പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നു കോടതി! നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണാക്കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നണ് പ്രോസിക്യൂഷൻ ആവശ്യം. വിചാരണ കോടതിക്കും സർക്കാരിനുമെതിരെ നടി നൽകിയ ഹർജി പ്രത്യേകം പരിഗണിക്കണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അതിജീവിത ആവശ്യപ്പെട്ട പ്രകാരം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സർക്കാർ കോടതിയെ അറിച്ചിട്ടുണ്ട്.
അതേസമയം, മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് പുറത്തുപോയാല്‍ ജീവിതത്തെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും നടിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു. അതിജീവിതയുടെ പരാതിയിൽ കൂടുതൽ വാദങ്ങൾ ഇന്ന് നടക്കും. കേസിൽ കക്ഷി ചേർന്ന ദിലീപിൻ്റെ വാദങ്ങളും ഏറെ നിർണ്ണായകമാണ്. ഹാഷ് വാല്യു മാറിയത് കേസിനെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ ചോദിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ടിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന കോടതിയുടെ പരാമർശത്തിന് ഇന്ന് പ്രൊസിക്യൂഷൻ മറുപടി നൽകും. ഇരു ഹർജികളിലും വിശദമായ വാദം തന്നെ കോടതിയിൽ നടക്കും.
https://www.facebook.com/Malayalivartha






















