
https://www.facebook.com/Malayalivartha