നായകനായ മോഹന്‍ലാല്‍ അവസാനം അതിഥിയായി

മലയാളത്തിലെ ഗ്രാമീണ സൂപ്പര്‍ ഹിറ്റുകളിലൊന്നായ പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ മോഹന്‍ലാലിനെ നായകനാക്കാനാണ് കമലും തിരക്കഥാകൃത്ത് രഞ്ജിത്തും തീരുമാനിച്ചിരുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയാണ് കഥ വര്‍ക്കൗട്ട് ചെയ്തതും. ബസുടമകളായിരുന്നു ആ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബസിലെ കിളിയുടെ വേഷത്തില്‍ മോഹന്‍ലാലും. കഥ പറയാന്‍ കമല്‍ ലാലിന്റെ അടുക്കലെത്തി. അപ്പോഴാണ് ലാലില്‍നിന്ന് അപ്രതീക്ഷീതമായ ആ മറുപടിയുണ്ടാകുന്നത്. സത്യന്‍ അന്തിക്കാട് എന്നെ വച്ച് ഉടനെ ചെയ്യാന്‍ പോകുന്ന സിനിമയിലും(വരവേല്‍പ്പ്) താനൊരു ബസ് ഉടമയാണ്. അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. അത് അതുപോലൊരു കഥാപാത്രം ചെയ്താല്‍ ശരിയാവില്ല.
നിരാശയോടെ മടങ്ങിയ കമല്‍ പക്ഷെ, ബസ് ഓണേഴ്‌സിന് പകരം സ്‌ക്കൂള്‍ ഉടമകളാക്കി കഥാപാത്രങ്ങളെ. എന്നിട്ടും മോഹന്‍ലാലിനെ അതിലെ കേന്ദ്രകഥാപാത്രമാക്കാന്‍ ആയില്ല. ലാലിന്റെ തിരക്കുകള്‍ ആയിരുന്നു കാരണം. പിന്നെ ജയറാം നായകനായി എത്തി. അപ്പോഴുമുണ്ടായി പ്രശ്‌നങ്ങള്‍. കഥയുടെ അവസാനത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമുണ്ട്. രണ്ടോ മൂന്നോ സീനിലെ അയാള്‍ വരുന്നുള്ളുവെങ്കിലും ശക്തമായ കഥാപാത്രമാണ്. അയാളെക്കുറിച്ച് നിറയെ റഫറന്‍സും കഥയില്‍ ഉടനീളമുണ്ട്. ആ വേഷക്കാരനായി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെയായിരുന്നു. ആയിടെയാണ് ഒരു ദിവസം സെഞ്ച്വറിയുടെ ഓഫീസില്‍ ദാമോദരന്‍ മാസ്റ്റര്‍ എത്തിയത്. മാസ്റ്ററോടും കഥ പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മാസ്റ്ററുടെ ചോദ്യം. 'ആരാണ് അതിലെ അതിഥി വേഷം ചെയ്യുന്നത്?' 'ആരെയെങ്കിലും നോക്കണം.' 'അത് ആരെങ്കിലും ചെയ്താല്‍ പോരാ. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയെപ്പോലെ ഒരാള്‍ വേണം ആ വേഷം ചെയ്യാന്‍. എങ്കിലേ അത് ഏല്‍ക്കൂ. അല്ലെങ്കില്‍ സിനിമ നില്‍ക്കില്ല.' ദാമോദരന്‍ മാസ്റ്ററുടെ ആ ഉറച്ച അഭിപ്രായമാണ് മോലാലിനെ സമീപിക്കാന്‍ വീണ്ടും പ്രചോദനമായത്. ഒരു അതിഥിവേഷത്തിലേക്ക് ക്ഷണിച്ചാല്‍ ലാല്‍ വരുമോ എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ ഞെട്ടിച്ചുകൊണ്ട് ആ കഥാപാത്രത്തെ സ്വീകരിക്കാന്‍ ലാല്‍ മുന്നോട്ടുവന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























