മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ മിന്നൽ നീക്കം... നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന് മൂന്നുമാസംകൂടി സമയംതേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന് മൂന്നുമാസംകൂടി സമയംതേടി പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഈ മാസം 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തെളിവുകള്‍ ശേഖരിക്കാനാണ് സമയം ആവശ്യപ്പെടുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. കേസിലെ അന്വേഷണം അട്ടിമറിക്കാനും അവസാനിപ്പിക്കാനും ശ്രമം നടക്കുന്നതായി ആരോപിക്കുന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നിര്‍ണായക നീക്കം. മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
ഓഡിയോ-വീഡിയോ തെളിവുകളില്‍ ലഭിച്ചിരിക്കുന്ന ഫൊറന്‍സിക് പരിശോധനാഫലം അടിസ്ഥാനമാക്കി ഇനിയും ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ട്. ഉന്നത ഇടപെടല്‍കൊണ്ട് അന്വേഷണം ഇടയ്ക്ക് മന്ദഗതിയിലായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തയ്യാറാക്കിയ പട്ടികയിലുള്ള പലരെയും ചോദ്യംചെയ്തിരുന്നില്ല. കിട്ടിയ തെളിവുകള്‍വെച്ച് കേസന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്നും പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയത്. അതേസമയം നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാകും ഇന്ന് കേസ് പരിഗണിക്കുക. ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദം.
കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നുമാണ് ഡിജിപി കോടതിയെ അറിയിച്ചത്. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളില്‍ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഭരണ മുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാര കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും. കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെനിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha

























