പ്രണയിക്കുന്നവരെ ഒരു ശക്തിക്കും വേര്‍പെടുത്താനാകില്ല: ചാന്ദ്‌നി - ഷാജു ദമ്പതികള്‍ കുടുമ്പ വിശേഷം പങ്കുവയ്ക്കുന്നു

സിനിമാ സീരിയല്‍ രംഗത്ത് പ്രശസ്തരാണ് ഷാജു-ചാന്ദ്‌നി ദമ്പതികള്‍. വിവാഹജീവിതം പതിനേഴാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രണയിച്ച നാളുകളും അന്നത്തെ രസകരമായ നിമിഷങ്ങളും ചാന്ദ്‌നി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവയ്ക്കുന്നു.
പ്രണയിക്കുന്നവരെ ഒരു ശക്തിക്കും വേര്‍പെടുത്താനാകില്ല എന്നതിന്റെ തെളിവാണ് ഞാനും ഷാജുവേട്ടനും. ഒരു ചടങ്ങില്‍ വച്ചാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടിയത്. എന്നോടൊപ്പം അമ്മയുണ്ടായിരുന്നു. അന്ന് ഞാന്‍ നായികയായ'സത്യഭാമയ്‌ക്കൊരു പ്രേമലേഖനം' തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.
ഷാജു അന്ന് എന്നെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. ഞാനും ചിരിച്ചു. പിന്നീടുള്ള ഓരോ കണ്ടുമുട്ടലുകളിലും ഞങ്ങളുടെ സൗഹൃദം ചിരിയിലൂടെ വളര്‍ന്നു. ഞങ്ങളൊന്നിച്ച് സീരിയലുകളില്‍ അഭിനയിക്കുമ്പോഴാണ് സൗഹൃദം പ്രണയമായി വളര്‍ന്നത്.
ലൊക്കേഷനിലെ ഇടവേളകളില്‍ ഷാജുവേട്ടന്റെ തമാശകളും മിമിക്രിയുമൊക്കെ കണ്ട് ഞാന്‍ സന്തോഷിച്ചു. അമ്മയും. പതിയെപ്പതിയെ എപ്പോഴോ ഞങ്ങള്‍ സ്‌നേഹിച്ചു.
എന്നോടുള്ള പെരുമാറ്റവും ഏട്ടന്റെ ശാന്തസ്വഭാവവുമാണ് എന്നെ അദ്ദേഹത്തോടടുപ്പിച്ചത്.വീട്ടുകാരറിയാതെയുള്ള ഫോണ്‍ വിളികള്‍ ഞങ്ങളുടെ ബന്ധത്തിന് ആക്കം കൂട്ടി. അന്നൊക്കെ ഔട്ട് ഗോയിംഗിന് കോളുകള്‍ക്ക് മിനിറ്റ് വച്ച് പൈസ പോകും.
ഞങ്ങളൊരുമിച്ചുള്ള ഒരു സീരിയല്‍ ഷൂട്ട് ചെയ്യുന്ന സമയം. ആദ്യരാത്രിയില്‍ പാല്‍ഗ്ലാസ് കൊണ്ടുവരുന്ന എന്റെ കൈകളില്‍ ഷാജുവേട്ടന്‍ ഉമ്മ വയ്ക്കണം. അതാണ് ഷൂട്ട് ചെയ്യേണ്ടത്.
.jpg)
കൈയില്‍ ഉമ്മവയ്ക്കുന്നതിന്റെ പതിനഞ്ചുടേക്ക് എങ്കിലും എടുത്തുകാണും. ഒടുവില്‍ സംവിധായകന്‍ ഞങ്ങളോടു ചോദിച്ചത് ഇന്നും ഞാനോര്‍ക്കുന്നുണ്ട്. 'നിങ്ങള്‍ രണ്ടുപേരും കുറെ നേരമായല്ലോ ഇങ്ങനെ ചെയ്യാന്‍ നോക്കുന്നത്, അതെന്താ.
കൈയില്‍ ഉമ്മ വയ്ക്കാന്‍ ഇത്രയ്ക്ക് പാടുപെടേണ്ട ആവശ്യമുണ്ടോ? 'എന്റെ ഷാജു, ഉമ്മവ
യ്ക്കാന്‍ ഇത്രയ്ക്ക് ചമ്മേണ്ട കാര്യമില്ല.'
