കൈയിലുള്ളത് കൃത്യമായ തെളിവുകൾ! കേസിന്റെ അന്തിമ റിപ്പോർട്ട് ക്രെെം ബ്രാഞ്ച് ഇന്ന് വിചാരണ കോടതിയിൽ സമർപ്പിക്കില്ല... അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. കേസിന്റെ പുനരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണത്തിന് രണ്ടാം തവണ കൂടുതൽ സമയം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നിന്നും തേടിയത്. അതുകൊണ്ട് തന്നെ കേസിന്റെ അന്തിമ റിപ്പോർട്ട് ക്രെെം ബ്രാഞ്ച് ഇന്ന് വിചാരണ കോടതിയിൽ സമർപ്പിക്കില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും. ഈ മാസം 31 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
എന്നാൽ പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും. ക്രൈം ബ്രാഞ്ചിന്റെ പുതിയ ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല. തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രെെ ബ്രാഞ്ചും ഒരുങ്ങിയതായിരുന്നു. എന്നാല്‍ ഇതിനിടെ കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ അന്വേഷണം നീട്ടാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ, പകർപ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ദിലീപിന്റെ സഹോദരൻ അനൂപിന്റെ മൊബൈൽഫോണുകളുടെ സൈബർ പരിശോധനയിലാണ് ഇതിനുള്ള തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണം ഫോണിൽനിന്ന് ലഭിച്ചു. ദൃശ്യങ്ങൾ കൈവശമില്ലാത്ത ഒരാൾക്ക് ഇതു സാധിക്കില്ല. അനൂപിനെ ചോദ്യംചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. ദിലീപിന്റെയും ബന്ധുക്കളുടെയും ആറ് ഫോണുകളുടെ െഫാറൻസിക് പരിശോധനയിൽ നിന്ന് 11,161 വീഡിയോകളും 11,238 ഓഡിയോ ക്ലിപ്പുകളും ലഭിച്ചു. രണ്ടുലക്ഷത്തിലധികം ചിത്രങ്ങളും 1,597 രേഖകളുമാണ് ലഭിച്ചത്. ദിലീപിന്റെ ഫോണുകളിൽനിന്ന് മാത്രമായി 200 മണിക്കൂറിലധികം നീളുന്ന ടെലിഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഓഡിയോ ക്ലിപ്പുകൾ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം പൂർത്തിയായിട്ടില്ല. അതിനിടെ കാവ്യാ മാധവന്റെ ഡ്രൈവറായി പൾസർ സുനി ജോലിചെയ്തിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ ചുവന്ന മാരുതി സ്വിഫ്റ്റ് കാറിൽ ദിലീപിന്റെ സഹോദരൻ അനൂപിനും ഭാര്യാസഹോദരൻ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഈ ദിവസം ബാലചന്ദ്രകുമാർ തന്റെ വീട്ടിൽ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലിൽ പറഞ്ഞത്. ഈ കാർ ദിലീപിന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറും ദിലീപുമൊത്തുള്ള സെൽഫിയും ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha