കണ്ണീരോടെ വന്ന പ്രിയങ്ക കണ്ണീരോടെ മടങ്ങിയേനെ... ആശ്വാസമായത് കോട്ടയം ഭദ്രാസനം

മുത്തശ്ശിയുടെ മൃതദേഹം മലയാള മണ്ണില്‍ അന്ത്യ വിശ്രമത്തിന് എത്തിച്ച പ്രിയങ്ക ചോപ്ര അതിന് സാധിക്കാതെ മടങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ പ്രിയങ്കയുടെ വേദന കണ്ട് ആശ്വാസമായത് കോട്ടയം ഭദ്രാസനാധിപനാണ്.
ബോളിവുഡിലെ താരറാണിമാരിലൊരാളായ പ്രിയങ്ക ചോപ്രയുടെ മലയാളി ബന്ധം ആളുകള്‍ അറിയുന്നത് അവരുടെ മുത്തശ്ശിയുടെ മരണത്തോടെയാണ്. വെള്ളിയാഴ്ച മുംബൈയില്‍ 94 ആം വയസ്സില്‍ അന്തരിച്ച മധു ജ്യോത്സ്‌ന അഖൗരി യഥാര്‍ഥത്തില്‍ കോട്ടയത്തുനിന്ന് മുംബൈയിലെത്തിയ മേരി ജോണ്‍ ആയിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതോടെയാണ് മേരി ജോണ്‍ മധു ജ്യോത്സ്‌നയായത്. കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോണ്‍സ് പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു മധു ജ്യോത്സ്‌നയുടെ ആഗ്രഹം. എന്നാല്‍ മതംമാറിയതിനാല്‍ പള്ളിയധികൃതര്‍ സെമിത്തേരിയില്‍ ശവസംസ്‌കാരത്തിന് വിസമ്മതിച്ചു.ഹിന്ദുവിനെ വിവാഹം കഴിച്ചതോടെ പള്ളിയുമായുള്ള ബന്ധം വിഛേദിച്ചയാളുടെ മൃതദേഹം പള്ളിസെമിത്തേരിയില്‍ അടക്കാനാവില്ല എന്നതായിരുന്നു അവരുടെ ന്യായം.
വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈയിലെ വീട്ടില്‍വച്ചായിരുന്നു മേരിയുടെ അന്ത്യം. മേരി ജോണ്‍ കുമരകം കവളപ്പാറ കുടുംബാംഗമാണ്.
അമ്മൂമ്മയുടെ ആഗ്രഹപ്രകാരം സംസ്‌കാരം കുമരകത്തുവച്ച് നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. മൃതദേഹവുമായി പ്രിയങ്കയുടെ കുടുംബാംഗങ്ങള്‍ കേരളത്തിലെത്തി. പള്ളി അധികാരികളെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കുമരകത്തെ ബന്ധുക്കളെയും ചുമതലപ്പെടുത്തി. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പള്ളിയില്‍ ചേര്‍ന്ന അടിയന്തര പള്ളിക്കമ്മിറ്റിയില്‍ സംസ്‌കാരം ഇവിടെ നടത്താനാകില്ലെന്ന നിലപാട് ഉയര്‍ന്നു. അന്യമതസ്ഥനെ വിവാഹം കഴിച്ചതും പിന്നീട് പള്ളിയുമായി ഇവര്‍ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നതും മറ്റും യോഗത്തില്‍ ചോദ്യങ്ങളായി. ഹിന്ദുമതത്തിലേക്ക് മേരി ജോണ്‍ മതം മാറിയെന്ന വാദവുമെത്തി. ഇതും സംസ്‌കാരം നടക്കാതിരിക്കാന്‍ കാരണമായി.
നിലവിലുള്ള വഴക്കങ്ങള്‍ക്കും നടപടികള്‍ക്കും വിരുദ്ധമാകും സംസ്‌കാരമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. നിയമം മറികടന്ന് സംസ്‌കാരം കുമരകം പള്ളിയില്‍ നടത്താന്‍ കഴിയില്ലെന്നും പള്ളിക്കമ്മിറ്റി നിലപാട് എടുത്തു. ഇതോടെ ആശങ്കയിലായി കുടുംബം. ഇതോടെ ഞായറാഴ്ച മുംബൈയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചു. പ്രിയങ്കയും അമ്മ മധു അശോക് ചോപ്രയും വേദനയോടെ മടങ്ങാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞപ്പോള്‍ കോട്ടയം ഭദ്രാസനാധിപന്‍ ഇഠപെട്ടു. വിവാദങ്ങള്‍ക്ക് വിരമാമിട്ട് പൊന്‍കുന്നത്തെ പള്ളിയില്‍ സംസ്‌കാരത്തിനുള്ള അവസരമൊരുക്കി.
അന്യമതസ്ഥനെ വിവാഹം ചെയ്‌തെങ്കിലും മേരി അഖൗരി അവസാന കാലത്ത് മുംബൈയില്‍ മുടങ്ങാതെ പള്ളിയില്‍ പോകുന്ന ഇടവകാംഗമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സഭയുടെതന്നെ മറ്റൊരു പള്ളിയില്‍ സംസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിയത്. പരുത്തുംപാറയിലെ ബന്ധുവീട്ടില്‍ എത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് അഞ്ചിനു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ എത്തിക്കുകയായിരുന്നു. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് സംസ്‌കാര ശുശ്രൂഷകള്‍ക്കു നേരിട്ടെത്തി നേതൃത്വം നല്‍കി.
ബീഹാറിലെ എം.എല്‍.സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയായ മേരി ജോണും ദീര്‍ഘകാലം എം.എല്‍.സി ആയിരുന്നു.ജോലി തേടിയാണ് മേരി ബീഹാറിലെത്തിയത്. പിന്നീട് അവിടെ സ്ഥിര താമസമാക്കി. അപ്പോഴും ജന്മനാടിനോടായിരുന്നു സ്‌നേഹം. അത് മക്കളോട് പറയുകയും ചെയ്തു. ഇതുമനസ്സിലാക്കിയാണ് ജന്മനാട്ടില്‍ സംസ്‌കാരം നടത്തിയത്. പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. മുത്തശ്ശിയുടെ സംസ്‌കാരത്തിന് പ്രിയങ്ക ചോപ്ര, സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്ര, മാതാവ് മധു അശോക് ചോപ്ര എന്നിവരുള്‍പ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊന്‍കുന്നത്ത് എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