അദ്ദേഹത്തിനറിയില്ലല്ലോ, ഞങ്ങളത് മന:പൂര്‍വ്വം ചെയ്തതാണെന്ന്. അന്നത്തെ ഷൂട്ട് കഴിഞ്ഞ് ഞങ്ങളുടെ കാറിലാണ് ഷാജുവേട്ടനും കയറിയത്. ഏട്ടന്‍ താമസിക്കുന്ന ഹോട്ടലില്‍ ഡ്രോപ് ചെയ്തശേഷമാണ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് തിരിച്ചത്.
കുഞ്ചാക്കോ ബോബന്‍ ശാലിനി ടീമിന്റെ 'നിറം' സിനിമ റിലീസായ ദിവസം ഞാനും അമ്മയും തിരുവനന്തപുരത്താണ്. ബോബന്‍ ആലുംമൂടന്‍ ഷാജുവേട്ടന്റെ നല്ല സുഹൃത്താണ്. അദ്ദേഹം എന്നോട് പറഞ്ഞു.
''ചാന്ദ്‌നി, നിന്റെ ആങ്ങളയോട് എന്റെ അഭിനയവും എങ്ങനെയുണ്ടെന്ന് വിളിച്ചു ചോദിക്കാമോ?''
എന്റെ ഏട്ടന്‍ തിയേറ്ററില്‍ വരുന്ന ഒരു സിനിമ പോലും ഒഴിവാക്കില്ല. റിലീസ് ദിവസം തന്നെ കാണും. അതുകൊണ്ടാണ് ബോബേട്ടന്‍ അങ്ങനെ പറഞ്ഞത്.
കേട്ടപാതി ഞാന്‍ വിളിച്ച് അഭിപ്രായം ചോദിച്ചു. രസകരമായ മറുപടിയല്ല മറുതലയ്ക്കല്‍ നിന്ന് ലഭിച്ചത്. എങ്കിലും നന്നായി അഭിനയിച്ചുവെന്ന് ഏട്ടന്‍ പറഞ്ഞതായി ബോബേട്ടനെ അറിയിച്ചു.
പിന്നീടുള്ള എന്റെ ചിന്ത മുഴുവന്‍ ഏട്ടന്‍ എന്താ അങ്ങനെ പ്രതികരിച്ചത് എന്നായിരുന്നു.
തിരിച്ച് വീട്ടില്‍ ചെന്നപ്പോഴും ചെറിയ ടെന്‍ഷനുണ്ടായിരുന്നു. ഷാജുവേട്ടനുമായുള്ള ഫോണ്‍ വിളികള്‍ തുടങ്ങിയ കാലം മുതല്‍ ടെലിഫോണ്‍ ബില്ലു വരുന്നത് നോക്കി ഞാന്‍ നില്‍ക്കും.

പോസ്റ്റുമാനെ കണ്ട് അത് വാങ്ങും. ബില്ലിന്റെ തുക വീട്ടുകാരെങ്ങാനും കണ്ടാല്‍ അതോടെ എല്ലാം വെള്ളത്തിലാകും.
വീട്ടിലെത്തിയതിന്റെ പിറ്റേദിവസം 11 മണിയോടെയാണ് ഞാന്‍ എഴുന്നേറ്റത്.
സാധാരണ ഷൂട്ടില്ലാത്ത ദിവസങ്ങളിലാണ് ഞാന്‍ ഷോപ്പിംഗിന് പോകുന്നത്. എന്നാല്‍ വീട്ടില്‍ ജോലികളുള്ളതുകൊണ്ട് അമ്മ വരുന്നില്ല എന്നു പറഞ്ഞു. സുഹൃത്തായ സീമയെ കൂട്ടിക്കൊണ്ടാണ് പോയത്. വഴിയില്‍ വച്ച് പോസ്റ്റുമാനെ കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന
വിവരം ഞാനറിഞ്ഞത്.
