ശരത്ത് 15ാം പ്രതി! നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈകളില്‍.. അങ്കമാലി കോടതിയില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അന്വേഷണ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചു
അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് നടി ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നത്. കേസില്‍ തുടരന്വേഷണ ഘട്ടത്തില്‍ പുറത്തു വന്ന തെളിവുകള്‍ പ്രകാരം അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ആരോപണങ്ങള്‍. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടു, സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു, തുടങ്ങിയ ആരോപണങ്ങളായിരുന്നു അഭിഭാഷകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദരേഖകള്‍, സായ് ശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ എന്നിവയിലും അഭിഭാഷകര്‍ക്കെതിരെ തെളിവുകളുണ്ടായിരുന്നു. അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് കേസിലെ സാഗര്‍ വിന്‍സെന്റ് എന്ന സാക്ഷിയെ മൊഴി മാറ്റാന്‍ വേണ്ടി ശ്രമിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും അഭിഭാഷകന്‍ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് മൊഴി മാറ്റാന്‍ സാഗറിന് പണം കൈമാറിയെന്നായിരുന്നു ആരോപണം. സുനീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തു വിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ഡോ. ഹൈദരലിയുമായി ബന്ധപ്പെട്ട വാദങ്ങളില്‍ മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപിനെ ഫിലിപ്പ് ടി വര്‍ഗീസ് പഠിപ്പിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതിയായി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈകളില്‍ എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഐ പി സി 201ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ആകെ 10 പ്രതികളാണുള്ളത്. ക്രൈം ബ്രാഞ്ച് നല്‍കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയിരിക്കുന്നത്. ശരത്ത് ഉള്‍പ്പടെ ഇതുവരെ 15 പേരെയാണ് പ്രതിയാക്കിയത്. രണ്ട് പേരെ നേരത്തെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പ്രതികളെയാണ് മാപ്പ് സാക്ഷിയാക്കിയത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് നടന്നതെങ്കിലും അരമണിക്കൂറിനുള്ളില്‍ ജാമ്യവും ലഭിച്ചു. കേസില്‍ താന്‍ ഒരു കുറ്റം ചെയ്തിട്ടില്ലെന്നാണ് പുറത്തിറങ്ങിയതിന് പിന്നാലെ ശരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും ആ മൊഴി അംഗീകരിക്കേണ്ട ആവശ്യം എനിക്കില്ലെന്നും ശരത്ത് പറഞ്ഞു. തനിക്കെതിരെ ഉയര്‍ത്തുന്ന തെളിവ് നശിപ്പിക്കല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന ഓഡിയോ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്നും ശരത്ത് പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിചേര്‍ക്കാതിരിക്കാന്‍ പൊലീസ് ഉന്നത് 50 ലക്ഷം രൂപ കൈമാറിയെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ പുറത്ത് വന്നിരുന്നു. ശരത്തിന്റേതാണ് ഈ ശബ്ദം എന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ആ ശബ്ദം തന്റേതല്ലെന്നാണ് ശരത്ത് അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha