അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായതോടെ എല്ലാം തകിടം മറിഞ്ഞു; അമ്മയുടെ മരണത്തിന് ശേഷം അച്ഛൻ കിടപ്പിലായി! ഒരു മുറിയിൽ അച്ഛനും ഒരു മുറിയിൽ അനിയനും.... ഇവരെ നോക്കാൻ വേണ്ടി ഞാൻ അങ്ങ് നിന്നു. വീട്ടിൽ നിന്നും വിളി വന്നാൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെൻഷനായിരുന്നു..' കഴിഞ്ഞ കാലത്തെ ദുരിതങ്ങളെ വിതുമ്പലോടെ വെളിപ്പെടുത്തി സാജൻ പള്ളുരുത്തി

ഒരുകാലത്ത് വാക്കുകളിലൂടെയും സംസാരശൈലിയിലൂടെയും സ്റ്റേജിനേയും ടെലിവിഷൻ പ്രേക്ഷകരേയും ചിരിപ്പിച്ച സാജൻ പള്ളുരുത്തി തന്റെ കഴിഞ്ഞകാലത്തെ ദുരിതങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു സാജൻ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഒൻപത് വർഷമായി എവിടേയും കാണാനേയില്ലായിരുന്നു സാജനെ. എവിടെയായിരുന്നു? എന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യം. ഇതിനാണ് സാജൻ മറുപടി പറഞ്ഞത്. സജീവമായി തന്നെ പരിപാടികളുമായി കഴിയുന്നതിനിടെയാണ് കലാരംഗത്തു നിന്നും മാറിനിൽക്കേണ്ടി വന്നത്. അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായതോടെയാണ് എല്ലാം തകിടം മറിഞ്ഞതെന്ന് സാജൻ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ചികിത്സയ്ക്കും മറ്റും ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു സഹോദരനുണ്ട്. അവൻ ഭിന്ന ശേഷിക്കാരനാണ്. അവന്റെ കാര്യങ്ങളൊക്കെ നമ്മൾ ചെയ്ത് കൊടുക്കണം. ആ സമയത്താണ് അമ്മയ്ക്ക് പ്രഷർ കയറി വെന്റിലേറ്ററിലാകുന്നത്. പത്തിരുപത് ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നെയായിരുന്നു അമ്മയുടെ മരണം. അതിന് ശേഷം ഒൻപത് കൊല്ലം അച്ഛൻ കിടപ്പിലായിരുന്നു. ഒരു മുറിയിൽ അച്ഛനും ഒരു മുറിയിൽ അനിയനും. ഇവരെ നോക്കാൻ വേണ്ടി ഞാൻ അങ്ങ് നിന്നു. ആ ഒൻപത് വർഷം വനവാസമായിരുന്നുവെന്നും സാജൻ പറയുകയുണ്ടായി.
‘ഒരുപാട് അവസരങ്ങൾ വന്ന കാലമായിരുന്നു അത്. ചില പരിപാടികൾക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാൽ പരിപാടി കഴിഞ്ഞാൽ അടുത്ത ഫ്ളൈറ്റിൽ കയറി നാട്ടിലേക്ക് പോരുകയായിരുന്നു. വീട്ടിൽ നിന്നും വിളി വന്നാൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെൻഷനായിരുന്നു’- സാജൻ പറയുന്നു.
അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛൻ മരിച്ചിട്ട് നാല് കൊല്ലവുമായി. ഇതിനിടെ സോഷ്യൽമീഡിയയിൽ ഞാനൊന്ന് മരിച്ചു. ഞാനല്ല മരിച്ചത് കലാഭാവൻ സാജൻ ആണ് മരിച്ചതെന്ന് പറഞ്ഞ് എല്ലാവരേയും മനസിലാക്കി. ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ തിരികെ വരുന്നത്- എന്നും സാജൻ പറയുന്നു.
https://www.facebook.com/Malayalivartha






