തിരുവനന്തപുരത്ത് ഞാനുണ്ടായിരുന്ന സമയത്ത് വീട്ടില്‍ ബില്ലു കൊണ്ടുവന്നെന്നും, അത് വാങ്ങിയത് എന്റെ മൂത്ത ഏട്ടനാണെന്നും. അതോടെ
ഈരേഴുപതിനാലു ലോകം ഒറ്റ നില്‍പ്പില്‍ കണ്ടു പോലും.
തിരിച്ച് വീട്ടിലെത്തി എന്റെ റൂമില്‍ ടെന്‍ഷനടിച്ചിരിക്കുകയാണ്. ഇടയ്ക്ക് ക്ലോക്കിലേക്ക് നോക്കി. വൈകിട്ട് 4 മണിയോടെ അച്ഛനെത്തി. അച്ഛന്‍ എന്നോട് ഒന്നും മിണ്ടിയില്ല. മിണ്ടിയത് പിന്നാലെ വന്ന ഏട്ടന്മാരാണ്. അതിനിടയ്ക്ക് മൂത്ത ഏട്ടനോട് തറുതല പറഞ്ഞപ്പോള്‍ കിട്ടി കവിളില്‍ ഒരെണ്ണം. അന്ന് വൈകിട്ട് ഞാനൊന്നും കഴിച്ചില്ല.
പിറ്റേന്ന് അമ്മയുടെ മുഖം നോക്കിയപ്പോള്‍ എന്നോടെന്തെന്നില്ലാത്ത ദേഷ്യം. ഇതിനിടയില്‍ ഫോണ്‍ ബില്ലു കൂടിയതിന്റെ കാരണവും, കൂടുതല്‍ പ്രാവശ്യം വിളിച്ച നമ്പര്‍ ഷാജുവേട്ടന്റേതാണെന്നും ആങ്ങളമാര്‍ കണ്ടുപിടിച്ചു.
പിറ്റേന്ന് ഷൂട്ടിംഗിനായി തിരുവനന്തപുരത്തേക്ക് ചെന്നു. 'ഹരികൃഷ്ണന്‍സ്' എന്ന സിനിമയില്‍ ജൂഹിചൗള ഇട്ടിരുന്ന ഒരു ചുരിദാറുണ്ടായിരുന്നു. റോസ്‌കളര്‍ മെറ്റീരിയലില്‍ വെള്ള ലേസ് പിടിപ്പിച്ചത്. അന്നത്തെ ട്രെന്‍ഡി ചുരിദാറാണ്. ഞാനും അതാണ് ഇട്ടത്.
ലൊക്കേഷനിലിരിക്കുമ്പോള്‍ ഒരു കാര്‍ മുറ്റത്തുവന്നു നിന്നു. അതില്‍ ഷാജുവേട്ടനും കുറച്ച് ഫ്രണ്ട്‌സുമുണ്ടായിരുന്നു. ഷാജുവേട്ടന്‍ ഇട്ടിരിക്കുന്നതു കണ്ട് ഞാന്‍ ഞെട്ടി. റോസ്‌കളര്‍ ഷര്‍ട്ടും വെള്ള പാന്റ്‌സും. കണ്ടപാടെ അമ്മ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി. യാദൃച്ഛികമായി സംഭവിച്ചതാണ്.

അന്ന് ഷാജുവേട്ടന്‍ ആ ഡ്രസ് ഇട്ടതിന് കാരണമുണ്ട്. ഷാജുവേട്ടന്റെ ബര്‍ത്ത്‌ഡേ അന്നായിരുന്നു. ഷാജുവേട്ടന്‍ സ്വീറ്റ്‌സ് തന്നാല്‍ അപ്പോഴത്തെ അവസ്ഥയില്‍ അമ്മ അത് സ്വീകരിക്കില്ല. അതുകൊണ്ട് മറ്റൊരാളുടെ കൈയിലാണ് ഞങ്ങള്‍ക്കുള്ളത് കൊടുത്തുവിട്ടത്. അമ്മ അത് വാങ്ങി കഴിക്കുകയും ചെയ്തു.
