കടുത്ത മാനസിക സമ്മർദം, ജീവിതം അവസാനിക്കുന്നതിന് പത്ത് ദിവസം മുൻപ് ആ നിർണായകമായ പോസ്റ്റ്! വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു...

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ഓർമദിനമാണിന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്. പവിത്ര രിഷ്ത എന്ന പരമ്പര സുശാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ‘ഝലക് ദിഖ്‌ലാ ജാ’ എന്നൊരു ഡാൻസ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു. പവിത്ര രിഷ്തയിലെ നായികയായിരുന്ന അങ്കിതയുമായി സുശാന്ത് ആറ് വർഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. 2019 ലാണ് റിയാ ചക്രബർത്തിയുമായി സുശാന്ത് പ്രണയത്തിലാകുന്നത്. ഇതിനിടെ ക്രിതി സനോൺ, സാറാ അലി ഖാൻ എന്നീ പേരുകളും സുശാന്തിനൊപ്പം ചേർത്ത് കേട്ടിരുന്നു.
കൈപോ ചെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. ശുദ്ധ് ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചത് സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ,പികെ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞു. ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമായ കഥാപാത്രങ്ങൾ.
ഇനിയും പകർന്നാടാൻ എത്രയെത്ര വേഷങ്ങൾ മുന്നിലുണ്ടായിരുന്നിരിക്കണം. കടുത്ത മാനസിക സമ്മർദം സുശാന്ത് അനുഭവിച്ചിരുന്നുവെന്നാണ് മരണശേഷം പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വന്ന സുശാന്തിന് ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളിൽ സുശാന്തിന് വിഷമമുണ്ടായിരുന്നു. മാറ്റി നിർത്തപ്പെട്ടും, തഴഞ്ഞും, കളിയാക്കലുകൾ സഹിച്ചും ജീവിച്ച സുശാന്ത് വിദേനകൾ മറക്കാൻ ലഹരിയെ ആശ്രയിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് കൃത്യം പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റിടുന്നത്. മരിച്ചുപോയ അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ്. 2000 ലാണ് സുശാന്തിന്റെ അമ്മ മരണപ്പെടുന്നത്.
സുശാന്തിന്റെ അവസാന പോസ്റ്റ് ഇങ്ങനെയായിരുന്നു.. ‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം, അനന്തമായ സ്വപ്‌നങ്ങൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നു, ക്ഷണികമായ ജീവിതവും, ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന ചർച്ചയാണ്..’ ഈ പോസ്റ്റിട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം സുശാന്ത് ജൂൺ 14ന് ജീവിതം അവസാനിപ്പിച്ച് യാത്രയായി. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.
https://www.facebook.com/Malayalivartha
























