രാത്രി യാത്രയ്ക്കിടെ സ്ത്രീകൾ മാത്രമുള്ള ഓട്ടോയിലെ ദുരനുഭവം പങ്കുവെച്ച നടി അർച്ചന കവിയുടെ പരാതിയിൽ എസ്.എച്ച്.ഒ യുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തി ! സ്റ്റേഷൻ ഹൗസ് ഓഫീസറെ താക്കീത് ചെയ്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
നടി അർച്ചന കവി കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കേരളപോലീസിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചത്. ഇപ്പോഴിതാ നടിയുടെ ആരോപണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി എസ്എച്ച്ഒ സിഎസ് ബിജുവിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തത്. രാത്രി യാത്രയ്ക്കിടെ സ്ത്രീകൾ മാത്രമുള്ള ഓട്ടോയിലെ ദുരനുഭവം പങ്കുവെച്ച സംഭവത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒ യുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
വാഹന പരിശോധനക്കിടെ പൊലീസ് നടത്തിയത് സദാചാര പൊലീസിംഗാണെന്ന് നടി അർച്ചന കവി നേരത്തെ ആരോപിച്ചിരുന്നു. രൂക്ഷമായ ഭാഷയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് വീട് വരെ പിന്തുടർന്നെത്തിയത് ഞെട്ടിച്ചെന്നും താരം പറഞ്ഞിരുന്നു. നടിയുടെ പ്രതികരണത്തിന് പിന്നാലെ കൊച്ചി സിറ്റി പൊലീസാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. എന്നാല്‍ മോശമായി പെരുമാറിയിട്ടില്ലെന്നും പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവ് വിവര ശേഖരണം മാത്രമാണ് ഉണ്ടായതെന്നുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിശദീകരണം.
നടി പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. കൊച്ചി രവിപുരത്ത് നിന്ന് ഓട്ടോയില്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവുന്നതിനിടെയാണ് സംഭവമുണ്ടായത്. സുഹൃത്തിനും കുടുംബത്തിനുമൊപ്പം നടി രാത്രി യാത്ര ചെയ്യുകയായിരുന്നു. സ്ത്രീകള്‍ മാത്രമായി ഓട്ടോയില്‍ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു എന്ന് അര്‍ച്ചന വ്യക്തമാക്കി. വളരെ മോശമായി പെരുമാറിയതെന്നും വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് പങ്കുവച്ചത്.
https://www.facebook.com/Malayalivartha