നടന്‍ ശ്രീനാഥേട്ടനും ഭാര്യയുമായി നല്ല ചങ്ങാത്തത്തിലായിരുന്നു ഞാന്‍. ചിലപ്പോള്‍ ഷാജുവേട്ടന്‍ ശ്രീനാഥേട്ടന്റെ ഫോണില്‍ വിളിക്കും. അപ്പോള്‍ ഭാര്യ ചാന്ദിനിയെ തിരക്കുന്നുവെന്നു പറഞ്ഞ് ഫോണ്‍ എന്റെ കൈയില്‍ തരും. അമ്മയ്ക്കും അപ്പോള്‍ സംശയമുണ്ടാവില്ല. പലരും ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ട്.
അങ്ങനെയിരിക്കെ ഒരു ഫോണ്‍കോള്‍.
'' 27ാം തീയതി ഞാന്‍ എറണാകുളത്ത് വരും. നീ റെഡിയായിരിക്കണം. അന്ന് നല്ലൊരു മുഹൂര്‍ത്തമുണ്ട്'' ഷാജുവേട്ടന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അതുവരെഒളിച്ചോട്ടം ഞാന്‍ പ്ലാന്‍ ചെയ്തിരുന്നില്ല.
മുഹൂര്‍ത്തം നോക്കി ഇറങ്ങിപ്പോകുന്ന ലോകത്തെ ആദ്യ കമിതാക്കള്‍ ഞങ്ങളാണ്
27ാം തീയതി രാവിലെ തന്നെ കുളിച്ച് റെഡിയായി. കൂട്ടുകാരിയും വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. അമ്പലത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങാനായിരുന്നു പ്ലാന്‍.
അങ്ങനെയിരിക്കുമ്പോള്‍ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരതിഥി വന്നു. മാളച്ചേട്ടന്‍. അദ്ദേഹം മുന്‍പ് ഒരു ഗള്‍ഫ്‌പ്രോഗ്രാമിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിനെക്കുറിച്ച് സംസാരിക്കാന്‍ വന്നതാണ്.
അദ്ദേഹമായിരുന്നു അതിന്റെ കോര്‍ഡിനേറ്റര്‍. എത്രയും പെട്ടെന്ന് ഗള്‍ഫിലേക്ക് പോകണമെന്നും എഗ്രിമെന്റില്‍ ഒപ്പ് വയ്ക്കാനും ആവശ്യപ്പെട്ടു.
10 മണിയാകുമ്പോള്‍ എറണാകുളത്ത് വരുമെന്ന് ഷാജുവേട്ടന്‍ പറഞ്ഞിരുന്നു. പെട്ടെന്ന് ഞാന്‍ സീമയെ ഏട്ടന്റെ അടുത്തേക്ക് പറഞ്ഞയച്ചു. മാളച്ചേട്ടന്‍ വന്നകാര്യം അവള്‍ ഏട്ടനെ അറിയിച്ചു.
11 മണി കഴിഞ്ഞപ്പോഴാണ് അദ്ദേഹം പോയത്. ഉടന്‍തന്നെ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നുവെന്ന് പറഞ്ഞ് ഞങ്ങള്‍ വീട്ടില്‍ നിന്നും ചാടി. ചെന്നപ്പോള്‍ ഷാജുവേട്ടന്‍ സുഹൃത്തുക്കളോടൊപ്പം കാറില്‍ ഇരിക്കുന്നു.
ഞാന്‍ കാറിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ സീമ കരച്ചിലോട് കരച്ചില്‍. ഒരുവിധത്തില്‍ അവളെ പറഞ്ഞ് സമാധാനിപ്പിച്ച് ഞങ്ങള്‍
പോയി. കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് കലൂരില്‍ നിന്ന് ആലത്തൂരെത്തി.

ആലത്തൂര്‍ ക്ഷേത്രത്തില്‍ വച്ച് ഞങ്ങള്‍ മാലയിട്ടു. രജിസ്റ്ററാഫീസില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ പ്രസ്മീറ്റ് വിളിച്ചു. അങ്ങനെ ഞങ്ങളുടെ വിവാഹം പുറം ലോകമറിഞ്ഞു.
വാര്‍ത്തകേട്ട നിമിഷം മുതല്‍ എന്റെ അച്ഛന്‍ ഷാജുവേട്ടനെ വിളിക്കുന്നുണ്ടായിരുന്നു. ഷാജുവേട്ടന്റെ വീട്ടില്‍ വിവാഹത്തിന് യാതൊരെതിര്‍പ്പും ഉണ്ടായിരുന്നില്ല. അന്ന് വൈകിട്ട് എന്റെ അച്ഛന്‍ പാലക്കാട്ടേക്ക് വന്നു. അച്ഛനെ കണ്ടപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഓടിച്ചെന്ന് കാലില്‍ വീണ് അനുഗ്രഹം വാങ്ങി.
