ലോകറെക്കോർഡ് ലക്ഷ്യമിടുന്ന ദശാവതാര ശില്പം മോഹൻലാലിന്റെ കൈകളിലേക്ക്, പത്തടി ഉയരത്തിലുള്ള ശിൽപ്പം ഒരു വർഷമായി കൊത്തിയെടുത്തത് ഒമ്പത് ശിൽപ്പികൾ ചേർന്ന്, ലാലേട്ടന്റെ ആഗ്രഹം പ്രകാരം നിർമ്മിച്ച വിശ്വരൂപ ശിൽപ്പത്തിന്റെ അവസാന കൊത്തുപണികളും പൂർത്തിയായി...!

ലോകറെക്കാഡ് ലക്ഷ്യമിടുന്ന വിശ്വരൂപ ശിൽപ്പം മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങും. നാലുവർഷം മുമ്പ് ആറടിയിൽ നിർമ്മിച്ച വിശ്വരൂപം സ്വന്തമാക്കിയ മോഹൻലാൽ ഈ ശില്പം വേണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മഹാഭാരതകഥകളും കൃഷ്‌ണനും ദശാവതാരവും മനോഹരമായി സമ്മേളിച്ച പത്തടി ഉയരത്തിലുള്ള ശില്പത്തിലെ അവസാന കൊത്തുപണികളും പൂർത്തിയായി കഴിഞ്ഞു.
മഹാഭാരതകഥ പറയുന്ന വിശ്വരൂപവും പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ഒറ്റശില്പത്തിൽ കോവളം ക്രാഫ്റ്റ് വില്ലേജിലാണ് തയ്യാറാക്കിയത്. കോവളം വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ ദിയാ ഹാന്റി ക്രാഫ്റ്റ് നടത്തുന്ന നാഗപ്പനും മറ്റ് എട്ടുശില്പികളും ഒരു വർഷമായി ഈ ശിൽപ്പത്തിന്റെപണിപ്പുരയിലായിരുന്നു. ഇത്രയും ഉയരത്തിൽ വേറെയാരും വിശ്വരൂപ ശില്പം കൊത്തിയിട്ടില്ലെന്നും ലോകത്തിലെ തന്നെ ഇത്രയും ഉയരമുള്ള ആദ്യ ശില്പമാണിതെന്നും ശില്പിയായ നാഗപ്പൻ അവകാശപ്പെടുന്നു.
നാഗപ്പനെ കൂടാതെ രാധാകൃഷ്‌ണൻ, രാമചന്ദ്രൻ, പീഠം വിജി, സജി, ശിവാനന്ദൻ,കുമാർ, ഭാഗ്യരാജ്, സോമൻ എന്നിവരാണ് മറ്റ് ശില്പികൾ. മഹാഭാരതകഥ മനപ്പാഠമാക്കി അവയുടെ രൂപരേഖ തടിയിൽ പകർത്തി യന്ത്രസഹായങ്ങൾ ഒന്നുമില്ലാതെ കൈകൊണ്ട് തന്നെയാണ് ശില്പ നിർമ്മാണം പൂർത്തിയാക്കിയത്.ശില്പത്തിന്റെ ഇരുപുറത്തും മഹാഭാരതകഥയിലെ സംഭവങ്ങളും മഹാവിഷ്‌ണുവിന്റെ അവതാരങ്ങളും സൂക്ഷ്‌മതയോടെയാണ് കലാകാരന്മാർ കൊത്തിയെടുത്തത്.
പത്തടി ഉയരമുള്ള ശില്പത്തിന്റെ ഒരു വശത്ത് പതിനൊന്നു മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ഇതിനു ചുറ്റും ദശാവതാരവും വളരെ സൂക്ഷ്‌മതയോടെയാണ് കൊത്തിയിരിക്കുന്നത്. 400 ഓളം കഥാപാത്രങ്ങളാണ് ശില്പത്തിന്റെ പീഠത്തിൽ കൊത്തിവച്ചിരിക്കുന്നത്.രണ്ടു പീഠങ്ങൾക്ക് മുകളിലായാണ് വിശ്വരൂപം കൊത്തുന്നത്.
വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും ഇതിനു പിറകിലായി ശരശയ്യയിലെ ഭീഷ്‌മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം കരവിരുതിൽ തെളിയുന്നു.തേര് ഉയർത്താൻ ശ്രമിക്കുന്ന കർണ്ണനും ഇതിനു പിറകിലായി കാളിയമർദ്ദനവും കൃഷ്‌ണനും ഗോപികമാരുമൊക്കെ വളരെ സൂക്ഷ്‌മതയോടെ കൊത്തിയെടുത്തിട്ടുണ്ട്. ഇനി ഈ ശിൽപ്പം നടൻ മോഹൻലിന് കൈമാറാനുള്ള തയ്യാറെടുപ്പുകൾ മാത്രമാണ് ബാക്കി.
https://www.facebook.com/Malayalivartha

























