പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്... മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ചകേസ് വീണ്ടും നിർണായക ട്വിസ്റ്റിലേക്കാണ് നീങ്ങുന്നത്. 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുകയാണ് . 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ എത്തിയ ശേഷം അതിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായി സൂചനയുള്ള ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിനു ലഭിച്ചത് 2 വർഷത്തിനു ശേഷം. ദൃശ്യങ്ങൾ ചോർന്ന വിവരം രേഖപ്പെടുത്തിയ ഫൊറൻസിക് റിപ്പോർട്ട് 2020 ജനുവരി 21നാണു തയാറാക്കിയിട്ടുള്ളത്. ഈ വിവരം പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അറിയുന്നത് 2022 ഫെബ്രുവരിയിലാണ്. 2020 ജനുവരിയിൽ തയാറാക്കിയ റിപ്പോർട്ട് എന്നാണു വിചാരണക്കോടതിയിൽ ലഭിച്ചതെന്ന വിവരം ഇപ്പോഴും വ്യക്തമല്ല. മെമ്മറി കാർഡ് പരിശോധിച്ച ഫൊറൻസിക് വിദഗ്ധനെ പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ച ഘട്ടത്തിൽ പോലും ഇത്തരമൊരു ഫൊറൻസിക് റിപ്പോർട്ട് നിലവിലുള്ള വിവരം അന്വേഷണ സംഘവും പ്രോസിക്യൂഷനും അറിയാതിരുന്നതു വലിയ വീഴ്ചയാണ്. ഇതെങ്ങനെയാണു സംഭവിച്ചതെന്നു പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കോടതിക്കു കൈമാറാതെ ഫൊറൻസിക് ലാബിൽ പൂഴ്ത്തിയതാണോ, കോടതിയിൽ റിപ്പോർട്ട് എത്തിയ വിവരം അന്വേഷണ സംഘത്തെ അറിയിക്കാതിരുന്നതാണോയെന്നാണു പരിശോധിക്കുന്നത്.
നടിയെ പീഡിപ്പിച്ചതിന്റെ പിറ്റേന്നു 2017 ഫെബ്രുവരി 18നാണു മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയെന്നു കരുതുന്ന ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്കു കോപ്പി ചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരി 20നു പൾസർ സുനിയുടെ അഭിഭാഷകൻ തൊണ്ടി മുതലായ മെമ്മറി കാർഡ് അങ്കമാലി മജിസ്ട്രേട്ട് മുൻപാകെ സമർപ്പിച്ചു. കോടതിയുടെ കസ്റ്റഡിയിലെത്തിയ മെമ്മറി കാർഡിലെ ഫയലുകൾ ആദ്യമായി തുറന്നു പരിശോധിച്ചിട്ടുള്ളത് 2018 ഡിസംബർ 13നാണ്. ഇതിനു ശേഷം പല തവണ ഇതേ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ടാണ് അന്വേഷണ സംഘത്തിനു ലഭിക്കാതെ 2 വർഷത്തോളം ഇരുട്ടിലിരുന്നത്.
എന്നാൽ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുകയാണ്. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കണമെന്ന ആവശ്യം നിഷേധിച്ച വിചാരണക്കോടതി ജഡ്ജിയുടെ നടപടി വിചിത്രവും അദ്ഭുതപ്പെടുത്തുന്നതുമാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. വിചാരണക്കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫൊറന്‍സിക് ഡയറക്ടര്‍ 2020 ജനുവരി 29-ന് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വിവരം കഴിഞ്ഞ ഫെബ്രുവരിവരെ പ്രോസിക്യൂഷനില്‍നിന്ന് മറച്ചുവെച്ചു. തുടരന്വേഷണത്തിലാണ് ഫൊറന്‍സിക് ലാബില്‍നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് അറിയുന്നത്. ഇതിന്റെ പകര്‍പ്പ് പിടിച്ചെടുക്കുകയും ചെയ്തു.
2017 ഫെബ്രുവരി 18-ന് മെമ്മറി കാര്‍ഡിലേക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പലതവണ ഇത് പരിശോധിച്ചിട്ടുണ്ട്. ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന അനിവാര്യമാണ്. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുത്തതായി മേയ് 26 വരെ പ്രോസിക്യൂഷന് അറിവുണ്ടായിരുന്നില്ല. എന്നാല്‍, മേയ് 26-ന് കേസ് പരിഗണിച്ചപ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം മേയ് ഒന്‍പതിന് തള്ളിയതായി വിചാരണക്കോടതി അറിയിച്ചു. ഇക്കാര്യം സാധാരണ തപാലില്‍ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.യ്ക്ക് മേയ് 17-ന് അയച്ചുകൊടുക്കുകയും ചെയ്തു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
https://www.facebook.com/Malayalivartha