അച്ഛന്‍ വീട്ടില്‍ച്ചെന്ന് അമ്മയോടും ഏട്ടന്മാരോടും സംസാരിച്ചു. വീണ്ടും പാലക്കാട് വന്ന് അച്ഛന്‍ ഞങ്ങളെ എറണാകുളത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ ചെന്നപ്പോള്‍ ജനസമുദ്രമായിരുന്നു, ഓടിപ്പോയി വിവാഹം കഴിച്ച ഞങ്ങളെ കാണാന്‍. എന്റെ വീട്ടുകാര്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു.
വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ മൂത്ത ഏട്ടന്‍ പറഞ്ഞു,
''നീ അകത്തേയ്ക്ക് പൊയ്‌ക്കോ, ഞങ്ങള്‍ ഷാജു അളിയനേയും കൂട്ടി ഒന്ന് കറങ്ങീട്ടു വരാം.'' പൊന്നാങ്ങളയുടെ ഡയലോഗു കേട്ടപ്പോള്‍ മനസില്‍ ഇടിവെട്ടിയതുപോലെ തോന്നി.
ഉച്ചയൂണിന്റെ നേരമായിട്ടും അവരെ കാണുന്നില്ല. ടെന്‍ഷനടിച്ചു മരിക്കാറായി. അപ്പോഴതാ ഏട്ടന്‍മാര്‍ രണ്ടുപേരും ഷാജുവേട്ടനെയും കൂട്ടി വന്നു.
അവര്‍ പുറത്തു നിന്ന് കഴിച്ചിട്ടാണ് വന്നത്. കൂടാതെ ഷാജുവേട്ടന് ധാരാളം ഡ്രസ്സുകളും എടുത്തുകൊടുത്തു. എന്തൊക്കെപ്പറഞ്ഞാലും രണ്ടുപേര്‍ക്കും ആകെക്കൂടിയുള്ള ഒറ്റ അളിയനല്ലേ, അതിന്റെ സ്‌നേഹം ഒന്നു വേറെതന്നെയാണ്.
നവംബര്‍ 3ാം തീയതി എറണാകുളത്ത് വച്ച് അച്ഛനും ആങ്ങളമാരും ഞങ്ങളുടെ റിസപ്ഷന്‍ നടത്തി.അവരോട് പറയാതെ പോയതിന്റെ ചെറിയ പിണക്കമേ ഉണ്ടായിരുന്നുള്ളൂ.
ഇതിനിടയില്‍ മാളച്ചേട്ടനെതിരെയും ഗോസിപ്പുണ്ടായി. അദ്ദേഹമാണ് ഞങ്ങളെ ഒളിച്ചോടാന്‍ സഹായിച്ചതെന്നും അന്ന് വീട്ടില്‍ വന്നത് ഒളിച്ചോട്ടത്തിന്റെ റൂട്ട് മാപ്പ് കാണിക്കാന്‍ വേണ്ടിയാണെന്നും ചിലര്‍ പറഞ്ഞു പരത്തി.
പ്രണയകാലത്ത് ഒരുപാട് വിവാഹാലോചനകള്‍ ആങ്ങളമാര്‍ കൊണ്ടുവന്നതാണ്. ഞാന്‍ തന്നെയാണ് അത് മുടക്കിയതും. 'സ്‌നേഹം' എന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമാണ്.
അത് ജീവിതത്തില്‍ ഒരാളോടേ തോന്നൂ, അത് മറ്റാര്‍ക്കും പിടിച്ചുവാങ്ങാനോ, മനസ്സില്‍ തോന്നുന്ന സ്‌നേഹത്തെ ഇല്ലാതാക്കാനോ കഴിയില്ല. ആ സത്യ
ത്തിന്റെ ജീവിക്കുന്ന തെളിവാണ് ഞാനും ഷാജുവേട്ടനും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























