കുറ്റാരോപിതനായ ദിലീപ് സമൂഹത്തിലെ ഒരുപാട് പേരെ തന്റെ കേസുമായി കൂട്ടിയിണക്കാൻ സാധിച്ചിട്ടുണ്ട്... രാഷ്ട്രീയക്കാരും കോടതിയും വക്കീലൻമാരും പോലീസുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നുണ്ട്... ഇത് യഥാർത്ഥത്തിൽ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്... തുറന്നടിച്ച് പ്രകാശ് ബാരെ
നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാനൊരുങ്ങുകയാണ് അതിജീവിത. എന്നാൽ കേസില്‍ രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ചർച്ചകൾ ആളിക്കത്തുകയാണ്. ഇപ്പോഴിതാ കുറ്റാരോപിതനായ ദിലീപ് സമൂഹത്തിലെ ഒരുപാട് പേരെ തന്റെ കേസുമായി കൂട്ടിയിണക്കാൻ സാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ പ്രകാശ് ബാരെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം അഭിസംബോധന ചെയ്യുന്നില്ലെന്നത് ആത്മഹത്യാപരമാണെന്നായിരുന്നു പ്രകാശ് ബാരെ പറഞ്ഞത്.
കുറ്റാരോപിതനായ ദിലീപ് സമൂഹത്തിലെ ഒരുപാട് പേരെ തന്റെ കേസുമായി കൂട്ടിയിണക്കാൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരും കോടതിയും വക്കീലൻമാരും പോലീസുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം അഭിസംബോധന ചെയ്യുന്നില്ലെന്നത് ആത്മഹത്യാപരമാണ്. അതിജീവിത ഇപ്പോൾ നടത്തിയ ചടുലമായ നീക്കങ്ങൾ കാത്തിരുന്നതായിരുന്നു. കാരണം ഇനിയും സിസ്റ്റത്തിൽ വിശ്വാസമുണ്ടെന്ന് പറയുന്നത് കേസിൽ കീഴടങ്ങുന്നതിന് തുല്യമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നത് ഒരുപക്ഷേ ദൈവത്തിന്റെ കൈയ്യൊപ്പ് ഈ കേസിൽ ഉണ്ടായത് കൊണ്ടാകാം. മുഖ്യമന്ത്രി പറയുകയാണ് എൽ ഡി എഫ് അല്ല ഭരിക്കുന്നതെങ്കിൽ കുറ്റാരോപിതൻ ഇപ്പോൾ വിലസി നടക്കുമായിരുന്നുവെന്നാണ്. എംഎം മണിയു ഇപി ജയരാജനും കോടിയേരിയുമൊക്കെ എന്താണ് പറയാൻ ശ്രമിക്കുന്നത്? കുറ്റാരോപിതന് തന്റെ സ്വാധീനം കൊണ്ട് വിലക്കെടുക്കാൻ പറ്റുന്ന കുറച്ച് ആളുകളാണ് ഉള്ളിലൂടെ ചരട് വലിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പലർക്കും അവർ ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തി അറിയില്ല.
ഒരു ഫയൽ എടുത്ത് ദിലീപിന് അയച്ച് കൊടുത്താൽ അത് ഇത്ര വലിയ കുറ്റമാണോയെന്നാണ് അവർ ചിന്തിക്കുന്നത്. ദിലീപിന്റെ സിനിമ കണ്ട് പുളകം കൊണ്ടിട്ടുള്ള ഇവർക്ക് തങ്ങൾ ചെയ്തത് ചെറിയ കുറ്റമായിട്ടേ തോന്നി കാണുകയുള്ളൂ. എന്നാൽ ഇവരെല്ലാം ചേർന്ന് ചെയ്യുന്ന പ്രവൃത്തികൾ കേസിനെ അട്ടിറിക്കാൻ കെൽപ്പുള്ളതാണ്. പക്ഷേ സിഐഡി മൂസ പോലെ ഇട്ടാവട്ടത്തെ സിനിമ കണ്ട് പുളകം കൊണ്ടിട്ടുള്ള ആളുകളും ദിലീപിന്റെ കൈയ്യിൽ നിന്നും 50 ലക്ഷവും ഒരു കോടിയുമൊക്കെ വാങ്ങി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ചിലർ മാത്രമായിരിക്കും കേസിൽ ഉൾപ്പെട്ടിട്ടുണ്ടാകുക. ഇതൊരു നീണ്ട പോരാട്ടമാണ്. അതിജീവിത പോലും തനിക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. സ്ത്രീകൾക്ക് വേണ്ടിയാണ് അവരുടെ പോരാട്ടം.
അതുകൊണ്ട് തന്നെ എന്തൊക്കെ തടസങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും ലോകത്തെ മുഴുവൻ ശക്തികളും ഇതിനെതിരെ അണിനിരക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിന്റെ സൂചനകൾ നമ്മൾ കണ്ടു തുടങ്ങിയിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേസ് ശക്തമായി തന്നെ മുന്നോട്ട് പോകണം. അതിനായി പൊതുജനങ്ങളുടെ ജാഗ്രത ഈ കേസിൽ ഉണ്ടാകണം. നടി ആക്രമിക്കപ്പെട്ട സംഭവം ഏറെ വിഷമിച്ച നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഇതൊരു വലിയ യുദ്ധമാണെന്ന് കുറ്റാരോപിതരുടെ കൂടെ നിൽക്കുന്നവർ മനസിലാക്കണം. കേസിന്റെ അവസാനം പ്രതികളുടെ കൂടെ നിൽക്കുന്ന ഏല്ലാവരും തുറന്ന് കാട്ടപ്പെടും. ഇനിയുള്ള തലമുറ അവരെ മോശമായി റെയ്റ്റ് ചെയ്യും. അതിലേക്ക് തന്നെയാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha