അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ്.. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് മറച്ചുവെച്ച് ജഡ്ജി പ്രതികളെ സഹായിച്ചു; ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി! അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് നാളെ പരിഗണിക്കും..
നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തൽ. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി.രാജീവ് കൊച്ചിയിൽ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി.രാജീവ് പറഞ്ഞു. ഇതിനിടെ നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയതോടെയാണ് ഹർജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതിലേക്ക് മാറ്റിയത്.
എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നാണ് നടി ആരോപിക്കുന്നത്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിനെ സംബന്ധിച്ച് ഫൊറൻസിക് ലാബിൽനിന്ന് വിചാരണക്കോടതി ജഡ്ജിയെ ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് ഹർജിയിൽ പറയുന്നു. കാർഡിലെ വിവരങ്ങൾ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ ആരംഭിച്ച തുടരന്വേഷണത്തിൽ ഹാഷ് വാല്യൂവിൽ മാറ്റം ഉള്ളതായ ഫൊറൻസിക് ലാബിലെ റിപ്പോർട്ട് കണ്ടെടുക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതായ റിപ്പോർട്ട് വെളിപ്പെടുത്താത്ത വിചാരണക്കോടതി ജഡ്ജിയുടെ നടപടി ഗൗരവകരമായ വീഴ്ചയാണ്. എന്തുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത് എന്നതുസംബന്ധിച്ച് ഒരന്വേഷണവും ജഡ്ജി നടത്തിയില്ല. മെമ്മറി കാർഡ് തുടർ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷയിലും യാതൊരു നടപടിയും ജഡ്ജി സ്വീകരിച്ചില്ല. വിചാരണക്കോടതിയിലുള്ള മെമ്മറി കാർഡ് ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ നിർദേശിക്കണം, ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതിനെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് നിർദേശിക്കണം, മെമ്മറി കാർഡിൽ തകരാർ വരുത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാർഡ് അയച്ച് പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ അന്തിമറിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.
https://www.facebook.com/Malayalivartha