നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയിൽ നിന്നും നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ജഡ്ജി സ്വമേധയാ പിൻമാറുകയായിരുന്നു. ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റം.
കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് എന്നത് ചൂണ്ടിക്കാട്ടിയിരുന്നു ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിചാരണ കോടതി നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ കൗസര്‍ എടപ്പഗത്തായിരുന്നു ജഡ്ജി. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിൻറെ ജാമ്യം റദ്ദ് ചെയ്യണമെന്ന ഹർജിയിൽ ഇന്ന് വിചാരണ കോടതിയിൽ വാദം തുടരും. ഇന്ന് പ്രതിഭാഗത്തിന്റെ വാദമാണ് നടക്കുക.
നേരത്തേ കേസിൽ പ്രോസിക്യൂഷൻ നിരത്തുന്നത് തെറ്റായ വാദങ്ങളാണെന്നും നടനെതിരെ തെളിവായി ഹാജരാക്കുന്നത് പഴയ രേഖകളാണെന്നുമായിരുന്നു പ്രതിഭാഗം പറഞ്ഞത്. ദിലീപിന്റേയും കൂട്ടരുടേയും ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
https://www.facebook.com/Malayalivartha






















