ഫഹദ് അപാര ടാലന്റുള്ള നടനാണ്... കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ സ്വത്താണ് ഫഹദ്.. ഈ ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഴിവ് മാത്രമാണ്.. ‘വിക്രമില്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകര്‍ത്ത് അഭിനയിക്കുമ്പോള്‍ ഞാന്‍ അവരില്‍നിന്ന് പഠിക്കുകയായിരുന്നു.. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയി! ഫഹദിനേക്കുറിച്ച് കമൽഹാസൻ പറയുന്നു...

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്. ഇപ്പോഴിതാ 'വിക്രം' സിനിമയുടെ വിജയത്തിന് പിന്നാലെ ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി കൊണ്ട് രംഗത്തെത്തുകയാണ് കമല്‍ഹാസന്‍. ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നും ഉലകനായകൻ പറഞ്ഞു. ‘വിക്രമില്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകര്‍ത്ത് അഭിനയിക്കുമ്പോള്‍ ഞാന്‍ അവരില്‍നിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയി.
ഫഹദ് അപാര ടാലന്റുള്ള നടനാണ്. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ സ്വത്താണ് ഫഹദ്. ഈ ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഴിവ് മാത്രമാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയ്യാറാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന സാധ്യതയുണ്ട്. എന്നാല്‍ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ താന്‍ ഇനിയുമെത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. അടുത്ത 10 വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്ന സിനിമയായിരിക്കും വിക്രം. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. കമലിന് പുറമെ ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയും 'വിക്രമി'ൽ സുപ്രധാനമായ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് മലയാളത്തില്‍ നിന്ന് വിക്രമില്‍ അഭിനയിച്ചത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
https://www.facebook.com/Malayalivartha
























