അഭിപ്രായ വ്യത്യാസങ്ങളുടെ പോരാട്ടമാണ് എല്ലാകാലവും കലാകാരൻമാർ നടത്തിയിട്ടുള്ളത്... അതിന്റെ പേരിൽ ഇത്തരം മാറ്റിനിർത്തലുകൾ ഉണ്ടാകാൻ പാടില്ല... വിളിച്ച ശേഷം മാറ്റിനിര്‍ത്തല്‍ പുരോഗമന പ്രസ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് തുറന്നടിച്ച് നടൻ ഹരീഷ് പേരടി

പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിലാണ് ഹരീഷ് പേരടിക്ക് വിലക്ക്. എന്നാൽ താൻ നിരവധി സാമൂഹിക വിഷയങ്ങളിൽ നിലപാട് അറിയിച്ചിട്ടുണ്ട്. അങ്ങനെ ഒരാളെ വിളിക്കണമോ വെണ്ടയോയെന്നത് ആദ്യമേ തീരുമാനിക്കേണ്ടതായിരുന്നു. വിളിച്ച ശേഷം മാറ്റിനിർത്തുന്നത് തെറ്റായ പ്രവണതയാണെന്ന് നടൻ പ്രതികരിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..
എന്നെ രണ്ടാഴ്ച്ച മുന്‍പ് വിളിച്ച് തീയതി ഉറപ്പിച്ചു. 'ശാന്തന്‍' അനുസ്മരണം മൂന്ന് നാല് സംഘടനകള്‍ നടത്തുന്നുണ്ട്. ആദ്യം വിളിച്ചത് പുരോഗമന കലാ സാഹിത്യ സംഘം ആയതുകൊണ്ടും ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയായെന്ന് ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടും അവര്‍ക്കാണ് ആ ഡേറ്റ് കൊടുത്തത്. ശാന്തന്‍ എന്റെ അത്രയും പ്രിയപ്പെട്ട സുഹൃത്തായതുകൊണ്ട് അവന്റെ പരിപാടിക്ക് ഞാന്‍ എത്തിച്ചേരേണ്ടത് എന്റെ സാംസ്‌കാരിക ഉത്തരവാദിത്തമാണെന്ന് കൂടി വിശ്വസിച്ചാണ് ആ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തെത്തി. തലേന്ന് വിളിച്ച് സമയവും കാര്യങ്ങളും ഉറപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുന്ന പാതിവഴിക്കാണ് 'പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്' എന്ന് അറിയിച്ചത്. അവന്റെ പരിപാടിക്ക് തടസം വരരുതെന്ന് കരുതി ഞാന്‍ മാറി നില്‍ക്കാന്‍ തയ്യാറായി. പക്ഷെ, പൊതുസമൂഹത്തെ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്' ഹരീഷ് പേരടി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുടെ പോരാട്ടമാണ് എല്ലാകാലവും കലാകാരൻമാർ നടത്തിയിട്ടുള്ളത്. അതിന്റെ പേരിൽ ഇത്തരം മാറ്റിനിർത്തലുകൾ ഉണ്ടാകാൻ പാടില്ല. അത് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതാണ്. ആ ബോധത്തിൽ തന്നെയാണ് ഞാൻ അക്കാര്യം പറഞ്ഞത്.
മുഖ്യധാരയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യരുടെ ആറാട്ട് ആയിരുന്നു ശാന്തന്റെ കഥാപാത്രങ്ങൾ. സമൂഹത്തിൽ അത്രയേറെ ഇടപെടലുകൾ നടത്തിയ നാടകകൃത്ത് ആയിരുന്നു ശാന്തൻ. പക്ഷെ ഇത്തരം സംഭവങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. എന്ത് ചെയ്യാൻ സാധിക്കും' ഹരീഷ് പേരടി ചോദിക്കുന്നു. 'ഞാൻ പൊതുകാര്യങ്ങളിൽ അഭിപ്രായം പറയുന്ന വ്യക്തിയാണ്. അത് ഇന്ന് മാത്രം തുടങ്ങിയത് അല്ല, എല്ലാ കാലവും അങ്ങനെ തന്നെയാണ്. ഇവർ ഈ പരിപാടിയ്ക്ക് വിളിക്കും മുന്നേ തന്നെ പല കാര്യങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്ന വ്യക്തിയാണ് ഞാൻ. അങ്ങനെ ഒരാളെ വിളിക്കണോ വേണ്ടയോയെന്നത് ആദ്യമേ തീരുമാനിക്കാമായിരുന്നു. അല്ലാതെ വിളിച്ച ശേഷം മാറ്റിനിർത്തുക എന്നത് പുരോഗമന പ്രസ്ഥാനത്തിന് ചേരുന്ന രീതിയല്ല', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















